ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്വകാര്യ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്‍ണയ നയം രൂപീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പുതിയ നയപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്റെ 40 ശതമാനവും പന്ത്രണ്ടാം ക്ലാസിലെ തിയറി മാർക്കിന്റെ 60 ശതമാനവും അടിസ്ഥാനമാക്കിയായിരിക്കും പ്രൈവറ്റ് വിദ്യാർഥികളുടെ റദ്ദാക്കിയ പരീക്ഷാമാർക്ക് കണക്കാക്കുക. ഈ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് അടുത്ത പൊതുപരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഹർജിക്കാരനായ വിദ്യാർഥിയുടെ ഫലം ഈ രീതിയിൽ കണക്കാക്കി ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും ഡിജിലോക്കറിൽ ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യുദ്ധ സാഹചര്യം മുന്‍നിര്‍ത്തി ബഹറിൻ, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിര്‍ണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതിരുന്നതിനാൽ ഫലപ്രഖ്യാപനം നടന്നില്ല. തുടർന്നാണ് സൗദി അറേബ്യയിലെ അൽ ജുബൈലിൽനിന്നുള്ള പ്രാന്‍സു ജിഗര്‍കുമാര്‍ പട്ടേല്‍ എന്ന വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിദ്യാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പ് നേടാനും പുനർമൂല്യ നിർണയം നടത്താനും സുപ്രീംകോടതി അനുമതി നൽകിയില്ല. യഥാർഥ ഹർജിയിൽ അത്തരമൊരു ആവശ്യം പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
Tags : CBSE exam Gulf supreme court