Kerala
കൊച്ചി: എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടിക തയാറാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നോര്മലൈസേഷന് രീതി ശരിവച്ച് ഹൈക്കോടതി.
പുതിയ രീതി പ്രകാരം തയാറാക്കിയ 2026ലെ പ്രോസ്പെക്ടസിലെ വ്യവസ്ഥകള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ദോഷകരമാണെന്നും വിദഗ്ധ പഠനം നടത്താതെയാണ് ഈ രീതി നടപ്പാക്കിയതെന്നുമാരോപിച്ച് ഒരുകൂട്ടം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജികള്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളി.
വിദ്യാഭ്യാസ ബോര്‍ഡുകള്‍ തമ്മിലുള്ള മാര്‍ക്ക് വ്യത്യാസം പരിഹരിക്കാന്‍ തമിഴ്നാട് മാതൃകയില്‍ കൊണ്ടുവന്ന നോര്മലൈസേഷന് രീതി വിദഗ്ധ പഠനം നടത്താതെ നടപ്പാക്കിയതാണെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ തമിഴ്നാട്ടില്‍ ഈ രീതി വിജയകരമായി തുടരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഈ രീതി ശിപാര്‍ശ ചെയ്ത പ്രവേശനപരീക്ഷാ കമ്മീഷണര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, എസ്സിഇആര്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതി വിദ്യാഭ്യാസരംഗത്തെ വിദഗ്ധരല്ലെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാനാകില്ല.
പുതിയ നോര്മലൈസേഷന് രീതിയില്‍ അസ്വാഭാവികതയോ നിയമവിരുദ്ധമായ കാര്യങ്ങളോ കണ്ടെത്താനായില്ല. പുതിയ രീതി പ്രകാരം ഒരു വിദ്യാര്‍ഥിയുടെയും മാര്‍ക്ക് കുറയുന്ന സാഹചര്യം ഉണ്ടാകില്ല.
പ്രവേശനപരീക്ഷാ രീതികളിലും മൂല്യനിര്‍ണയത്തിലും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഭരണഘടനാ വിരുദ്ധമോ പ്രകടമായ വിവേചനമോ ഇല്ലാത്തപക്ഷം കോടതികള്‍ ഇത്തരം നയപരമായ തീരുമാനങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ല.
ഹര്‍ജിക്കാരില്‍ ചിലര്‍ ഈ വര്‍ഷത്തെ പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലാത്ത പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളായതിനാല്‍ അവരുടെ വാദത്തിന് സാധുതയില്ലെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് നടപ്പാക്കിയ ഓണ്‍ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിലെ ക്രമക്കേടുകൾ ആരോപിച്ച് കോണ്‍ഗ്രസ് വിദ്യാർഥിസംഘടനയായ എൻഎസ്യുഐ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി ബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും പ്രതികരണം തേടി.
ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് ബോർഡ് വ്യക്തമാക്കിയെങ്കിലും ജസ്റ്റീസുമാരായ നീന ബൻസാൽ കൃഷ്ണ, മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രതികരണം തേടാൻ തീരുമാനിക്കുകയായിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: ഫലപ്രഖ്യാപനത്തിനു ശേഷമുള്ള സേവനങ്ങൾക്കായി തയാറാക്കി വെബ്സൈറ്റിനു നേരേ നടന്ന സൈബർ ആക്രമണത്തിനെതിരേ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) ഡൽഹി പോലീസിൽ പരാതി നൽകി.
ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എന്നാൽ ഇതിനെ ഫലപ്രദമായി ചെറുക്കാനായെന്നും പരാതിയിൽ സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വിവരവും ചോർന്നിട്ടില്ലെന്നും സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ സാങ്കേതിവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗമായ ഐഎഫ്എസ്ഒയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പന്ത്രണ്ടാംക്ലാസ് വിദ്യാർഥികളുടെ പുനർമൂല്യനിർണയത്തിനും വെരിഫിക്കഷേനുമായി കഴിഞ്ഞ രണ്ടിനു പ്രവർത്തനസജ്ജമായ പോർട്ടലിനു നേരേയാണ് സൈബർ ആക്രമണം ഉണ്ടായത്.
National
ന്യൂഡൽഹി: പുനർമൂല്യനിർണയത്തിനും വേരിഫിക്കേഷനുമായി ബുധനാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുവരെ 43,980 വിദ്യാർഥികൾ അപേക്ഷകൾ ലഭിച്ചതായി സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ).
പുനർമൂല്യനിർണയം ആവശ്യപ്പെട്ട് 39,056 അപേക്ഷകളും ഉത്തരക്കടലാസിന്റെ സ്കാൻചെയ്ത കോപ്പി വീണ്ടും പരിശോധിക്കുന്ന നടപടിയായ വെരിഫിക്കേഷനായി 4,924 പേരുമാണ് അപേക്ഷ സമർപ്പിച്ചതെന്നും സിബിഎസ്ഇ അറിയിച്ചു.
ഈ സേവനങ്ങൾക്കായി ചൊവ്വാഴ്ചയാണ് സിബിഎസ്ഇയുടെ പോർട്ടൽ നിലവിൽവന്നത്.
National
ന്യൂഡൽഹി: ഡിജിറ്റൽ മൂല്യനിർണയത്തിനായി അവതരിപ്പിച്ച ഓണ്‍ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിന്റെ ട്രയൽ റണ്ണിൽ ഗുരുതരമായ പോരായ്മകൾ കണ്ടെത്തിയിട്ടും അതു സിബിഎസ്ഇ അവഗണിച്ചതായി റിപ്പോർട്ട്.
ഉത്തരപേപ്പറുകൾ നേരിട്ടു പരിശോധിക്കുന്നതിനു പകരം അതിന്റെ സ്കാൻ ചെയ്ത കോപ്പികൾ മൂല്യനിർണയം നടത്തുന്നതിനുള്ള പുത്തൻ പരിഷ്കാരം ആദ്യമായാണ് സിബിഎസ്ഇ നടപ്പിലാക്കിയതെങ്കിലും അതിനുമുന്നോടിയായി കൃത്യമായ ഒരുക്കങ്ങൾ നടത്തിയില്ല.
ഫെബ്രുവരിയിൽ നടന്ന സിബിഎസ്ഇ പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് ഒഎസ്എം സംവിധാനത്തിന്റെ ട്രയൽ റണ്‍ ഡൽഹിയിൽ നടന്നെന്നും അതിൽ പങ്കെടുത്തവർ നിരവധി സാങ്കേതിക വീഴ്ചകൾ സിബിഎസ്ഇക്ക് റിപ്പോർട്ട് ചെയ്തെന്നും ദേശീയ ദിനപത്രമാണ് ചൂണ്ടിക്കാട്ടിയത്.
മാർക്ക് രേഖപ്പെടുത്തുന്നതിലടക്കമുണ്ടാകുന്ന തകരാറുകൾ ട്രയലിൽ പങ്കെടുത്തവർ ബോധ്യപ്പെടുത്തിയെങ്കിലും ഇതെല്ലാം അവഗണിച്ച് ഒഎസ്എം സംവിധാനംതന്നെ നടപ്പിലാക്കുകയായിരുന്നു.
ധൃതിപ്പെട്ട് ഈ സംവിധാനം നടപ്പിലാക്കേണ്ടതില്ലെന്നും ഉത്തരപേപ്പറുകൾ ആദ്യമായി ഡിജിറ്റൽ മൂല്യനിർണയം നടത്തുന്നവർക്ക് പരിശീലനം നൽകണമെന്നതുമുൾപ്പെടെയുള്ള നിർദേശങ്ങൾ സിബിഎസ്ഇ മുഖവിലയ്ക്കെടുത്തിരുന്നില്ലെന്നും വിമർശനമുയരുന്നുണ്ട്.
Editorial
ഇതു വിദ്യാഭ്യാസവകുപ്പിനെ മാത്രം ബാധിക്കുന്നതല്ല. ചരിത്രവസ്തുതകളെ എടുത്തുകളഞ്ഞും ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയും വിദ്യാഭ്യാസരംഗത്തിന്റെ മതേതര അടിത്തറയിളക്കിയ കേന്ദ്രസർക്കാർ പരീക്ഷാ നടത്തിപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് അതിന്റെ മേൽക്കൂരയും പൊളിച്ചിരിക്കുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയ പാളിച്ചകളും ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അധ്വാനത്തെ വിലയില്ലാതാക്കി. വിവിധ പ്രവേശനപരീക്ഷകളിൽ മികച്ച വിജയം നേടിയവർ 12-ാം ക്ലാസിലെ ‘നശിച്ച’ മാർക്ക് ലിസ്റ്റിലേക്കു നോക്കി നെടുവീർപ്പിടുന്നു.
സിബിഎസ്ഇ പുനർമൂല്യനിർണയ നടപടികളും ഇഴയുകയാണ്. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കുമോയെന്നത് സർക്കാരിനു ധാർമികതയുണ്ടോയെന്ന ചോദ്യംതന്നെയാണ്. മതവത്കരണവും അഴിമതിയും കെടുകാര്യസ്ഥതയും ദുർബലമാക്കിയ സിസ്റ്റമാണ് യഥാർഥ പ്രശ്നം. പരിഹാരശ്രമങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് പ്രതിപക്ഷത്തെയും വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധരെയും, സിബിഎസ്ഇയുടെ പിഴവുകളും അഴിമതിയും ചൂണ്ടിക്കാണിച്ച മിടുക്കരായ വിദ്യാർഥികളെയും ഉൾപ്പെടുത്തി കൂട്ടായ പരിശ്രമമാണ് അഭികാമ്യം.
ഈ വർഷം നടപ്പിലാക്കിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് അലങ്കോലമായത്. പക്ഷേ, ആഴത്തിൽ പരിശോധിച്ചാൽ ഒഎസ്എമ്മിനേക്കാൾ അതിന്റെ നടത്തിപ്പാണ് പാളിയതെന്നു കാണാം. ഒഎസ്എം അനുസരിച്ച് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം. പകർപ്പെടുക്കാൻ ഏൽപ്പിച്ച കോഎംപ്റ്റ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡിന് അതു നന്നായി ചെയ്യാനായില്ല.
പകർപ്പുകളിലേറെയും വായിക്കാൻപോലുമാകാത്ത നിലയിലായിരുന്നു. അതുവച്ച് അധ്യാപകർ മാർക്കിട്ടു. മുഴുവൻ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. എന്തിനു പഠിക്കുന്നെന്ന ചിന്തപോലും ഒരു തലമുറയിലുണ്ടാക്കി. എന്നിട്ടും അധികാരത്തിലിരിക്കാൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനു കഴിയുന്നുണ്ടെങ്കിൽ, ഈ കെടുകാര്യസ്ഥതയെ വച്ചുപൊറുപ്പിക്കാൻ സർക്കാരിന് ഒരു മടിയുമില്ലെന്നേ പറയാനാകൂ.
ജീർണിച്ച സിസ്റ്റത്തിന്റെ പുതിയ വ്രണമാണ് സിബിഎസ്ഇ അഴിമതിയെന്നു തെളിയിച്ചതിൽ മുഖ്യപങ്ക് ഇത്തവണത്തെ സിബിഎസ്ഇ ഇരകൂടിയായ ജാർഖണ്ഡ് സ്വദേശി സാർഥക് സിദ്ധാന്തിനാണ്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാനും മൂല്യനിർണയം നടത്താനുള്ള സോഫ്റ്റ്വെയറിനായും കരാർ നൽകിയത് കോഎംപ്റ്റ് എഡ്യുടെക് എന്ന കമ്പനിക്കാണ്.
തെലുങ്കാനയിൽ 2019ല്‍ സമാന ക്രമക്കേട് നടത്തി കരിന്പട്ടികയിലായ ‘ഗ്ലോബറേന’ എന്ന കമ്പനി എങ്ങനെയാണ് കോഎംപ്റ്റ് എന്ന അവതാരമെടുത്ത് സിബിഎസ്ഇയുടെ കരാർ കൈക്കലാക്കിയതെന്ന സൂചനകൾ സാർഥക് പുറത്തുവിട്ടത് രാജ്യത്തെ നടുക്കി. നിരവധി വിദ്യാർഥികളുടെ ആത്മഹത്യക്കിടയാക്കിയ ഗ്ലോബറേനയെ മുഖംമൂടിയണിയിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്നു സിബിഎസ്ഇക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും ഒഴിവാകാനാകില്ല.
ഇതിനായി കരിന്പട്ടികയിൽ ഉൾപ്പെട്ട കന്പനികൾക്കുണ്ടായിരുന്ന വിലക്ക് നീക്കി, ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി, വിറ്റുവരവ് പരിധി യോഗ്യതയും കോഎംപ്റ്റിന് അനുകൂലമാക്കി. ടിസിഎസ് പോലുള്ള കന്പനികളെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. ഒടുവിൽ ‘ആരോ’ ആഗ്രഹിച്ചതുപോലെ, മൂന്നാം ടെൻഡറിൽ ഉത്തരക്കടലാസിന്റെ ഒരു പകർപ്പെടുക്കാൻപോലും അറിയില്ലാത്തവർക്കു കരാർ കിട്ടി.
17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ ഭാവിയുടെ കരാർ ഫോട്ടോസ്റ്റാറ്റ് തട്ടുകടക്കാരുടെ വൈദഗ്ധ്യം പോലുമില്ലാതിരുന്ന കരിന്പട്ടികയിലെ കറക്കുകന്പനിക്കു കൊടുത്തവർ ശിക്ഷിക്കപ്പെടുമോയെന്നതു ചോദ്യമാണ്, ഉത്തരം വരട്ടെ. കേന്ദ്ര അന്വേഷണ ഏജൻസികളൊക്കെ താന്താങ്ങളുടെ ഓഫീസിൽതന്നെ ഇരിക്കട്ടെ.
സിബിഎസ്ഇ സൈറ്റില്‍ അധ്യാപകരുടെ പേര്, റോള്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താമെന്നു കണ്ടെത്തി സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത് നിസർഗ അധികാരി എന്ന പ്ലസ് ടുക്കാരനാണ്. സാർഥകിനെയും നിസർഗയെയും, പുനർമൂല്യനിർണയത്തിലെ പാളിച്ചകൾ തുടക്കത്തിലേ പുറത്തെത്തിച്ച വേദാന്ത് ശ്രീവാസ്തവയെയും പോലുള്ള കുട്ടികളെ ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തിയാൽപോലും സിബിഎസ്ഇയെ രക്ഷിക്കാനായേക്കും.
സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി മറ്റൊരാളെ വച്ചും, വിവാദ കന്പനിക്കു പിഴയിട്ടുമൊക്കെ സംഭവം ഒതുക്കാനുള്ള നീക്കം, ഈ കൊടിയ അഴിമതിയുമായി രാഷ്ട്രീയ-ഭരണ ബന്ധമുള്ളവരെ സംരക്ഷിക്കാനാകാം. മൂല്യനിര്‍ണയത്തിൽ സംഭവിച്ച ഗുരുതര പിഴവുകളെ നിർവീര്യമാക്കാൻ ഒഎസ്എമ്മിനെ പിന്തുണച്ച് പ്രചാരണവും ആരംഭിച്ചിരിക്കുകയാണ് സിബിഎസ്ഇ. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ഇത്തരം ശ്രമങ്ങളാണ്, 2024ലെ പിഴവ് ആവർത്തിച്ചുകൊണ്ട്, 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കി ഇത്തവണയും നീറ്റ്-യുജി ചോദ്യപേപ്പർ ചോർന്നതിന്റെ അടിസ്ഥാനമെന്നു കരുതാം.
പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥി തനിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്ന് തെളിവ് സഹിതം എക്സിൽ പോസ്റ്റ് ചെയ്തപ്പോൾ, ആ കുട്ടിയെ പാക്കിസ്ഥാനിയെന്നും ദേശദ്രോഹിയെന്നുമാണ് സൈബർ ഗുണ്ടകൾ അധിക്ഷേപിച്ചത്. ഒടുവിൽ അവൻ പറഞ്ഞ തെറ്റ് അംഗീകരിച്ച് സിബിഎസ്ഇക്കു മാപ്പ് പറയേണ്ടിവന്നു എന്നതു വേറെ കാര്യം.
ഈ ‘പാക്കിസ്ഥാൻ, ദേശദ്രോഹി’ ഭാഷ ആരുടേതാണെന്നും തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ നിശബ്ദരാക്കുന്ന സംസ്കാര നിർമിതിയിൽ തങ്ങളുടെ പങ്കെന്താണെന്നും ചിന്തിക്കാൻ സർക്കാർ തയാറാകുമോയെന്നറിയില്ല. അധികാരമാണു മുഖ്യം. വിദ്യാഭ്യാസ മേഖലയിലെ ആവർത്തിക്കുന്ന പരാജയങ്ങളിൽ സാങ്കേതിക വീഴ്ച മാത്രമല്ല; അഴിമതി, കെടുകാര്യസ്ഥത, അസഹിഷ്ണുതയിലൂന്നിയ ഹിന്ദുത്വരാഷ്ട്രീയം എന്നിവയും തെളിയുന്നുണ്ട്. പരിക്ക് വിദ്യാർഥികൾക്കാണ്, രാജ്യത്തിനാണ്.
National
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെ കൂട്ട നടപടി. ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റി.
വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് പിന്നാലയാണ് നപടിയുണ്ടായത്. ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റിയതിന് പിന്നാലെ പുതിയ നിയമനങ്ങളും നടത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സിബിഎസ്ഇയുടെ പുതിയ ചെയർമാനായി എൽ.പി. സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകളെത്തുടർന്ന് മുൻ ചെയർമാനെയും സെക്രട്ടറിയെയും മാറ്റിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമനങ്ങൾ.
National
ന്യൂഡൽഹി: ഒടുവിൽ സിബിഎസ്ഇ പുനർമൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് പ്രവർത്തനസജ്ജം. അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. ചൊവ്വാഴ്ച മുതൽ ജൂൺ ആറ് വരെയാണ് അപേക്ഷ നൽകാനുള്ള സമയം.
ഒരു ചോദ്യത്തിന് 25 രൂപ വീതമാണ് ഫീസ്. മേയ് 19 മുതൽ തടസം നേരിട്ട പോർട്ടൽ തിങ്കളാഴ്ച മുതൽ പ്രവർത്തനസജ്ജമാകുമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. മൂല്യനിർണയത്തിലെ പേപ്പർ സ്കാനിംഗിൽ വൻ വീഴ്ച സംഭവിച്ചതോടെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അർഹിക്കുന്ന മാർക്ക് ലഭിച്ചിരുന്നില്ല.
ഐ.ഐ.ടി, സൈബർ വിദഗ്ധരുടെ സഹായത്തോടെ പോരായ്മകൾ പരിഹരിച്ച് അപേക്ഷാ പോർട്ടൽ പൂർണസജ്ജമാക്കിയെന്നാണ് സിബിഎസ്ഇയും കേന്ദ്രസർക്കാരും അവകാശപ്പെടുന്നത്.
National
ന്യൂഡൽഹി: ഓൺ-സ്ക്രീൻ മാർക്കിംഗ് വിവാദങ്ങളെത്തുടർന്ന് വൻ അനിശ്ചിതത്വത്തിലായിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള രണ്ടാം ഘട്ട പോർട്ടൽ ഇന്ന് ഔദ്യോഗികമായി തുറന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കാനും ഡിജിറ്റൽ സംവിധാനം കൂടുതൽ സുരക്ഷിതമാക്കാനുമായി ഐഐടി വിദഗ്ധരുടെ സഹായത്തോടെയാണ് ബോർഡ് പോർട്ടൽ സജ്ജമാക്കിയത്. മേയ് 29-ന് തുറക്കേണ്ടിയിരുന്ന പോർട്ടൽ, സാങ്കേതിക സ്ഥിരത ഉറപ്പാക്കാനാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്.
ഇത്തവണത്തെ പുനർമൂല്യനിർണയത്തിൽ വിദ്യാർത്ഥികൾക്ക് വൻ ഇളവുകളാണ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർക്ക് പരിശോധനയ്ക്കുള്ള ഫീസ് വെറും 100 രൂപയായും, ഒരു ചോദ്യം വീതം പുനഃപരിശോധിക്കുന്നതിനുള്ള ഫീസ് 25 രൂപയായും കുത്തനെ കുറച്ചിട്ടുണ്ട്. ഇതിനുപുറമെ, പുനർമൂല്യനിർണയത്തിൽ മാർക്ക് വർധിക്കുകയാണെങ്കിൽ ഈ തുക പൂർണമായും വിദ്യാർത്ഥിക്ക് തിരികെ നൽകുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർണായക പ്രഖ്യാപനവും വന്നിട്ടുണ്ട്. ഫലത്തിൽ, അർഹതപ്പെട്ട മാർക്ക് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഇത് വലിയൊരു ആശ്വാസമാണ്.
എന്നാൽ ഈ ഘട്ടത്തിൽ എല്ലാവർക്കും അപേക്ഷിക്കാൻ കഴിയില്ലെന്ന സുപ്രധാന നിബന്ധനയും സിബിഎസ്ഇ മുന്നോട്ടുവെക്കുന്നുണ്ട്. മേയ് 20 മുതൽ 25 വരെയുള്ള ആദ്യ ഘട്ടത്തിൽ തങ്ങളുടെ ഉത്തരക്കടലാസിന്റെ ഡിജിറ്റൽ സ്കാൻ കോപ്പികൾ വാങ്ങി പരിശോധിച്ച നാല് ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഈ രണ്ടാം ഘട്ട പോർട്ടൽ വഴി മാർക്ക് തിരുത്തലിന് അപേക്ഷിക്കാൻ യോഗ്യതയുള്ളൂ.
അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ ഡിജിലോക്കർ അക്കൗണ്ടുകൾ വഴിയാണ് ലഭ്യമാക്കുന്നത്. അപേക്ഷകൾ സ്വീകരിച്ച് കഴിഞ്ഞ് ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരത്തോടെയോ പുതുക്കിയ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ’ഓണ്‍സ്ക്രീൻ മാർക്കിംഗ്’ ഡിജിറ്റൽ പ്ലാറ്റ്ഫോമിനുനേരേ ഉയർന്ന ഗുരുതരമായ സുരക്ഷാവീഴ്ച സമ്മതിച്ച് സിബിഎസ്ഇ.
പൊതുസമൂഹത്തിൽ ആശങ്കകൾ ഉയർന്നതിനെത്തുടർന്ന് തങ്ങളുടെ സർവീസ് പ്രൊവൈഡറുടെ ഒഎസ്എം പോർട്ടലിൽ കണ്ടെത്തിയ സുരക്ഷാ വീഴ്ചകളെ അതീവ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണെന്ന് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ സിബിഎസ്ഇ അറിയിച്ചു.
വിദ്യാർഥികൾ ആശങ്കകൾ ഉന്നയിക്കുകയും എത്തിക്കൽ ഹാക്കർമാർ സുരക്ഷാപോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെയാണ് ഓണ്‍ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിൽ സിബിഎസ്ഇ പിഴവ് സമ്മതിക്കുന്നത്.
വിവിധ സർക്കാർ ഏജൻസികളിൽനിന്നുള്ള സൈബർ വിദഗ്ധരും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി ) പ്രൊഫഷണലുകളും അടങ്ങുന്ന വിദഗ്ധസമിതി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ സംവിധാനത്തിന്റെ സുരക്ഷ ശക്തമാക്കാൻ പ്രവർത്തിക്കുകയാണെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ വ്യക്തമാക്കി.
നിലവിൽ കണ്ടെത്തിയ സുരക്ഷാവീഴ്ചകൾ പരിഹരിച്ചിട്ടുണ്ടെന്നും മറ്റ് ദുരുപയോഗ സാധ്യതകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ബോർഡ് അറിയിച്ചു. നിലവിലുള്ള സുരക്ഷ വർധിപ്പിക്കുന്ന നടപടികളുടെ ഭാഗമായി പോർട്ടൽ കൂടുതൽ സുരക്ഷിതമായ മറ്റൊരു സംവിധാനത്തിലേക്ക് മാറ്റുകയാണെന്നും സിബിഎസ്ഇ കൂട്ടിച്ചേർത്തു.
പരീക്ഷാ ചോദ്യപേപ്പറുകൾ ഹാക്കർമാർ വഴി പൊതുയിടത്തിൽ ലഭ്യമായതോടെയാണ് ഓണ്‍ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനെതിരേ ആരോപണം ഉയർന്നത്. വിദ്യാർഥികളും നിരവധി പോരായ്മകൾ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ വെബ്സൈറ്റ് വിലാസത്തിലെ തെറ്റും ടെസ്റ്റിംഗ് പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മാത്രമാണുണ്ടായതെന്നും സുരക്ഷാലംഘനം നടന്നിട്ടില്ലെന്നുമായിരുന്നു ശനിയാഴ്ച വരെ സിബിഎസ്ഇയുടെ നിലപാട്.
ഇതിനെതിരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സുരക്ഷാപ്രശ്നം 19കാരനായ എത്തിക്കൽ ഹാക്കർ നിസർഗ അധികാരി രംഗത്തുവന്നതോടെ സിബിഎസ്ഇ വീഴ്ച സമ്മതിക്കുകയായിരുന്നു. സിബിഎസ്ഇയുടെ മൂല്യനിർണയ ജോലിക്കു നൽകിയ കരാർനടപടികളെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു.
National
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും പരീക്ഷാഫലം സ്ഥിരീകരിക്കാനുമുള്ള പോർട്ടൽ ജൂണ്‍ ഒന്നിന് തുറക്കും. പോർട്ടൽ ഇന്നലെ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
സിബിഎസ്ഇ 12-ാം ക്ലാസ് ഉത്തരപേപ്പറുകൾ ഡിജിറ്റലായി മൂല്യനിർണയം നടത്തുന്ന ഓണ്‍ സ്ക്രീൻ മാർക്കിംഗ് സിസ്റ്റം (ഒഎസ്എം) വിദ്യാർഥികളുടെ ഉത്തരപേപ്പറുകളിൽ മാർക്കുകൾ തെറ്റായി രേഖപ്പെടുത്തിയെന്നും ശരിയായ ഉത്തരങ്ങൾക്ക് മാർക്കിട്ടില്ലെന്നുമൊക്കെയുള്ള നിരവധി പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ തുറക്കുന്നത്.
നടപടിക്രമത്തിൽ സംശയമുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇ ടെലി-കൗണ്‍സിലിംഗ് ഹെൽപ് ലൈൻ നന്പറായ 1800 11 8004, ഇ-മെയിലായ resultcbse [email protected] എന്നിവയുമായും ബന്ധപ്പെടാം.
National
ന്യൂഡൽഹി: വിവാദമായ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വൻതോതിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് ക്രമക്കേടുകൾ സംഭവിച്ചതെന്നും രാഹുൽ ആരോപിച്ചു.
മൂല്യനിർണയത്തിന് കരാർ ലഭിച്ച സ്വകാര്യ കന്പനി 2019ൽ തെലുങ്കാനയിൽ സമാനരീതിയിൽ അട്ടിമറികൾ നടത്തി വിവാദത്തിലായത് രാഹുൽ ചൂണ്ടിക്കാട്ടി. ‘കോഎംപ്റ്റ്’എന്ന സ്വകാര്യ കന്പനിക്കാണ് മൂല്യനിർണയവുമായി ബന്ധപ്പെട്ട കരാർ നൽകിയത്.
എന്നാൽ ‘ഗ്ലോബറേന’ എന്ന പേരിൽ ഇതേ കന്പനി തന്നെയാണ് തെലുങ്കാനയിലും നേരത്തേ ക്രമക്കേട് നടത്തിയതെന്ന് രാഹുൽ ആരോപിക്കുന്നു. 30 സെക്കൻഡ്കൊണ്ട് കന്പനിയുടെ പഴയ ചരിത്രം കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടും സിബിഎസ്ഇക്ക് എന്തുകൊണ്ടത് സാധിച്ചില്ലെന്നും രാഹുൽ ചോദിക്കുന്നു.
കന്പനിയുടെ പേരിൽ ക്രമക്കേട് ഉണ്ടായിട്ടും എന്ത് ഉത്തരവിലാണ് അത്തരമൊരു കരാർ നൽകിയതെന്നും രാഹുൽ ചോദിച്ചു.
18.5 ലക്ഷം കുട്ടികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിട്ടും എപ്പോഴത്തെയുംപോലെ യാതൊരു മറുപടിയോ ഉത്തരവാദിത്വമോ നാണമോ ഇല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്.
കരാർ നൽകിയതിലെ അഴിമതിക്കെതിരേ ചോദ്യങ്ങൾ ഉന്നയിക്കാൻ വിദ്യാർഥികളോടും രക്ഷിതാക്കളോടും സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ രാഹുൽ ആഹ്വാനം ചെയ്തു.
Editorial
നീറ്റ് പരീക്ഷയും സിബിഎസ്ഇ പരീക്ഷാഫലവുമൊക്കെ താറുമാറായാൽ വിദ്യാർഥികൾക്കല്ലാതെ മറ്റാർക്കും നഷ്ടമോ ഉത്തരവാദിത്വമോ ഇല്ലാത്ത സ്ഥിതിയായി. നീറ്റ് ചോദ്യപേപ്പർ ചോർച്ച 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കിയ വർത്ത വായിച്ചു തീരുംമുന്‍പാണ് സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ കെടുകാര്യസ്ഥത, 17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം തെറ്റിച്ച വാർത്ത രാജ്യം വായിക്കേണ്ടിവന്നത്. നീറ്റ്-യുജി പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുകയാണ്.
12-ാം ക്ലാസ് പുനർ മൂല്യനിർണയത്തിന്റെ നടപടികളും തുടങ്ങി. കെടുകാര്യസ്ഥതകളിൽനിന്നു തത്കാലം തടിയൂരാനുള്ള നീക്കമല്ലാതെ ഒന്നുമില്ല. 2024ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽനിന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള എൻടിഎ ഒന്നും പഠിച്ചില്ലെന്നാണ് ഇന്നലെ സുപ്രീംകോടതി വിമർശിച്ചത്. ചരിത്രപാഠങ്ങളിലുൾപ്പെടെ വെട്ടും തിരുത്തും സംഘപരിവാർ താത്പര്യങ്ങളുടെ കൂട്ടിച്ചേർക്കലും വീഴ്ചയില്ലാതെ നടത്തിയ വിദ്യാഭ്യാസ മന്ത്രാലയം അടിസ്ഥാന ജോലികൾ മറന്നു. പാർട്ടിയുടെ ഭാവിയേക്കാൾ വിദ്യാർഥികളുടെ ഭാവിക്കു മുൻതൂക്കം കൊടുക്കാൻ സർക്കാർ തയാറായാൽ കുറ്റവാളികൾ അകത്താകും. വിദ്യാർഥികൾ രക്ഷപ്പെടും.
ഈ വർഷം നടപ്പിലാക്കിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് ആകെ അലങ്കോലമായത്. ഇതനുസരിച്ച്, ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം നടത്തുന്നത്. ആദ്യദിനം മാർക്ക് കുറഞ്ഞതിന്റെ ഒറ്റപ്പെട്ട പരാതികളായിരുന്നെങ്കിലും പെട്ടെന്നതു രാജ്യമൊട്ടാകെ ഉയർന്നു.
പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ പകർപ്പെടുത്തപ്പോഴാണ് ഇതിൽ പലതും വായിക്കാൻപോലുമാകാത്ത നിലയിലാണെന്ന വസ്തുത പുറത്തായത്. പൂർണ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. സ്കാൻ ചെയ്യാൻ കരാറെടുത്ത സ്വകാര്യ ഏജൻസികൾ അതു കൃത്യമായി ചെയ്യാത്തതും അവ്യക്തമായ ആ പകർപ്പുകൾ വച്ചു മാർക്കിട്ടതുമാണ് പിഴവെന്നും ഏതാണ്ട് വ്യക്തമായിട്ടുണ്ട്. വായിക്കാനാവാത്ത ഉത്തരക്കടലാസ് വച്ച് അധ്യാപകർ എങ്ങനെ മാർക്കിട്ടെന്നതും ദുരൂഹമാണ്. അധ്യാപകരുടെ പരാതി മുകളിലുള്ളവർ അവഗണിച്ചോ എന്നതിൽ ഉൾപ്പെടെ ഒന്നിലും വ്യക്തതയില്ല.
പുനർമൂല്യനിർണത്തിന് ലക്ഷക്കണക്കിനു വിദ്യാർഥികളാണ് അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. അതോടെ ഇതിനായുള്ള പോർട്ടൽ തകരാറിലായി. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷാ തീയതി രണ്ടുതവണ നീട്ടിയെങ്കിലും ഇന്നലെയും പ്രശ്നം പരിഹരിച്ചിട്ടില്ല. ഇത്രയും പേർ ഒന്നിച്ച് കയറുന്പോൾ സൈറ്റ് തകരാറിലാകുമെന്ന സാമാന്യ ബോധംപോലും വിദ്യാഭ്യാസ വകുപ്പിനില്ലാതെപോയി. 29 വരെയാണ് മൂല്യനിർണയം.
സിബിഎസ്ഇ പരീക്ഷാഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യനിർണയം നടത്തി വീണ്ടും ഫലം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുമുണ്ട്. പക്ഷേ, കുട്ടികളുടെ ഭാവിയെക്കുറിച്ച് സർക്കാരിന് അത്ര പിരിമുറുക്കമൊന്നുമില്ല. 2024ൽ നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നപ്പോഴും ഏതാണ്ട് ഇതേ സ്ഥിതിയായിരുന്നു. ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെട്ടില്ല. ഇത്തവണയും അതേ സംഭവം ആവർത്തിച്ചു.
വഴിപാട് അന്വേഷണവും അറസ്റ്റുമൊക്കെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ചത്. 2024ൽ ചോദ്യപേപ്പര്‍ ചോർന്നപ്പോൾ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയോടും എന്‍ടിഎയോടും സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ കാരണഭൂതരായ സർക്കാർ കേട്ട ഭാവമില്ല. ഉത്തരക്കടലാസ് സ്കാൻ ചെയ്യാൻ കരാറെടുത്ത ഏജൻസികളുടെ വിവരങ്ങളും പുകമറയിലാണ്.
വിദ്യാഭ്യാസമേഖലയിലെ കെടുകാര്യസ്ഥതയ്ക്കു മുന്നിൽ രാജ്യം തലകുനിച്ചു നിൽക്കുകയാണ്. അതിലും ഖേദകരമാണ് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ നിരാശാഭരിതമായ മാനസികാവസ്ഥ. ഇതിനുപുറമേ, പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി സ്കാൻ ചെയ്ത പകർപ്പെടുക്കാനുള്ള ഫീസും വിദ്യാർഥികൾ അടയ്ക്കണം. പിഴവ് സർക്കാരിന്റേത്, പിഴ ഇരകളുടേത്! മാത്രമല്ല, ഒഎസ്എം അടുത്ത വർഷവും തുടരാനും 10-ാം ക്ലാസ് മൂല്യനിർണയത്തിലും നടപ്പാക്കാനുമാണ് തീരുമാനം. നീറ്റ് പോലെ ഇതും തുടർക്കഥയാകുമോയെന്നേ ഇനി അറിയാനുള്ളൂ. സ്വന്തം ഉത്തരവാദിത്വങ്ങളിൽ തോൽക്കുന്ന സർക്കാർ ജനങ്ങളെ തോൽപ്പിക്കുകയാണ്.
National
ന്യൂഡൽഹി: സിബിഎസ്ഇ, പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഉത്തരപേപ്പറിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള സമയപരിധി ബോർഡ് നീട്ടി. വെബ്സൈറ്റിലെ കടുത്ത സാങ്കേതിക തകരാറുകൾ മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് നടപടി. പുതുക്കിയ തീയതി പ്രകാരം വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച അർധരാത്രി 11:59 വരെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി ആദ്യം മേയ് 22 ആയിരുന്നെങ്കിലും വെബ്സൈറ്റ് തകരാറിനെ തുടർന്ന് ഇത് നീട്ടുകയായിരുന്നു. ഉത്തരപേപ്പറിനായി അപേക്ഷിക്കാനുള്ള പോർട്ടൽ തുറന്നത് മുതൽ ലോഗിൻ പരാജയപ്പെടുക, പേയ്മെന്റ് പേജ് തടസപ്പെടുക, ലിങ്കുകൾ ലഭ്യമാകാതിരിക്കുക തുടങ്ങിയ കടുത്ത തകരാറുകളാണ് വെബ്സൈറ്റ് നേരിടുന്നത്. പരീക്ഷാ ഫലം വന്നതിന് പിന്നാലെ സൈറ്റിലേക്കുണ്ടായ അമിതമായ ട്രാഫിക്കും ചില അനധികൃത ഇടപെടലുകളുമാണ് തകരാറിന് കാരണമായി സിബിഎസ്ഇ ചൂണ്ടിക്കാണിക്കുന്നത്.
വിദഗ്ധ സംഘം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ബോർഡ് വ്യക്തമാക്കിയെങ്കിലും ഇപ്പോഴും പലർക്കും സൈറ്റ് കൃത്യമായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇത്തവണ തീയതികളിൽ മാത്രമല്ല, അപേക്ഷാ ഫീസിലും വലിയ മാറ്റമുണ്ട്. മുൻവർഷങ്ങളിൽ ഒരു സബ്ജക്റ്റിന് 700 രൂപയായിരുന്ന ഫീസ് ഇത്തവണ 100 രൂപയായി സിബിഎസ്ഇ കുത്തനെ കുറച്ചിട്ടുണ്ട് (ഏകദേശം 85% ഇളവ്). മാർക്ക് വെരിഫിക്കേഷൻ ഫീസും 500-ൽ നിന്ന് 100 രൂപയാക്കി കുറച്ചു.
സ്കാൻ ചെയ്ത ഉത്തരപേപ്പർ ലഭിച്ചതിന് ശേഷം മാത്രമേ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെയ് 26 നും 29 നും ഇടയിൽ ഉത്തരപേപ്പറുകൾ പോർട്ടൽ വഴി ലഭ്യമാകും. ഒരു ചോദ്യത്തിന് 25 രൂപ നിരക്കിൽ ചോദ്യങ്ങൾ ചലഞ്ച് ചെയ്യാനുള്ള റീ-ഇവാലുവേഷൻ പോർട്ടൽ മെയ് 31 മുതൽ ജൂൺ 5 വരെ തുറന്നിരിക്കും.
National
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പ്രതിസന്ധിയിൽ സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇയെ സഹായിക്കാനും പ്രത്യേകസംഘം. ഐഐടി മദ്രാസിലെ പ്രഫസർ അടക്കമുള്ള സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ പ്രതിസന്ധിയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇടപെട്ടു. ഉയരുന്ന പരാതികളിൽ സിബിഎസ്ഇയിൽ നിന്ന് അദ്ദേഹം വിശദീകരണം തേടി.
വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിശോധന നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.
Kerala
കൊച്ചി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് ഇത്തവണ ഓണ്‍സ്ക്രീന്‍ മാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയതോടെ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ലെന്നു വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞുപോയെന്ന് രക്ഷിതാക്കളും പരാതിപ്പെട്ടു. ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്തു ഡിജിറ്റലാക്കിയായിരുന്നു ഇത്തവണ മൂല്യനിര്‍ണയം.
പല ഉത്തരക്കടലാസുകളും മൊബൈലില്‍ പകർത്തി അപ്ലോഡ് ചെയ്തിട്ടുണ്ട്. വ്യക്തമല്ലാത്ത തരത്തില്‍ സ്കാന്‍ ചെയ്ത ഉത്തരക്കടലാസുകളും ലഭിച്ചിരുന്നുവെന്ന് അധ്യാപകർതന്നെ സാക്ഷ്യപ്പെടുത്തുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ്
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസില്‍ ഡിജിറ്റല്‍ മാര്‍ക്കിംഗ് സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷമാണ് ഇത്തരത്തിലുള്ള മൂല്യനിര്‍ണയം നടത്തിയത്.
ഡിജിറ്റല്‍ മൂല്യനിര്‍ണയത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് സുരക്ഷിതമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യുന്നു. അധ്യാപകര്‍ ഈ ഉത്തരക്കടലാസുകള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍ കണ്ട് മൂല്യനിര്‍ണയം നടത്തുന്നതാണ് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിംഗ്.
പരീക്ഷാപ്രക്രിയയില് കാര്യക്ഷമത, സുതാര്യത, കൃത്യത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണു ഡിജിറ്റല്‍ മൂല്യനിര്‍ണയത്തിലേക്കു നീങ്ങിയത്. ഈ സംവിധാനം പിശകുകള്‍ ഇല്ലാതാക്കുകയും മാന്വലായിട്ടുള്ള ഇടപെടല്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
സ്വന്തം സ്കൂളുകളില്‍ ഇരുന്നുകൊണ്ടുതന്നെ ഉത്തരക്കടലാസുകള്‍ വിലയിരുത്താന്‍ കഴിയും. അധ്യാപകര്‍ക്ക് അവരുടെ പതിവ് അക്കാദമിക് ചുമതലകള്‍ തുടരാനും ഈ സംവിധാനം സഹായിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 88.39 ആയിരുന്നു വിജയശതമാനം. ഇത്തവണ മൂന്ന് ശതമാനത്തിലേറെ കുറവ്.
പരീക്ഷ എഴുതിയ 88.86 ശതമാനം പെണ്‍കുട്ടികൾ പാസായപ്പോൾ ആണ്‍കുട്ടികളുടെ വിജയശതമാനം 82.13 ശതമാനമാണ്. പരീക്ഷ എഴുതിയ മുഴുവൻ ട്രാൻസ്ജെൻഡർ വിദ്യാർഥികളും വിജയിച്ചിട്ടുണ്ട്.
മേഖല തിരിച്ചുള്ള കണക്കിൽ 95.62 വിജയശതമാനത്തോടെ തിരുവനന്തപുരം ഒന്നാമതെത്തി. ചെന്നൈ (93.84%), ബംഗളൂരു (93.19%) മേഖലകളാണ് തിരുവനന്തപുരത്തിനു പിന്നിൽ. 72.43 മാത്രം വിജയശതമാനമുള്ള പ്രയാഗ്രാജാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്.
സിബിഎസ്ഇയുടെ ഒൗദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic. in എന്നിവിടങ്ങളിലൂടെയും ഡിജിലോക്കർ, ഉമാംഗ് ആപ്പുകളിലൂടെയും ഫലമറിയാം. വിദ്യാർഥികളിൽ അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിനായി മെറിറ്റ് ലിസ്റ്റ് സിബിഎസ്ഇ ഇത്തവണ പ്രസിദ്ധീകരിച്ചിട്ടില്ല.
National
ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ 2026-27 അധ്യയന വർഷം മുതൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി സിബിഎസ്ഇ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, ആറാം ക്ലാസ് മുതൽ 'ത്രിഭാഷാ പദ്ധതി' നിർബന്ധമാക്കാനും ഒൻപതാം ക്ലാസ് മുതൽ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ രണ്ട് വ്യത്യസ്ത പഠന തലങ്ങൾ കൊണ്ടുവരാനുമാണ് തീരുമാനം.
2026-27 മുതൽ 6-ാം ക്ലാസ്സിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കും. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളായിരിക്കണം. ഇംഗ്ലീഷ് ഒരു വിദേശ ഭാഷയായാകും പരിഗണിക്കുക. 2031-ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷയോടെ ഈ മാറ്റം പൂർണമായി നടപ്പിലാകും.
ഒൻപതാം ക്ലാസിൽ ഈ രണ്ട് വിഷയങ്ങൾക്കും 'സ്റ്റാൻഡേർഡ്', 'അഡ്വാൻസ്ഡ്' എന്നിങ്ങനെ രണ്ട് തലങ്ങളുണ്ടാകും. എല്ലാ വിദ്യാർത്ഥികളും പൊതുവായ സ്റ്റാൻഡേർഡ് സിലബസ് പഠിക്കുകയും 80 മാർക്കിന്റെ പരീക്ഷ എഴുതുകയും വേണം. കൂടുതൽ താത്പര്യമുള്ളവർക്ക് 25 മാർക്കിന്റെ അധിക 'അഡ്വാൻസ്ഡ്' പരീക്ഷ കൂടി എഴുതാം.
എട്ടാം ക്ലാസ് വരെ മാതൃഭാഷയിലുള്ള പഠനത്തിന് മുൻഗണന നൽകും. നിലവിൽ ലഭ്യമായ 22 ഔദ്യോഗിക ഭാഷകളും തിരഞ്ഞെടുക്കാൻ സിബിഎസ്ഇ അവസരമൊരുക്കും. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനും പ്രായോഗിക അറിവ് വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് ഭാഷാ നിബന്ധനകളിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സംഘർഷത്തെ തുടർന്ന് ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. 12 മുതൽ 16 വരെ നടക്കാനിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സിബിഎസ്ഇ അറിയിച്ചു. സംഘർഷത്തെ തുടർന്ന് ഒമ്പതു മുതൽ 11 വരെ നടത്താനിരുന്ന പരീക്ഷയും മാറ്റിവച്ചിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം ഒൻപതിന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.
മാർച്ച് ഒൻപത് മുതൽ 11 വരെ നടത്താനിരുന്ന സിബിഎസ്ഇ 12ാം ക്ലാസിന്റെ പരീക്ഷകളാണ് സംഘർഷ സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചത്. ഇതേ തുടർന്ന് 12ന് യോഗം ചേർന്ന് തുടർ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.
മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മേഖലയിലെ 10ാം ക്ലാസ് പരീക്ഷകൾ നേരത്തേ മാറ്റിവച്ചിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് മാർച്ച് 11 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു.
12ാം ക്ലാസിലെ വിദ്യാർഥികൾക്ക് ശനിയാഴ്ച നടക്കാനിരുന്ന പരീക്ഷയും മാറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഗൾഫ് മേഖലയിലെ പരീക്ഷകളെല്ലാം മാറ്റിവച്ചിരുന്നു.
വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച വീണ്ടും യോഗം ചേരുമെന്നും അതിനുശേഷം പുതുക്കിയ തീയതികളും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നും സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.
National
ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ. സംഭവത്തിൽ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി.
വിദ്യാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സെന്‍ട്രല്‍ സ്കൂള്‍ കായികമേളയില്‍ തൃശൂർ ഓവറോള്‍ കിരീടം സ്വന്തമാക്കി. രണ്ടാംദിനം 104 പോയിന്റുകൂടി സ്വന്തമാക്കിയാണ് തൃശൂര്‍ കിരീടം ഉറപ്പിച്ചത്. 13 സ്വര്‍ണവും 11 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 278 പോയിന്റാണ് തൃശൂര്‍ നേടിയത്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ മൂന്നാം സ്ഥാനത്തായിരുന്നു.
നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ എറണാകുളത്തിന് ആറു പോയിന്റ് വ്യത്യാസത്തിലാണു കിരീടം നഷ്ടമായത്. 12 സ്വര്‍ണം, 13 വെള്ളി, ഏഴ് വെങ്കലമടക്കം 272 പോയിന്റാണ് എറണാകുളത്തിന്. 195 പോയിന്റുമായി ഇടുക്കിയാണ് മൂന്നാം സ്ഥാനത്ത്. ഇടുക്കിക്ക് 10 സ്വര്‍ണം, ഏഴു വീതം വെള്ളിയും വെങ്കലവുമാണുള്ളത്.
കഴിഞ്ഞ വര്‍ഷം 375 പോയിന്റ് നേടിയാണ് എറണാകുളം കിരീടം ചൂടിയത്. റണ്ണറപ്പായിരുന്ന കോഴിക്കോട് ഇക്കുറി 87 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാലക്കാട് (163), ആലപ്പുഴ (88) എന്നിങ്ങനെയാണ് നാലും അഞ്ചും സ്ഥാനക്കാര്‍.
സ്കൂളുകളില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി. മൂന്ന് സ്വര്‍ണം, അഞ്ച് വെള്ളി, രണ്ട് വെങ്കലമടക്കം 95 പോയിന്റാണു വിശ്വദീപ്തി പബ്ലിക് സ്കൂളിനു ലഭിച്ചത്. കടയിരിപ്പ് സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളാണു രണ്ടാം സ്ഥാനത്ത്. ഒരു സ്വര്‍ണം, നാലുവീതം വെള്ളിയും വെങ്കലവുമടക്കം 68 പോയിന്റ് ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള ഇടുക്കി രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂളിന് അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവുമാണ് ലഭിച്ചത്. തൃശൂര്‍ പൂച്ചട്ടി ഭവന്‍സ് (64), തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്കൂള്‍ (49) എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. മേളയില്‍ 25 മീറ്റ് റിക്കാര്‍ഡുകള്‍ പിറന്നു.
വിജയികള്‍ക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാന് ട്രോഫി സമ്മാനിച്ചു. ചടങ്ങില്‍ ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് സെക്രട്ടറി ജനറലും മീറ്റ് ജനറല്‍ കണ്‍വീനറുമായ ഡോ. ഇന്ദിര രാജന്, കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് ജനറല്‍ സെക്രട്ടറിയും സ്പോര്‍ട്സ് മീറ്റ് കോ-ഓര്‍ഡിനേറ്ററുമായ സുചിത്ര ഷൈജിന്ത്, അത്ലറ്റിക് മീറ്റ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് സെന്‍ട്രല്‍ സ്കൂള്‍ കായികമേള 29, 30 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും.
കായികമന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. 30ന് വൈകുന്നേരം നാലിനു നടക്കുന്ന സമാപനച്ചടങ്ങിൽ ഹൈബി ഈഡന് എംപി മുഖ്യാതിഥിയാകും.
14 ജില്ലകളില്‍ സംഘടിപ്പിച്ച ട്രയല്‍ മീറ്റില്‍ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. അണ്ടര്‍ 19, അണ്ടര്‍ 17, അണ്ടര്‍ 14 വിഭാഗങ്ങളിലായി 66 ഇനങ്ങളില്‍ 2400 വിദ്യാര്‍ഥികള്‍ മത്സരിക്കും.
എറണാകുളം ജില്ലയാണു നിലവിലെ ചാമ്പ്യന്മാര്. സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരമുള്ള കേന്ദ്ര സിലബസ് സ്കൂളുകളുടെ ഏക കായികമേളയാണിതെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് സെക്രട്ടറി ജനറലും സ്പോര്‍ട്സ് മീറ്റ് ജനറല്‍ കണ്‍വീനറുമായ ഡോ. ഇന്ദിര രാജന് പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി, കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ ജനറല്‍ സെക്രട്ടറി സുചിത്ര ഷൈജിന്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
National
ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പരീക്ഷകൾ ആരംഭിക്കും. എല്ലാ പരീക്ഷകളും രാവിലെ പത്തു മുതലാണ് തുടങ്ങുക.
വിദ്യാർഥികൾക്കും സ്കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു. മുഴുവൻ ഷെഡ്യൂളും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cbse.gov.in ൽ ലഭ്യമാണ്. സെപ്റ്റംബർ 24ന് താത്കാലിക ഷെഡ്യൂൾ പുറത്തിറക്കിയിരുന്നു.
ഇന്ത്യയിലും പുറത്തുമായും ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കിയിട്ടുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കി. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് ഒമ്പതിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എപ്രില്‍ ഒമ്പതിനും അവസാനിക്കും.
National
ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ടം മേയിലും
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു പ്രാവശ്യമായി നടത്താനുള്ള കരട് നയത്തിന് അംഗീകാരം. ഈ അധ്യയനവർഷം (2026) മുതൽ രണ്ടു പ്രാവശ്യം പരീക്ഷ നടത്തുന്നതിനുള്ള അനുമതിയാണ് സിബിഎസ്ഇ നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ടം മേയിലും നടത്താനാണു തീരുമാനം.
ഫെബ്രുവരിയിൽ നടക്കുന്ന ആദ്യപരീക്ഷ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാണ്. ഈ പരീക്ഷയിലെ മാർക്ക് മെച്ചപ്പെടുത്തണമെങ്കിൽ മാത്രം വിദ്യാർഥികൾക്കു രണ്ടാം ഘട്ട പരീക്ഷയെഴുതിയാൽ മതി. ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷ എന്നിവയിൽനിന്ന് ഏതെങ്കിലും മൂന്നു വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് വിദ്യാർഥികൾക്കു ലഭിക്കുക. ആദ്യഘട്ട പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ പങ്കെടുക്കാത്തവരെ രണ്ടാം ഘട്ട പരീക്ഷ എഴുതാൻ അനുവദിക്കില്ല. അവർക്ക് റിപ്പീറ്റ് വിഭാഗത്തിൽ പരീക്ഷയെഴുതാം.
പരീക്ഷ രണ്ടു പ്രാവശ്യമുണ്ടെങ്കിലും ഇന്റേണൽ മാർക്ക് നിർണയം ഒറ്റത്തവണ മാത്രമായിരിക്കും. ആദ്യപരീക്ഷയിൽ കന്പാർട്ട്മെന്റ് ഫലം ലഭിച്ച വിദ്യാർഥികൾക്ക് കന്പാർട്ട്മെന്റ് വിഭാഗത്തിൽ ആ വർഷം മേയിൽത്തന്നെ രണ്ടാമതും പരീക്ഷയെഴുതാൻ അവസരമുണ്ടാകും. പരീക്ഷകളുടെ ഫലം യഥാക്രമം ഏപ്രിൽ, ജൂണ്‍ മാസങ്ങളിൽ പ്രഖ്യാപിക്കും.
ഫെബ്രുവരിയിലെയും മേയിലെയും പരീക്ഷകൾക്കു പ്രത്യേക രജിസ്ട്രേഷൻ ആവശ്യമാണ്. നിലവിലെ സിബിഎസ്ഇ നിയമപ്രകാരമായിരിക്കും ഫലപ്രഖ്യാപനം. രണ്ടാമത്തെ പരീക്ഷ പൂർത്തിയായശേഷമായിരിക്കും മാർക്ക് ലിസ്റ്റ് ലഭിക്കുക. മാർക്കുകളുടെ പുനർമൂല്യനിർണയം മേയിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയ്ക്കുശേഷമേ സാധിക്കൂ.
ഫെബ്രുവരിയിൽ നടക്കുന്ന ആദ്യപരീക്ഷ പാസായില്ലെങ്കിലും പതിനൊന്നാം ക്ലാസിലേക്കുള്ള അഡ്മിഷന് താത്കാലികമായി അപേക്ഷിക്കാൻ സാധിക്കും. പക്ഷേ മേയിൽ നടക്കുന്ന രണ്ടാംഘട്ട കന്പാർട്ട്മെന്റ് വിഭാഗത്തിലെ പരീക്ഷ പാസായെങ്കിൽ മാത്രമേ അഡ്മിഷൻ സാധുവാകുകയുള്ളൂ.
മൂല്യനിർണയം കാര്യക്ഷമമാക്കുന്നതിനും മൂല്യനിർണയത്തിലെ ആവർത്തനം കുറയ്ക്കുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തൽ.