തൃശൂർ: മഴ കനത്തെങ്കിലും ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിൽ കാര്യമായ വർധനയില്ലെന്നു കണക്കുകൾ. ഇന്നലെ തുറന്ന പൂമല ഡാം ഒഴികെയുള്ള ഡാമുകളിലെ ജലനിരപ്പ് പരമാവധി ജലനിരപ്പിനേക്കാൾ വളരെ കുറഞ്ഞനിലയിലാണ്.
424 മീറ്റർ പരമാവധി ജലസംഭരണനിലയുള്ള പെരിങ്ങൽകുത്ത് ഡാമിൽ ഇന്നലെ രാവിലെ പത്തുവരെയുള്ള കണക്കുപ്രകാരം 419.75 മീറ്ററാണു ജലനിരപ്പ്. ഇവിടെ ഡാമിന്റെ എല്ലാ ക്രസ്റ്റ് ഗേറ്റുകളും തുറന്നുവച്ചിട്ടുണ്ടെങ്കിലും നാലു സ്ലൂയിസ് ഗേറ്റുകളും അടച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ 10.50നുള്ള കണക്കുപ്രകാരം 28 അടിയാണു പൂമല ഡാമിലെ ജലനിരപ്പ്. പരമാവധി 29 അടി സംഭരണശേഷിയുള്ള ഡാമിൽ കഴിഞ്ഞദിവസം രാവിലെ 11.30ഓടെ ജലനിരപ്പ് 28 അടിയിൽ എത്തിയതോടെയാണ് ഉച്ചയ്ക്കു രണ്ടിനു തുറന്നത്. ഇവിടെ രണ്ടു സ്പിൽവേ ഷട്ടറുകൾ 0.5 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്.
എല്ലാ റേഡിയൽ ഷട്ടറുകളും അടച്ചിരിക്കുന്ന ഷോളയാർ ഡാമിൽ ഇന്നലെ രാവിലെ ഏഴിനു 2605.7 അടിയാണു ജലനിരപ്പ്. ഇവിടത്തെ പരമാവധി ജലസംഭരണപരിധി 2663 അടിയാണ്. രാവിലെ എട്ടിനുള്ള കണക്കുപ്രകാരം 69.29 മീറ്റർ മാത്രമാണു പീച്ചി ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണനില 79.25 മീറ്ററാണ്.
76.40 മീറ്റർ സംഭരണനിലയുള്ള ചിമ്മിനി ഡാമിൽ 63.30 മീറ്ററാണു ജലനിരപ്പ്. വാഴാനി ഡാമിൽ പരമാവധി ജലസംഭരണ നില 62.48 മീറ്ററും നിലവിലെ ജനിരപ്പ് 50.34 മീറ്ററുമാണ്. അസുരൻകുണ്ട് ഡാമിൽ പരമാവധി ജലസംഭരണനില പത്തു മീറ്ററും നിലവിൽ 5.69 മീറ്റർ വെള്ളവുമാണുള്ളത്. പത്താഴക്കുണ്ട് ഡാമിൽ 14 മീറ്ററാണ് പരമാവധി ജലനിരപ്പ്. എന്നാൽ 6.76 മീറ്റർ മാത്രമാണു നിലവിലെ ജലനിരപ്പ്. ഇവിടങ്ങളിലെല്ലാം സ്പിൽവേ ഷട്ടറുകളും റിവർ സ്ലൂയിസുകളും അടച്ചിരിക്കുന്നതായി രാവിലെ പതിനൊന്നോടെ ലഭിച്ച ഒൗദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലടക്കം മഴ കനത്താലെ ജില്ലയിലെ ഡാമുകളിൽ വെള്ളം ഉയരുന്ന സാഹചര്യം ഉണ്ടാവൂ. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുള്ളത്.