മുംബൈ: ശിവസേന ഉദ്ധവ് പക്ഷത്തെ ആറ് ലോക്സഭാംഗങ്ങൾ ശിവസേന ഷിൻഡെ പക്ഷത്ത് ചേർന്നു. ഇതോടെ ഉദ്ധവ് പക്ഷത്തെ പിളർപ്പ് പൂർണമായി. ഷിൻഡെയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് എംപിമാർ പാർട്ടി അംഗത്വമെടുത്തത്.
സഞ്ജയ് ദേശ്മുഖ് (യവത്മൽ), സഞ്ജയ് ജാദവ് (പർഭനി, സഞ്ജയ് ദിനാ പാട്ടീൽ (മുംബൈ നോർത്ത് ഈസ്റ്റ്), നാഗേഷ് പാട്ടീൽ-അഷ്ടികർ (ഹിംഗോളി), ഓംപ്രകാശ് രാജെ നിംബാൽക്കർ (ധാരാശിവ്), ഭാവുസാഹെബ് വാക്ചൗരേ (ഷിർദി) എന്നിവരാണ് ഷിൻഡെ പക്ഷത്തേക്കു കൂറുമാറിയത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷം ഒന്പതു സീറ്റുകളിൽ വിജയിച്ചിരുന്നു. ഇനി മൂന്ന് എംപിമാർ മാത്രമാണ് ഉദ്ധവിനൊപ്പമുള്ളത്. ഓപ്പറേഷൻ ടൈഗർ വിജയകരമായി പര്യവസാനിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെ പറഞ്ഞു.
രണ്ടാം തവണയാണ് ഉദ്ധവ് പക്ഷത്ത് പിളർപ്പുണ്ടാകുന്നത്. 2022ൽ അവിഭക്ത ശിവസേനയെ പിളർത്തി ഭൂരിഭാഗം എംഎൽഎമാരെയും ഒപ്പം കൂട്ടിയാണ് ഷിൻഡെ മുഖ്യമന്ത്രിയായത്.
മുംബൈ: ആറ് എംപിമാർ കൂറുമാറിയതിനു പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗത്തിലെ എംഎൽഎമാരിലും ഭിന്നത.
മഹാരാഷ്ട്ര നിയമസഭയുടെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേർത്ത എംഎൽഎമാരുടെയും എംഎൽസിമാരുടെയും യോഗത്തിൽനിന്നു മൂന്നു പേർ വിട്ടുനിന്നത് അഭ്യൂഹമുയർത്തി. എംഎൽഎമാരായ സഞ്ജയ് പോട്നിസ്, രാഹുൽ പാട്ടീൽ, എംഎൽസി സുനിൽ ഷിൻഡെ എന്നിവരാണു വിട്ടനിന്നത്.