കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ നിർദേശം സർക്കാർ തിരുത്തുമെന്നാണു പ്രതീക്ഷയെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. വീര്യം കുറഞ്ഞത് എന്നപേരിൽ നാട്ടിൽ മദ്യം സുലഭമാക്കാൻ നടത്തുന്ന ശ്രമങ്ങൾ തികച്ചും ദുഃഖകരമാണ്.
തൂഫാൻ പോലെ ലഹരിക്കെതിരേ വലിയ മുന്നേറ്റങ്ങൾ സർക്കാർ നടത്തുന്പോൾ, അതിനെ പിന്നോട്ടടിക്കുന്ന നിലപാടാണു മദ്യത്തിന്റെ കാര്യത്തിൽ നടക്കുന്നത്. ഇതു പുനഃപരിശോധിക്കണം.
എല്ലാവർക്കും മദ്യം ലഭ്യമാക്കുകയെന്നത് മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യമല്ല. ലഹരി വ്യാപിപ്പിക്കുന്നതിനുള്ള നയം സഭയ്ക്കു സ്വീകാര്യമല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും മദ്യത്തിന്റെ വ്യാപനം സംബന്ധിച്ചു സഭയ്ക്കുള്ള എതിർപ്പ് അറിയിച്ചിട്ടുണ്ട്.
മുൻ സർക്കാരിന്റെ നയത്തിന്റെ മറവിൽ പുതിയ സർക്കാരും മദ്യം സുലഭമാക്കാനുള്ള നീക്കം നടത്തുന്നത് ശരിയല്ല. മദ്യവിരുദ്ധ നിലപാടാണു സഭയ്ക്ക് എക്കാലത്തുമുള്ളതെന്നും മാർ പാംപ്ലാനി കൊച്ചിയിൽ വ്യക്തമാക്കി.