Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പല ഡാമുകളിലും ജലനിരപ്പ് വളരെ താഴെയാണ്. ജലം ഡാമുകളില്‍ നിന്ന് ഒഴുക്കിവിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. ആശങ്ക പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല്‍ പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്‍ഡിആർഎഫ് സംഘങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ഭക്ഷണപ്പൊതികളും എല്ലാം തയാറാണ്. പത്തനംതിട്ടയില്‍ പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെ പത്തനംതിട്ടയിലേക്ക് എത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഡാമുകൾ തുറക്കുന്നു. മണിയാർ, മൂഴിയാർ, കക്കി, ഗവി, കൊച്ചു പന്പ എന്നീ ഡാമുകളാണ് തുറക്കുന്നത്.
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു.
എന്നാൽ, ശബരിമല തീർഥാടനത്തിന് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്ക് യാത്ര തുടരാമെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
District News
തൃശൂർ: മഴ കനത്തെങ്കിലും ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിൽ കാര്യമായ വർധനയില്ലെന്നു കണക്കുകൾ. ഇന്നലെ തുറന്ന പൂമല ഡാം ഒഴികെയുള്ള ഡാമുകളിലെ ജലനിരപ്പ് പരമാവധി ജലനിരപ്പിനേക്കാൾ വളരെ കുറഞ്ഞനിലയിലാണ്.
424 മീറ്റർ പരമാവധി ജലസംഭരണനിലയുള്ള പെരിങ്ങൽകുത്ത് ഡാമിൽ ഇന്നലെ രാവിലെ പത്തുവരെയുള്ള കണക്കുപ്രകാരം 419.75 മീറ്ററാണു ജലനിരപ്പ്. ഇവിടെ ഡാമിന്റെ എല്ലാ ക്രസ്റ്റ് ഗേറ്റുകളും തുറന്നുവച്ചിട്ടുണ്ടെങ്കിലും നാലു സ്ലൂയിസ് ഗേറ്റുകളും അടച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ 10.50നുള്ള കണക്കുപ്രകാരം 28 അടിയാണു പൂമല ഡാമിലെ ജലനിരപ്പ്. പരമാവധി 29 അടി സംഭരണശേഷിയുള്ള ഡാമിൽ കഴിഞ്ഞദിവസം രാവിലെ 11.30ഓടെ ജലനിരപ്പ് 28 അടിയിൽ എത്തിയതോടെയാണ് ഉച്ചയ്ക്കു രണ്ടിനു തുറന്നത്. ഇവിടെ രണ്ടു സ്പിൽവേ ഷട്ടറുകൾ 0.5 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്.
എല്ലാ റേഡിയൽ ഷട്ടറുകളും അടച്ചിരിക്കുന്ന ഷോളയാർ ഡാമിൽ ഇന്നലെ രാവിലെ ഏഴിനു 2605.7 അടിയാണു ജലനിരപ്പ്. ഇവിടത്തെ പരമാവധി ജലസംഭരണപരിധി 2663 അടിയാണ്. രാവിലെ എട്ടിനുള്ള കണക്കുപ്രകാരം 69.29 മീറ്റർ മാത്രമാണു പീച്ചി ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണനില 79.25 മീറ്ററാണ്.
76.40 മീറ്റർ സംഭരണനിലയുള്ള ചിമ്മിനി ഡാമിൽ 63.30 മീറ്ററാണു ജലനിരപ്പ്. വാഴാനി ഡാമിൽ പരമാവധി ജലസംഭരണ നില 62.48 മീറ്ററും നിലവിലെ ജനിരപ്പ് 50.34 മീറ്ററുമാണ്. അസുരൻകുണ്ട് ഡാമിൽ പരമാവധി ജലസംഭരണനില പത്തു മീറ്ററും നിലവിൽ 5.69 മീറ്റർ വെള്ളവുമാണുള്ളത്. പത്താഴക്കുണ്ട് ഡാമിൽ 14 മീറ്ററാണ് പരമാവധി ജലനിരപ്പ്. എന്നാൽ 6.76 മീറ്റർ മാത്രമാണു നിലവിലെ ജലനിരപ്പ്. ഇവിടങ്ങളിലെല്ലാം സ്പിൽവേ ഷട്ടറുകളും റിവർ സ്ലൂയിസുകളും അടച്ചിരിക്കുന്നതായി രാവിലെ പതിനൊന്നോടെ ലഭിച്ച ഒൗദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലടക്കം മഴ കനത്താലെ ജില്ലയിലെ ഡാമുകളിൽ വെള്ളം ഉയരുന്ന സാഹചര്യം ഉണ്ടാവൂ. എന്നാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുള്ളത്.
Kerala
തിരുവനനന്തപുരം: വൈദ്യുതി വകുപ്പിനു കീഴിലുള്ള ഡാമുകളിലും ജലസേചന വകുപ്പിനു കീഴിലുള്ള ഡാമുകളിലും ആകെ സംഭരണ ശേഷിയുടെ നാലിൽ ഒന്നു മാത്രമാണ് വെള്ളമുള്ളത്. വൈദ്യുതി വകുപ്പിനു കീഴിലുള്ള പ്രധാന ഡാമായ ഇടുക്കിയിൽ 27.47 ശതമാനം വെള്ളമാണുള്ളത്.
കക്കി ഡാമിൽ 21.18 ശതമാനവും മാട്ടുപ്പെട്ടിയിൽ സംഭരണ ശേഷിയുടെ 11.67 ശതമാനവുമാണ് നിലവിലെ വെള്ളം. ഇടമലയാറിൽ 25.29 ശതമാനം വെള്ളമുള്ളപ്പോൾ ഷോളയാറിൽ 22.39 ശതമാനം വെള്ളമാണുള്ളത്. പെരിങ്ങൽക്കുത്തിൽ ആകെ സംഭരണശേഷിയുടെ 33.93 ശതമാനം വെള്ളമാണിപ്പോൾ ഉള്ളത്.
നെയ്യാർ ഡാമിൽ ആകെ സംഭരണ ശേഷിയുടെ 29 ശതമാനമാണ് ഇപ്പോഴുള്ള വെള്ളത്തിന്റെ അളവ്. കല്ലട ഡാമിൽ 27 ശതമാനവും മണിയാറിൽ 36 ശതമാനവുമാണ് നിലവിലെ സംഭണം. കാരാപ്പുഴയിൽ നാലു ശതമാനവും മംഗലം ഡാമിൽ മൂന്നു ശതമാനവുമാണ് ഇന്നലത്തെ സംഭരണ നിരക്ക്.
Kerala
തൊടുപുഴ: വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി അവശേഷിക്കുന്നത് 30 ശതമാനം വെള്ളം. മുന്‍ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ എട്ടുശതമാനം കുറവാണിത്.
ഇടുക്കി അണക്കെട്ടില്‍ 2331.51 അടിവെള്ളമാണുള്ളത്. സംഭരണ ശേഷിയുടെ 31 ശതമാനമാണിത്. മുന്‍ വര്‍ഷം ഇതേ ദിവസം 2342.24 അടിയായിരുന്നു ജലനിരപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.73 അടി വെള്ളം കുറവാണ്.
സംസ്ഥാനത്തെ വലിയ അണക്കെട്ടുകളടങ്ങുന്ന ഗ്രൂപ്പ് ഒന്നില്‍ 30 ശതമാനവും രണ്ടില്‍ 28 ശതമാനവും മൂന്നില്‍ 44 ശതമാനവുമാണ് ജലനിരപ്പ്. കടുത്ത ചൂടിനെ തുടര്‍ന്നു സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റിക്കാര്‍ഡ് ഭേദിച്ചതോടെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. പീക്ക് ലോഡ് സമയത്താണ് ഉത്പാദനം കൂടുതല്‍. ഇതേ തുടര്‍ന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി താഴുന്ന സാഹചര്യമാണ്.
കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോള്‍ ഇവിടത്തെ ജലനിരപ്പ്. ചൊവ്വാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലായിരുന്നിട്ടും വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല. 117.009 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. പലയിടത്തും വേനല്‍മഴ ലഭിച്ചിട്ടും ചൂട് കുറയാത്തതാണ് ഉപഭോഗം കൂടാന്‍ പ്രധാന കാരണം.
അതേസമയം പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് വേണ്ടിവന്നതെന്നും റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും എത്തിയതോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കൃത്യമായി വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞതായും കെഎസ്ഇബി അറിയിച്ചു.
മധ്യ തെക്കന്‍ പ്രദേശങ്ങളില്‍ വേനല്‍മഴ ലഭിച്ചിട്ടും വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടാകാത്ത സാഹചര്യമാണെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.
ഉയര്‍ന്ന ലോഡ് മൂലം പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മര്‍ദം ഉണ്ടാകുന്ന സാഹചര്യത്തില്‍ മാത്രം അരമണിക്കൂറില്‍ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനിയര്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡിന്റെ ഉന്നതതല യോഗം അനുമതി നല്‍കിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതു തെറ്റായി വ്യാഖ്യാനിച്ച് കേളത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നല്‍കിയത് ഖേദകരമാണെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.