ബംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂരില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഐ ഫോണ്‍ ഘടക നിര്‍മാണ ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ടാറ്റയുടെ ഫാക്ടറിയില്‍നിന്നുള്ള മലിനജലം സമീപത്തെ കൃഷിയിടങ്ങളിലെ ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരോപിച്ചു. ടാറ്റ തൃപ്തികരമായി വിശദീകരണം നല്‍കിയില്ലെങ്കില്‍ ഫാക്ടറി നിര്‍ബന്ധിതമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
ചൈനയ്ക്ക് പുറത്തേക്ക് ഐഫോണ്‍ ഉത്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങളില്‍ ടാറ്റ ഇലക്ട്രോണിക്സ് വലിയ പങ്കാണ് വഹിക്കുന്നത്. തായ്വാനിലെ ഫോക്സ്കോണിനുശേഷം ദക്ഷിണേഷ്യയില്‍ ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ കൈമാറുന്നത് ടാറ്റയാണ്.
ഐഫോണിന്റെ ബാക്ക് പാനലുകളും മറ്റ് ഘടകഭാഗങ്ങളുമാണ് ഇവിടെ നിര്‍മിക്കുന്നത്. ഫാക്ടറിയില്‍നിന്നുള്ള മലിനജലം തങ്ങളുടെ ഭൂമിയെയും കിണറുകളെയും മലിനമാക്കുന്ന് എന്ന് കാണിച്ച് പ്ലാന്റിനു സമീപമുള്ള കൃഷിഭൂമി ഉടമസ്ഥര്‍ മാസങ്ങളായി മലിനീകരണ നിയന്ത്രണബോര്ഡിനു പരാതി നല്കുന്നുണ്ടായിരുന്നു. കര്‍ഷകര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2025 ഡിസംബര്‍ മുതല്‍ 2026 മേയ് വരെയുള്ള കാലയളവില്‍ ബോര്‍ഡ് അഞ്ചു തവണ ഫാക്ടറിയില്‍ പരിശോധന നടത്തി.
ടാറ്റ തങ്ങളുടെ ഫാക്ടറിക്കുള്ളിലെ മഴ വെള്ള സംഭരണിയിലേക്ക് മലിനജലം ഒഴുക്കിവിട്ടതായും ഈ സംഭരണി കവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങളിലെ കിണറുകളിലെ ഭൂഗര്‍ഭ ജലം മലിനമാക്കിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ടാറ്റയ്ക്കു നല്കിയ നോട്ടീസില്‍ പറയുന്നു.
ഡിസംബര്‍ 23ന് നല്കിയ കത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കിയ നിര്‍ദേശങ്ങളില്‍ ടാറ്റ യാതൊരു വിധ തിരുത്തല്‍ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏറ്റവും പുതിയ നോട്ടീസില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം എന്തുകൊണ്ട് വിച്ഛേദിക്കരുത് എന്നും ഫാക്ടറി എന്തുകൊണ്ട് പൂട്ടിപ്പോകരുതെന്നും വിശദീകരിക്കാന്‍ ടാറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അംഗീകൃതമായ ഒരു ലബോറട്ടറി വഴി തങ്ങള്‍ ഒരു സ്വതന്ത്ര പരിശോധന നടത്തിയതായും, കമ്പനി എല്ലാ നിയന്ത്രണ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഈ പഠനത്തില്‍ കണ്ടെത്തിയതായും ടാറ്റാ ഇലക്ട്രോണിക്സ് റോയിട്ടേഴ്സിന് നല്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരവാദിത്വമുള്ള ബിസിനസ് രീതികള്‍ക്കും പരിസ്ഥിതിയുടെയും പ്രാദേശിക സമൂഹങ്ങളുടെയും സംരക്ഷണത്തിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് വ്യക്തമാക്കിയ ടാറ്റ, മലിനീകരണ നിയന്ത്രണ അധികാരികള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
തങ്ങളുടെ വിതരണക്കാര്‍ മലിനജലം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് കര്‍ശനമായ നിയമങ്ങളുള്ള ആപ്പിളോ തമിഴ്നാട് സര്‍ക്കാരോ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
◄മലിനീകരണ നിയന്ത്രണം
ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ അധികാരികളില്‍ നിന്ന് കമ്പനികള്‍ പലപ്പോഴും അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പരിശോധിച്ച 5,44,364 വ്യവസായ സ്ഥാപനങ്ങളില്‍ 4.4 ശതമാനം സ്ഥാപനങ്ങള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായും, 3,600 സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ വകുപ്പുകള്‍ അടച്ചുപൂട്ടിയതായും ഫെബ്രുവരിയില്‍ ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
2024ല്‍, പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, മെഴ്സിഡസ് ബെന്‍സ് ഇന്ത്യയിലെ തങ്ങളുടെ ഏക കാര്‍ നിര്‍മാണ ഫാക്ടറിയിലെ മലിനജല, വായു മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു.
◄ആപ്പിള്‍ ഇന്ത്യയില്‍ നേരിടുന്ന പ്രശ്നങ്ങള്‍
ആപ്പിളിന്റെ ഇന്ത്യയിലെ വിതരണ ശൃംഖലയെ വിടാതെ പിന്തുടരുന്ന പ്രശ്നങ്ങളിലേക്കാണ് ടാറ്റയ്ക്ക് ലഭിച്ച ഈ നോട്ടീസും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. 2024 സെപ്റ്റംബറില്‍ ടാറ്റയുടെ ഹൊസൂര്‍ പ്ലാന്റിലുണ്ടായ തീപിടിത്തം ഐഫോണ്‍ ഘടകഭാഗങ്ങളുടെ ഉത്പാദനം കുറച്ചുകാലത്തേക്ക് തടസപ്പെടുത്തിയിരുന്നു; അതുപോലെ 2023 സെപ്റ്റംബറില്‍ ആപ്പിളിന്റെ മുന്‍ വിതരണക്കാരായ പെഗാട്രോണിന്റെ ഐഫോണ്‍ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് ദിവസങ്ങളോളമാണ് ഉത്പാദനം നിര്‍ത്തിവയ്ക്കേണ്ടി വന്നത്.
2024ല്‍ റോയിട്ടേഴ്സ് നടത്തിയ ഒരു അന്വേഷണത്തില്‍ ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്കോണ്‍ ഇന്ത്യയിലെ തങ്ങളുടെ ഒരു പ്ലാന്റില്‍ ഐഫോണ്‍ അസംബ്ലി ജോലിയില്‍ നിന്ന് വിവാഹിതരായ സ്ത്രീകളെ ഒഴിവാക്കിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍, തങ്ങള്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്ത്തിക്കുന്നുതെന്നായിരുന്നു അന്ന് കമ്പനി ഇതിനോട് പ്രതികരിച്ചത്.
ആഗോളതലത്തില്‍ ഐഫോണ്‍ നിര്‍മാണത്തില്‍ നാലു വര്‍ഷം മുമ്പ് ഇന്ത്യയുടെ സ്ഥാനം ആറു ശതമാനം മാത്രമായിരുന്നിടത്തുനിന്ന് 2026ല്‍ ഇത് 26 ശതമാനത്തിലെത്തുമെന്നാണ് ഗവേണഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ കണ്ടെത്തല്‍.