Kerala
കോട്ടയം: മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ യൂണിഫോം ഊരി തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വീഡിയോ കോളിലൂടെയാണ് മന്ത്രി പ്രീതീഷുമായി സംസാരിച്ചത്.
നിങ്ങൾ ചെയ്തത് നല്ല കാര്യമാണെന്നും കേരള പോലീസിന് നിങ്ങൾ അഭിമാനമാണെന്നും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ബഹുമതി നൽകുന്ന കാര്യത്തെക്കുറിച്ച് എസ്പിയുമായി സംസാരിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം വീട്ടിൽനിന്ന് കാണാതായ വാകത്താനം ചക്കിട്ടാംപറമ്പിൽ അമൽ വർഗീസിന്റെ മൃതദേഹമാണ് പ്രീതിഷ് കരയ്ക്കെടുത്തത്. 27-ന് പുലർച്ചെ വീട്ടിൽനിന്ന് കാണാതായ അമലിനെ മരിച്ചനിലയിൽ വെള്ളിയാഴ്ച വൈകീട്ട് വാകത്താനം പുളിച്ചാക്കൽ പാലത്തിന് താഴെ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് വാകത്താനം പോലീസും അഗ്നിരക്ഷാസേനയും എത്തി. ആഴക്കൂടുതലുള്ള തോട്ടിൽനിന്ന് മൃതദേഹം കരയ്ക്കെത്തിക്കാൻ സ്കൂബാ ടീംതന്നെ വേണമെന്ന അഭിപ്രായം ഉയർന്നു. സമയം കൂടുതൽ വൈകിയാൽ ഇൻക്വസ്റ്റ് നടപടികളും വൈകുമായിരുന്നു.
താമസിയാതെ, പ്രീതീഷ് തോട്ടിലൂടെ നീന്തിച്ചെന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചു. സംഭവത്തിന്റെ വാർത്തയും വീഡിയോയും പ്രചരിച്ചതോടെ കോട്ടയം മള്ളൂശേരി സ്വദേശിയായ പ്രീതീഷിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ എസ്ഐയെ മർദിച്ച് സിപിഒയും സഹോദരനും നാട്ടുകാരും. നഗരൂർ എസ്ഐ അൻസറിനാണ് മർദനമേറ്റത്. സംഭവത്തിൽ പള്ളിക്കൽ സിപിഒ നന്ദുവിനെയും സഹോദരനെയും മറ്റ് ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി പത്തിനാണ് സംഭവം. ഉത്സവത്തിനിടെ നാട്ടുകാർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. എസ്ഐ അൻസറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇവരെ പിടിച്ചുമാറ്റി.
ഗാനമേളയ്ക്ക് ശേഷം പോലീസ് മടങ്ങി പോകുന്നതിനിടെ നന്ദുവിന്റെയും സഹോദരന്റെയും നേതൃത്വത്തിൽ ഒരു സംഘമാളുകൾ എസ്ഐ അൻസറിനെ വളഞ്ഞിട്ട് മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്നുതന്നെ നന്ദുവിനെയും സഹോദരനെയും മറ്റ്ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ഡ്യൂട്ടിയിലിരുന്ന പോലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനുള്ളിൽ വച്ച് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിന് ആണ് പാമ്പ് കടിയേറ്റത്.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. സ്റ്റേഷന്റെ ഒന്നാം നിലയില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കൈവിരലില്‍ പാമ്പ് കടിയേറ്റത്. ഉടൻതന്നെ രഞ്ജിത്തിനെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത് ചികിത്സയിൽ തുടരുകയാണെന്ന് കിളിമാനൂർ പോലീസ് അറിയിച്ചു. പോലീസ് സ്റ്റേഷന് സമീപം തൊണ്ടി വാഹനങ്ങൾ ഉൾപ്പെടെ കാടുപിടിച്ച നിലയിലാണ്.
പാമ്പ് ഇവിടെ നിന്ന് ജനല്‍ വഴി കയറിയതാകാമെന്നാണ് നിഗമനം. എന്നാൽ ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് അർധരാത്രി പോലീസ് ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ സന്ദേശങ്ങളയയ്ക്കുന്നതായി പരാതി. തുമ്പ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷിനെതിരെയാണ് പരാതി.
ഹോട്ടൽ ജീവനക്കാരിയായ യുവതി പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരാതി നല്‍കാനാണ് തുമ്പ പോലീസ് സ്റ്റേഷനിലെത്തിയത്. ഈ സമയം ജിഡി ചുമതലയിലുണ്ടായിരുന്ന സന്തോഷ് ഇവരുടെ മൊബൈൽ നമ്പർ വാങ്ങിയിരുന്നു.
പിന്നാലെ രാത്രികാലങ്ങളിൽ നിരന്തരം സന്ദേശങ്ങളയച്ച് യുവതിയെ സന്തോഷ് ശല്യം ചെയ്യുന്നതായാണ് പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്കാണ് യുവതി ഇതുസംബന്ധിച്ച പരാതി നൽകിയത്. പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Kerala
മുഹമ്മ: ആലപ്പുഴ മുഹമ്മയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്. മുഹമ്മ പോലീസ് സ്റ്റേഷന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ സന്തോഷ് കുമാർ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷന്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഹമ്മ കപ്പേള സ്കൂളിന് സമീപമാണ് സന്തോഷ് കുമാറിന്റെ വീട്. ഭാര്യയും രണ്ട് പെൺമക്കളും ഉണ്ട്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കോഴിക്കോട്: ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സംവിധാനത്തെയും നിരന്തരം വിമര്‍ശിച്ചുവരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാന്‍ നീക്കം.
ഉമേഷിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. മേലധികാരികളെ വിമര്‍ശിച്ചതിനെ ത്തുടര്‍ന്ന് കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെന്‍ഷനിലാണ്.
ആറന്മുള സ്റ്റേഷനിലെ ഓഫീസറാണ് മലപ്പുറം സ്വദേശിയായ ഉമേഷ്.
Kerala
കൊച്ചി: മസാജ് പാര്‍ലറില്‍നിന്നു മാല മോഷ്ടിച്ചെന്നാരോപിച്ചു സിവില്‍ പോലീസ് ഓഫീസറില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജുവിനെതിരെ കേസ്. സ്പാ നടത്തിപ്പുകാരി രമ്യ, ഇവരുടെ സഹായി എ. ഹിഷാം എന്നിവര്‍ക്കെതിരെയും പാലാരിവട്ടം പോലീസ് കേസെടുത്തു.
പാലാരിവട്ടം മെഡിക്കല്‍ സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ മസാജ് സെന്ററില്‍ ഈ മാസം എട്ടിനാണ് സിപിഒ എത്തിയത്. ഇയാളെ അടുത്ത ദിവസം രാവിലെ ഫോണില്‍ വിളിച്ച രമ്യ ആറര ലക്ഷം രൂപ ആവശ്യപ്പെട്ടു.
മസാജ് തുടങ്ങുന്നതിന് മുമ്പ് താന്‍ മേശപ്പുറത്ത് ഊരിവച്ച ആറര ലക്ഷം രൂപയുടെ താലിമാല കാണാതായെന്നും സിപിഒ ആണ് അതെടുത്തതെന്നും വിളിച്ചറിയിച്ചു. പണം തന്നില്ലെങ്കില്‍ ഭാര്യയോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഷിഹാമും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. പിന്നീട് എസ്ഐ മുഖേന പണം കൈമാറി. എസ്ഐ ബൈജുവിനു മസാജ് പാര്‍ലര്‍ നടത്തിപ്പുകാരുമായി ബന്ധമുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ ഇന്നലെ രാത്രിയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിവിൽ പോലീസ് ഓഫീസറിൽ നിന്നും പണം കവർന്ന എസ്ഐക്കെതിരെ കേസ്.
പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവാണ് സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതായിരുന്നു. ഇവർ ഇക്കാര്യം സിപിഒയെ വിളിച്ച് അറിയിച്ചു.
തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്ഐ ബിജു ഇടപെടുന്നത്.
പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറഞ്ഞു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു.
കബളിക്കപ്പെട്ടു എന്ന് സംശയം തോന്നിയതിനെ തുടർന്ന് സിപിഒ പാലരിവട്ടം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
പിന്നാലെ എസ്ഐയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ പ്രതികളാണ്. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.