അന്യഗ്രഹജീവികളെയും അജ്ഞാത ആകാശപ്രതിഭാസങ്ങളെയും കുറിച്ചു ഗവേഷണം നടത്തുന്ന പ്രമുഖ ശാസ്ത്രജ്ഞരെയും സൈനിക ഉദ്യോഗസ്ഥരെയും കാണാതാകുന്ന സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളിൽ പതിനൊന്നോളം പ്രമുഖ ഗവേഷകർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത സാഹചര്യത്തിലാണ് ഫെഡറൽ അന്വേഷണത്തിന് വാഷിംഗ്ടൺ ഉത്തരവിട്ടത്.
അതിപ്രധാനമായ എയ്റോസ്പേസ്, ഡിഫൻസ് പ്രോഗ്രാമുകളിലും യുഎഫ്ഒയുമായി ബന്ധപ്പെട്ട അതീവ രഹസ്യപദ്ധതികളിലും പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞരാണ് അപ്രത്യക്ഷരായവരിലേറെയും.
ഇതിൽ യാദൃച്ഛികതയേക്കാൾ ഉപരിയായി ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ചൈന, റഷ്യ, ഇറാൻ പോലുള്ള വിദേശ ശക്തികൾക്ക് ഇതിൽ പങ്കുണ്ടാകാമെന്നും ചിലർ സംശയിക്കുന്നു.
യുഎസ് എയർഫോഴ്സിൽനിന്നു വിരമിച്ച മേജർ ജനറൽ വില്യം നീൽ മക് കാസ്ലാൻഡിന്റെ തിരോധാനം വളരെ പ്രധാനപ്പെട്ട സംഭവമായി അന്വേഷണ ഏജൻസികൾ കാണുന്നു. ഈ വർഷം ഫെബ്രുവരിയിൽ ന്യൂമെക്സിക്കോയിലെ വസതിയിൽനിന്നാണ് മേജറിനെ കാണാതായത്.
യുഎപിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി എറിക് ബർലിസൺ വെളിപ്പെടുത്തി. കാണാതാകുന്നതിനു മുൻപ് ഇദ്ദേഹത്തിന് ഓർമക്കുറവ് ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം, മേജറിന്റെ തിരോധാനവുമായി ബന്ധപ്പെടുന്ന വിവരങ്ങളൊന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ആന്റി ഗ്രാവിറ്റി സാങ്കേതികവിദ്യയെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും പഠനം നടത്തിയിരുന്ന ആമി എസ്ക്രിഡ്ജ് (34) എന്ന ഗവേഷകയെ 2022-ൽ അലബാമയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെങ്കിലും തനിക്കുനേരെ ഭീഷണികൾ വർധിച്ചുവരുന്നതായി ഗവേഷക മുൻപ് വെളിപ്പെടുത്തിയിരുന്നു.
മുൻ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉ്യോഗസ്ഥനായ ഫ്രാങ്ക് മിൽബേൺ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ആമിയുടെ മരണം ആത്മഹത്യയല്ലെന്ന കണ്ടെത്തിയിരുന്നു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ലോസ് അലാമോസ് നാഷണൽ ലബോറട്ടറി, എംഐടി എന്നിവിടങ്ങളിലെ ഗവേഷകരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആണവ പരീക്ഷണങ്ങളിലും എയ്റോസ്പേസ് ഗവേഷണങ്ങളിലും ഏർപ്പെട്ടിരുന്നവരാണ് ഇവർ. നിലവിൽ ഈ കേസുകൾ തമ്മിൽ ഔദ്യോഗികമായി ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്ബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ ജാഗ്രത പാലിക്കണമെന്നു ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ, അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ഗവേഷണരഹസ്യങ്ങൾ പുറത്തുവരുന്നതിനെ തടയാൻ ഏതെങ്കിലും സംഘടിത ശക്തികൾ ശ്രമിക്കുന്നുണ്ടോ എന്നതും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.