കൊച്ചി: കേരളതീരത്തെ ധാതുഖനന സാധ്യത സംബന്ധിച്ച സംസ്ഥാന ബജറ്റിലെ പദ്ധതി നിർദേശത്തിനു പിന്നാലെ കേന്ദ്രസർക്കാർ നേരത്തേതന്നെ ഈ രംഗത്തു തുറന്നിട്ട സ്വകാര്യ നിക്ഷേപാവസരങ്ങളും ചൂടുള്ള രാഷ്ട്രീയചർച്ചയാകുന്നു.
കേന്ദ്രം 2020ൽ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി (നീല സന്പദ് വ്യവസ്ഥ) നയത്തിന്റെ ചുവടുപിടിച്ചാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും ധാതുസന്പത്തിന്റെ ഖനനത്തിന് പദ്ധതികൾ സജ്ജമാക്കുന്നത്.
കടലിലെ ധാതുഖനനം സംബന്ധിച്ച് 2002ൽ വാജ്പേയ് സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിൽ മോദി ഭരണകൂടം 2023ൽ മാറ്റം വരുത്തിയിരുന്നു. ഖനന മേഖലയിലേക്ക് വൻകിട നിക്ഷേപകരെ വലിയതോതിൽ സ്വാഗതം ചെയ്യുന്ന നയമാണു കേന്ദ്രം നടപ്പാക്കിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രം നിയോഗിച്ച ഡോ. ശൈലേഷ് നായിക് കമ്മിറ്റിയുടെ റിപ്പോർട്ടിലും ധാതു ഖനന മേഖലയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഈ റിപ്പോർട്ടിൽ കേരളത്തിലെ തീരദേശത്തുള്ള കരിമണലിന്റെ മൂല്യം 120 ബില്യൺ ഡോളറാണെന്നു പരാമർശമുണ്ട്.
ഖനനം സംബന്ധിച്ച കേന്ദ്രസർക്കാർ നയത്തിന്റെ വെളിച്ചത്തിൽ, മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ധാതുഖനനത്തിന് പത്തു കന്പനികൾ 2000 ദശലക്ഷം ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും ഒഡീഷയിലും ആന്ധ്രയിലും സമാനമായ രീതിയിൽ സ്വകാര്യ നിക്ഷേപത്തിന് കരാർ ഒപ്പുവയ്ക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്തു.
ഇതിനിടെ, ആഴക്കടൽ മണൽ ഖനനത്തിനും നീക്കങ്ങളുണ്ടായി. 242 ചതുരശ്ര കിലോമീറ്ററിൽനിന്നായി 302 ദശലക്ഷം ടൺ ശുദ്ധ മണൽ ഖനനം ചെയ്യാനായിരുന്നു തീരുമാനം. കടൽ മണലും കരിമണലും ഖനനം ചെയ്യുന്ന സ്വകാര്യ കന്പനികളുടെ ചൂഷണം അനുവദിക്കില്ലെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ധാതുഖനന നിർദേശം സംബന്ധിച്ച ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും വി.എം. സുധീരനും രംഗത്തെത്തിയിരുന്നു.
റെയർ എർത്ത് കോറിഡോർ
തെക്കൻ, മധ്യകേരളത്തിലെ ജില്ലകളെ ബന്ധപ്പെടുത്തി റെയർ എർത്ത് കോറിഡോർ പദ്ധതി മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ധാതുഖനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതാണ് റെയർ എർത്ത് കോറിഡോർ.
ധാതുക്കൾ ഖനനം ചെയ്യുന്ന പ്രദേശം, അവയുടെ സംസ്കരണ പ്ലാന്റുകൾ, ധാതുക്കളിൽനിന്നുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറികൾ, ഗവേഷണത്തിനുള്ള സെന്ററുകൾ എന്നിവയെല്ലാം റെയർ എർത്ത് കോറിഡോറിന്റെ ഭാഗമാകും.
Tags : Mining Blue Economy Deregulation Black Sand