തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യബജറ്റിലെ സ്വപ്നപദ്ധതികൾ പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതിനു പിന്നാലെ കരിമണലും വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ വിവാദം കത്തിപ്പടരുന്നു. പ്രതിപക്ഷത്തുനിന്നും പൊതുസമൂഹത്തിൽനിന്നും കോണ്ഗ്രസിനുള്ളിൽനിന്നുതന്നെയും പ്രതിഷേധമുയർന്നു തുടങ്ങി.
ഇരുവിഷയങ്ങളിലും നയപരമായ തീരുമാനമുണ്ടായിട്ടില്ല എന്നതാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നം. കരിമണൽ സംബന്ധിച്ചു പാർട്ടിയുടെ ദേശീയനയം പരിഗണിക്കേണ്ടതുണ്ടെന്ന കെ.സി. വേണുഗോപാലിന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
കരിമണൽ മേഖലയിൽ സ്വകാര്യവത്കരണം കൊണ്ടുവരാനുള്ള നീക്കങ്ങൾ മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശക്തമായ എതിർപ്പും ഉയർന്നു. പ്രതിഷേധമുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെ ഇക്കാര്യത്തിൽ നയപരമായ നിലപാടെന്നു തോന്നിക്കുന്ന തരത്തിൽ ബജറ്റിൽ നിർദേശങ്ങൾ വന്നതാണ് കോണ്‍ഗ്രസിനുള്ളിൽതന്നെ മുറുമുറുപ്പിനു കാരണമാകുന്നത്.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക എന്നത് ഇടതു സർക്കാരിന്റെ കാലത്ത് കൈക്കൊണ്ട തീരുമാനമാണ്. എന്നാൽ, അതു പ്രാവർത്തികമായില്ല. യുഡിഎഫ് സർക്കാർ വന്നതിനു ശേഷം മദ്യനയത്തിനു രൂപം നൽകിയിട്ടില്ല.
ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനവും ഉണ്ടായിട്ടില്ല. അപ്പോൾപിന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിരക്കുകൾ ബജറ്റിൽ വന്നത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ തനിക്ക് മനസറിവില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു പരസ്യമായി പറഞ്ഞതിനു പിന്നിലും രാഷ്ട്രീ യമുണ്ട്.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിനെതിരേ ക്രൈസ്തവ സംഘടനകൾ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആകട്ടെ ഇക്കാര്യത്തിൽ അഴിമതിയും ആരോപിച്ചു.
മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ മദ്യ, കരിമണൽ വിഷയങ്ങളിൽ ശക്തമായ എതിർപ്പ് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു.
ഇരുവിഷയങ്ങളിലും കോണ്‍ഗ്രസിനുള്ളിലെ ശക്തമായ ഒരു ചേരി മുഖ്യമന്ത്രി സതീശനെതിരേ രംഗത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരസമയത്തുതന്നെ രൂപപ്പെട്ട ചേരിതിരിവ് ഇപ്പോഴും പാർട്ടിക്കുള്ളിൽ നിലനിൽക്കുകയാണ്. മറുചേരി ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ നിലപാടെടുക്കുകയും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അതിനൊപ്പം നിലകൊള്ളുകയും ചെയ്താൽ അതു സതീശൻ നേരിടുന്ന ആദ്യത്തെ അഗ്നിപരീക്ഷയായി മാറാം.
Tags : Kerala Budget Liquor black sand Congress splits