ന്യൂഡൽഹി: ജാതി സെൻസസ് വൈകിക്കാൻ പ്രധാനമന്ത്രിക്ക് ഉദ്ദേശ്യമുണ്ടെന്ന് കോണ്‍ഗ്രസ്. വരുന്ന സെൻസസിൽ ജാതി കണക്കെടുപ്പും ഉൾപ്പെടുത്തുമെന്ന് മോദിസർക്കാർ ഒരു വർഷം മുന്‍പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ആരോപണം ഉന്നയിച്ചത്.
ജാതി സെൻസസ് പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജാതി കണക്കെടുപ്പ് എങ്ങനെ നടത്തുമെന്നുള്ളതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച് പ്രതിപക്ഷകക്ഷികളുമായോ സംസ്ഥാന സർക്കാരുകളുമായോ കുറഞ്ഞപക്ഷം വിദഗ്ധരുമായോ കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് എക്സിൽ ചൂണ്ടിക്കാട്ടി.
ജാതി സെൻസസിനെ സംബന്ധിച്ചുണ്ടായിട്ടുള്ള സംഭവവികാസങ്ങളുടെ സമീപകാല നാൾവഴികൾ പരാമർശിച്ച് പ്രധാനമന്ത്രി നാടകീയമായ യു ടേണ്‍ നടത്തി. ജാതി കണക്കെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനിക്കുന്നില്ലെന്ന്, 2021 ജൂലൈ 21ന് ആഭ്യന്തരമന്ത്രി ലോക്സഭയിൽ നൽകിയ മറുപടിയും ജാതി കണക്കെടുപ്പ് നടത്താനുള്ള കോടതിയുടെ ഏതൊരു ഉത്തരവും മോദിസർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടുന്നതിന് തത്തുല്യമായിരിക്കുമെന്നുമുള്ള 2021 സെപ്റ്റംബർ 21ന് മോദിസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും ജയ്റാം രമേശ് എക്സിൽ സൂചിപ്പിച്ചു.
ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് 2023 ഏപ്രിൽ 16ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കു കത്തെഴുതിയതും 2024 ഏപ്രിൽ 28ന് ജാതി സെൻസസ് നടത്താനുള്ള കോണ്‍ഗ്രസ് ആവശ്യം അവരുടെ"അർബൻ നക്സൽ’ ചിന്താഗതിയാണു വെളിവാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞതും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
Tags : Congress delay caste census jairam ramesh