Editorial Audio
ഇതു വിദ്യാഭ്യാസവകുപ്പിനെ മാത്രം ബാധിക്കുന്നതല്ല. ചരിത്രവസ്തുതകളെ എടുത്തുകളഞ്ഞും ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയും വിദ്യാഭ്യാസരംഗത്തിന്റെ മതേതര അടിത്തറയിളക്കിയ കേന്ദ്രസർക്കാർ പരീക്ഷാ നടത്തിപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് അതിന്റെ മേൽക്കൂരയും പൊളിച്ചിരിക്കുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയ പാളിച്ചകളും ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അധ്വാനത്തെ വിലയില്ലാതാക്കി. വിവിധ പ്രവേശനപരീക്ഷകളിൽ മികച്ച വിജയം നേടിയവർ 12-ാം ക്ലാസിലെ ‘നശിച്ച’ മാർക്ക് ലിസ്റ്റിലേക്കു നോക്കി നെടുവീർപ്പിടുന്നു.
സിബിഎസ്ഇ പുനർമൂല്യനിർണയ നടപടികളും ഇഴയുകയാണ്. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കുമോയെന്നത് സർക്കാരിനു ധാർമികതയുണ്ടോയെന്ന ചോദ്യംതന്നെയാണ്. മതവത്കരണവും അഴിമതിയും കെടുകാര്യസ്ഥതയും ദുർബലമാക്കിയ സിസ്റ്റമാണ് യഥാർഥ പ്രശ്നം. പരിഹാരശ്രമങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് പ്രതിപക്ഷത്തെയും വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധരെയും, സിബിഎസ്ഇയുടെ പിഴവുകളും അഴിമതിയും ചൂണ്ടിക്കാണിച്ച മിടുക്കരായ വിദ്യാർഥികളെയും ഉൾപ്പെടുത്തി കൂട്ടായ പരിശ്രമമാണ് അഭികാമ്യം.
ഈ വർഷം നടപ്പിലാക്കിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് അലങ്കോലമായത്. പക്ഷേ, ആഴത്തിൽ പരിശോധിച്ചാൽ ഒഎസ്എമ്മിനേക്കാൾ അതിന്റെ നടത്തിപ്പാണ് പാളിയതെന്നു കാണാം. ഒഎസ്എം അനുസരിച്ച് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം. പകർപ്പെടുക്കാൻ ഏൽപ്പിച്ച കോഎംപ്റ്റ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡിന് അതു നന്നായി ചെയ്യാനായില്ല.
പകർപ്പുകളിലേറെയും വായിക്കാൻപോലുമാകാത്ത നിലയിലായിരുന്നു. അതുവച്ച് അധ്യാപകർ മാർക്കിട്ടു. മുഴുവൻ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. എന്തിനു പഠിക്കുന്നെന്ന ചിന്തപോലും ഒരു തലമുറയിലുണ്ടാക്കി. എന്നിട്ടും അധികാരത്തിലിരിക്കാൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനു കഴിയുന്നുണ്ടെങ്കിൽ, ഈ കെടുകാര്യസ്ഥതയെ വച്ചുപൊറുപ്പിക്കാൻ സർക്കാരിന് ഒരു മടിയുമില്ലെന്നേ പറയാനാകൂ.
ജീർണിച്ച സിസ്റ്റത്തിന്റെ പുതിയ വ്രണമാണ് സിബിഎസ്ഇ അഴിമതിയെന്നു തെളിയിച്ചതിൽ മുഖ്യപങ്ക് ഇത്തവണത്തെ സിബിഎസ്ഇ ഇരകൂടിയായ ജാർഖണ്ഡ് സ്വദേശി സാർഥക് സിദ്ധാന്തിനാണ്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാനും മൂല്യനിർണയം നടത്താനുള്ള സോഫ്റ്റ്വെയറിനായും കരാർ നൽകിയത് കോഎംപ്റ്റ് എഡ്യുടെക് എന്ന കമ്പനിക്കാണ്.
തെലുങ്കാനയിൽ 2019ല്‍ സമാന ക്രമക്കേട് നടത്തി കരിന്പട്ടികയിലായ ‘ഗ്ലോബറേന’ എന്ന കമ്പനി എങ്ങനെയാണ് കോഎംപ്റ്റ് എന്ന അവതാരമെടുത്ത് സിബിഎസ്ഇയുടെ കരാർ കൈക്കലാക്കിയതെന്ന സൂചനകൾ സാർഥക് പുറത്തുവിട്ടത് രാജ്യത്തെ നടുക്കി. നിരവധി വിദ്യാർഥികളുടെ ആത്മഹത്യക്കിടയാക്കിയ ഗ്ലോബറേനയെ മുഖംമൂടിയണിയിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്നു സിബിഎസ്ഇക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും ഒഴിവാകാനാകില്ല.
ഇതിനായി കരിന്പട്ടികയിൽ ഉൾപ്പെട്ട കന്പനികൾക്കുണ്ടായിരുന്ന വിലക്ക് നീക്കി, ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി, വിറ്റുവരവ് പരിധി യോഗ്യതയും കോഎംപ്റ്റിന് അനുകൂലമാക്കി. ടിസിഎസ് പോലുള്ള കന്പനികളെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. ഒടുവിൽ ‘ആരോ’ ആഗ്രഹിച്ചതുപോലെ, മൂന്നാം ടെൻഡറിൽ ഉത്തരക്കടലാസിന്റെ ഒരു പകർപ്പെടുക്കാൻപോലും അറിയില്ലാത്തവർക്കു കരാർ കിട്ടി.
17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ ഭാവിയുടെ കരാർ ഫോട്ടോസ്റ്റാറ്റ് തട്ടുകടക്കാരുടെ വൈദഗ്ധ്യം പോലുമില്ലാതിരുന്ന കരിന്പട്ടികയിലെ കറക്കുകന്പനിക്കു കൊടുത്തവർ ശിക്ഷിക്കപ്പെടുമോയെന്നതു ചോദ്യമാണ്, ഉത്തരം വരട്ടെ. കേന്ദ്ര അന്വേഷണ ഏജൻസികളൊക്കെ താന്താങ്ങളുടെ ഓഫീസിൽതന്നെ ഇരിക്കട്ടെ.
സിബിഎസ്ഇ സൈറ്റില്‍ അധ്യാപകരുടെ പേര്, റോള്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താമെന്നു കണ്ടെത്തി സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത് നിസർഗ അധികാരി എന്ന പ്ലസ് ടുക്കാരനാണ്. സാർഥകിനെയും നിസർഗയെയും, പുനർമൂല്യനിർണയത്തിലെ പാളിച്ചകൾ തുടക്കത്തിലേ പുറത്തെത്തിച്ച വേദാന്ത് ശ്രീവാസ്തവയെയും പോലുള്ള കുട്ടികളെ ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തിയാൽപോലും സിബിഎസ്ഇയെ രക്ഷിക്കാനായേക്കും.
സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി മറ്റൊരാളെ വച്ചും, വിവാദ കന്പനിക്കു പിഴയിട്ടുമൊക്കെ സംഭവം ഒതുക്കാനുള്ള നീക്കം, ഈ കൊടിയ അഴിമതിയുമായി രാഷ്ട്രീയ-ഭരണ ബന്ധമുള്ളവരെ സംരക്ഷിക്കാനാകാം. മൂല്യനിര്‍ണയത്തിൽ സംഭവിച്ച ഗുരുതര പിഴവുകളെ നിർവീര്യമാക്കാൻ ഒഎസ്എമ്മിനെ പിന്തുണച്ച് പ്രചാരണവും ആരംഭിച്ചിരിക്കുകയാണ് സിബിഎസ്ഇ. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ഇത്തരം ശ്രമങ്ങളാണ്, 2024ലെ പിഴവ് ആവർത്തിച്ചുകൊണ്ട്, 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കി ഇത്തവണയും നീറ്റ്-യുജി ചോദ്യപേപ്പർ ചോർന്നതിന്റെ അടിസ്ഥാനമെന്നു കരുതാം.
പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥി തനിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്ന് തെളിവ് സഹിതം എക്സിൽ പോസ്റ്റ് ചെയ്തപ്പോൾ, ആ കുട്ടിയെ പാക്കിസ്ഥാനിയെന്നും ദേശദ്രോഹിയെന്നുമാണ് സൈബർ ഗുണ്ടകൾ അധിക്ഷേപിച്ചത്. ഒടുവിൽ അവൻ പറഞ്ഞ തെറ്റ് അംഗീകരിച്ച് സിബിഎസ്ഇക്കു മാപ്പ് പറയേണ്ടിവന്നു എന്നതു വേറെ കാര്യം.
ഈ ‘പാക്കിസ്ഥാൻ, ദേശദ്രോഹി’ ഭാഷ ആരുടേതാണെന്നും തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ നിശബ്ദരാക്കുന്ന സംസ്കാര നിർമിതിയിൽ തങ്ങളുടെ പങ്കെന്താണെന്നും ചിന്തിക്കാൻ സർക്കാർ തയാറാകുമോയെന്നറിയില്ല. അധികാരമാണു മുഖ്യം. വിദ്യാഭ്യാസ മേഖലയിലെ ആവർത്തിക്കുന്ന പരാജയങ്ങളിൽ സാങ്കേതിക വീഴ്ച മാത്രമല്ല; അഴിമതി, കെടുകാര്യസ്ഥത, അസഹിഷ്ണുതയിലൂന്നിയ ഹിന്ദുത്വരാഷ്ട്രീയം എന്നിവയും തെളിയുന്നുണ്ട്. പരിക്ക് വിദ്യാർഥികൾക്കാണ്, രാജ്യത്തിനാണ്.
Tags : DEEPIKA EDITORIAL cbse