സമൂഹമാധ്യമങ്ങളില്‍ ദിവസങ്ങളായി നടക്കുന്ന വലിയ ചര്‍ച്ചയാണ് ആര്‍ട്ടെമിസ് 2 ദൗത്യം യാഥാര്‍ഥ്യമോ അതോ വ്യാജമോ എന്നത്! മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആര്‍ട്ടെമിസ് ദൗത്യം വ്യാജവാര്ത്തയാണെന്നാണു പ്രചരിപ്പിക്കുന്നത്.
ചന്ദ്രനെ ഭ്രമണം ചെയ്തു മടങ്ങുന്ന ദൗത്യം സിനിമാ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചതാണെന്നും ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്മിച്ചതാണെന്നുമാണു പ്രധാന പ്രചാരണം.
വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണു ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങള്‍ പ്രചരിക്കുന്നത്.
ദൗത്യത്തിലെ ബഹിരാകാശസഞ്ചാരികൾ ഗ്രീന്‍ സ്ക്രീനിനു മുന്നില്‍ കാമറകളെ അഭിമുഖീകരിച്ച് നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളാണു കണ്ടത്.
എന്നാല്‍ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ചതാണെന്ന് ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ചന്ദ്രോപരിതലത്തില്‍ നിഗൂഢമായ വസ്തുക്കളെ കണ്ടെത്തിയെന്ന തരത്തിലുള്ള വീഡിയോകളും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ദൗത്യത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഉണ്ടായ ചില സാങ്കേതിക പിഴവുകളെ ദൗത്യം വ്യാജമാണ് എന്നതിന് തെളിവായി ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഉദാഹരണത്തിന്, ഔദ്യോഗിക മാസ്കോട്ടിന് മുകളിലൂടെ അക്ഷരങ്ങള്‍ തെളിഞ്ഞുവന്നത് ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന വാദത്തിനു കാരണമായി.
എന്നാല്‍, ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത ഒരു വാര്‍ത്താ ഏജന്‍സിക്ക് സംഭവിച്ച ഗ്രാഫിക്സ് പിഴവാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
പഴയ അപ്പോളോ 11 ദൗത്യത്തെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇത്തരം പ്രചാരണങ്ങള്‍ കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
1972ന് ശേഷം ദീര്‍ഘകാലത്തെ ഇടവേളകഴിഞ്ഞാണ് മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു പോകുന്നത് എന്നതും പുതിയ തലമുറയ്ക്ക് ഇതിലുള്ള അവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമായതായി വിദഗ്ധര്‍ പറയുന്നു.
ഓറിയോണ്‍ പേടകത്തില്നിന്നയച്ച ഭൂമിയുടെയും ചന്ദ്രന്റെയും അതിമനോഹരമായ ദൃശ്യങ്ങള്‍ മനുഷ്യന്റെ ശാസ്ത്രീയ നേട്ടത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് ബഹിരാകാശ വിദഗ്ധര്‍ പറയുന്നു.
വ്യാജവാര്‍ത്തകള്‍ തള്ളിക്കളയാന്‍ ഈ ചിത്രങ്ങള്‍ മാത്രം മതിയെന്നും ഗവേഷകലോകം ചൂണ്ടിക്കാണിച്ചു.