ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ 2026-27 അധ്യയന വർഷം മുതൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി സിബിഎസ്ഇ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, ആറാം ക്ലാസ് മുതൽ 'ത്രിഭാഷാ പദ്ധതി' നിർബന്ധമാക്കാനും ഒൻപതാം ക്ലാസ് മുതൽ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ രണ്ട് വ്യത്യസ്ത പഠന തലങ്ങൾ കൊണ്ടുവരാനുമാണ് തീരുമാനം.
2026-27 മുതൽ 6-ാം ക്ലാസ്സിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കും. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളായിരിക്കണം. ഇംഗ്ലീഷ് ഒരു വിദേശ ഭാഷയായാകും പരിഗണിക്കുക. 2031-ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷയോടെ ഈ മാറ്റം പൂർണമായി നടപ്പിലാകും.
ഒൻപതാം ക്ലാസിൽ ഈ രണ്ട് വിഷയങ്ങൾക്കും 'സ്റ്റാൻഡേർഡ്', 'അഡ്വാൻസ്ഡ്' എന്നിങ്ങനെ രണ്ട് തലങ്ങളുണ്ടാകും. എല്ലാ വിദ്യാർത്ഥികളും പൊതുവായ സ്റ്റാൻഡേർഡ് സിലബസ് പഠിക്കുകയും 80 മാർക്കിന്റെ പരീക്ഷ എഴുതുകയും വേണം. കൂടുതൽ താത്പര്യമുള്ളവർക്ക് 25 മാർക്കിന്റെ അധിക 'അഡ്വാൻസ്ഡ്' പരീക്ഷ കൂടി എഴുതാം.
എട്ടാം ക്ലാസ് വരെ മാതൃഭാഷയിലുള്ള പഠനത്തിന് മുൻഗണന നൽകും. നിലവിൽ ലഭ്യമായ 22 ഔദ്യോഗിക ഭാഷകളും തിരഞ്ഞെടുക്കാൻ സിബിഎസ്ഇ അവസരമൊരുക്കും. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനും പ്രായോഗിക അറിവ് വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് ഭാഷാ നിബന്ധനകളിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
Tags : CBSE Three languages Latest News