വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം-സ്കൂൾ കോമ്പോസിഷനിൽ ഒരിക്കലെങ്കിലും ഈ വരികൾ നേരിടാത്തവരുണ്ടോ? അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന കാവ്യത്തിലേതാണ് വരികൾ. ഇരുപതു നൂറ്റാണ്ടുകൾ കഴിഞ്ഞു; ഇത് അൽഗോരിതങ്ങളുടെ ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ഇതിഹാസത്തിലെ കവിവാക്യങ്ങൾക്ക് പ്രവാചകതുല്യമായ തെളിച്ചമുണ്ട്. മനുഷ്യചരിത്രത്തിൽ ഇന്നുവരെ പ്രകാശം സത്യത്തിന്റെയും അറിവിന്റെയും ദൈവികതയുടെയും പ്രതീകമായിരുന്നു. ഇരുട്ട് അജ്ഞാനവും ഭയവും അനിശ്ചിതത്വവും. എല്ലാ മതസംഹിതകളും ഈ ദ്വന്ദ്വം ആവർത്തിച്ചു.
ഡിജിറ്റൽ ലോകത്തിന്റെ അടിസ്ഥാനം വെളിച്ചം അഥവാ പ്രകാശമാണ്. നമ്മൾ കാണുന്ന സ്ക്രീനുകൾ ലക്ഷക്കണക്കിന് കുഞ്ഞുവെളിച്ചങ്ങളുടെ പിക്സ്ൽ ലോകമാണ്. അവയുടെ പ്രകാശവും വർണങ്ങളും മിന്നായങ്ങളുമാണ് ചേലുള്ള സ്റ്റാറ്റസുകളും കാഴ്ചയും കഥയും കാഴ്ചപ്പാടുകളുമാകുന്നത്. സ്മാർട്ട്ഫോണുകളിലും കംപ്യൂട്ടറുകളിലും നമ്മൾ കാണുന്ന ചിത്രങ്ങളും അക്ഷരങ്ങളും യഥാർഥത്തിൽ നിയന്ത്രിതമായ പ്രകാശത്തിന്റെ കോഡിംഗ് കൊണ്ടുള്ള ഒരുതരം കളിയാണ്.
ലോകത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് ഡാറ്റ എത്തിക്കുന്ന ഒപ്റ്റിക്കൽ ഫൈബറുകൾ പ്രവർത്തിക്കുന്നതും പ്രകാശത്തിന്റെ തത്വങ്ങളിലാണ്. വെളിച്ചപ്പെടുക എന്നതാണ് ജീവിതത്തിന്റെ ആപ്തവാക്യം. എപ്പോഴും ദൃശ്യമായിരിക്കുക, നിരന്തരം അപ്ഡേറ്റാകുക, പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുക, ഓൺലൈൻ ആയിരിക്കുക, പ്രതികരിക്കുക, കാമറകളിൽ പതിയുക, അൽഗോരിതങ്ങളുടെ സ്മൃതിയിൽ നിലനിൽക്കുക, സ്ക്രീനുകളിൽ നിലനിൽക്കുക, അൽഗോരിതങ്ങളാൽ രേഖപ്പെടുത്തുക- ഈ പ്രകാശനത്തിന്റെ തത്വങ്ങളാണ് ഇന്ന് ലോകത്തെ ഭരിക്കുന്നത്. എന്താകുന്നു എന്നതല്ല എങ്ങനെ കാണപ്പെടുന്നു എന്നതാണ് ജീവിതത്തെ നിർണയിക്കുന്ന ഘടകം.
മനുഷ്യൻ ഡാറ്റകൾ സൃഷ്ടിച്ചു...
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ മനുഷ്യൻ കംപ്യൂട്ടറിനും മൗസിനും മുന്നിൽ ഭൗതികമായി ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഡിജിറ്റൽ ലോകവുമായി സമ്പർക്കത്തിലേർപ്പെടാൻ മനുഷ്യന് ഒരു സ്ഥലത്ത് ഇരിക്കേണ്ടിവന്നിരുന്നു. ഡാറ്റാ കേബിളുകളുടെ നൂലുകളാൽ ബന്ധിതനായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിൽ സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ മനുഷ്യൻ ആ നൂൽബന്ധം പൊട്ടിച്ചെറിഞ്ഞു. ഡെസ്ക്ടോപ് കംപ്യൂട്ടറുകളിൽനിന്ന് സ്മാർട്ട്ഫോണിലേക്കുള്ള പരിണാമം കേവലം സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യന്റെ സാമൂഹിക സാംസ്കാരിക ഘടനയെത്തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു.
ചരിത്രാതീതകാലം മുതൽ മനുഷ്യസംസ്കാരത്തിന്റെ യഥാർഥ ആത്മാവ് സാന്നിധ്യമായിരുന്നു. മനുഷ്യശരീരം അവൻ ജീവിക്കുന്ന സ്ഥലവും സമയവുമായി സംഗമിക്കുമ്പോഴാണ് അനുഭവങ്ങൾ രൂപപ്പെടുന്നത്. ഹോമോ സാപിയൻസ് എന്ന മനുഷ്യവർഗം ഭാഷയും ഓർമകളും സംസ്കാരവും ധാർമികതയും കെട്ടിയുയർത്തിയത് സാന്നിധ്യത്തിലൂടെയും അടുപ്പത്തിലൂടെയുമാണ്. സ്മാർട്ട്ഫോൺ യുഗത്തിൽ മനുഷ്യന്റെ സാന്നിധ്യം ലഭ്യതയായി. ഒരിടത്തും പൂർണമായി സന്നിഹിതനല്ലാത്തതും എല്ലായിടത്തും ലഭ്യമായതുമായ മനുഷ്യനെ സ്മാർട്ട് ഫോണുകൾ ലോകത്തിന് സമ്മാനിച്ചു.
ഫേസ്ബുക്ക് ഇന്ന് കുട്ടികളും യുവാക്കളുമില്ലാത്ത രാജ്യമാണ്. ജെൻസികളും ആൽഫയും ഇൻസ്റ്റയിൽ അഭയം പ്രാപിച്ചു. ഫേസ്ബുക്കും ഇൻസ്റ്റയും രണ്ടു സംസ്കാരങ്ങളാണ്.
ഫേസ്ബുക്ക് to ഇൻസ്റ്റഗ്രാം
ഫേസ്ബുക്ക് ഫാമിലി/കമ്യൂണിറ്റി സ്പേയ്സായിരുന്നു. ഇൻസ്റ്റാ വ്യക്തികേന്ദ്രീകൃതവും പെർഫോമൻസിൽ അധിഷ്ഠിതവുമായ ഇടമാണ്. സാമൂഹ്യശാസ്ത്രപരമായ രണ്ടിടങ്ങളാണ് ഇവ. ഫേസ്ബുക്കുകാർക്ക് മിക്കവാറും സാമൂഹികമായ തലമുണ്ട്. കുടുംബം, അയൽപക്കം, പൂർവവിദ്യാർഥി കൂട്ടായ്മകൾ, നാട്ടുകൂട്ടായ്മകൾ, രാഷ്ട്രീയകൂട്ടായ്മകൾ ഇങ്ങനെ സമൂഹത്തിലെ ബന്ധങ്ങൾ മിക്കതും അവിടെയുണ്ട്. വ്യക്തികളുടെ പ്രൊഫൈലുകളാണ് കേന്ദ്രബിന്ദു. ഇൻസ്റ്റഗ്രാമിൽ ഞാനാണ് താരം. ജീവിതത്തെ ബ്രാൻഡ്പോലെ വിപണനം ചെയ്യുന്നു. പെർഫോമൻസാണ് അവിടെ കേന്ദ്രസ്ഥാനത്ത്. ഫേസ്ബുക്കിൽ ടെക്സ്റ്റുകളും ചിത്രങ്ങളുമായിരുന്നെങ്കിൽ ചിത്രങ്ങളുടെ സർവാധിപത്യമാണ് ഇൻസ്റ്റയിൽ. ഇൻസ്റ്റയിലെ ബന്ധങ്ങൾ തിയറ്ററും കാണിയും പോലെയാണ്. ഇഷ്ടപ്പെട്ടാൽ കൈയടിക്കുകയും മടുത്താൽ ഇറങ്ങിപോവുകയും ചെയ്യും.
നിങ്ങൾ നിരീക്ഷണത്തിലാണ്
ഇൻസ്റ്റഗ്രാമിലോ യൂട്യൂബിലോ വീഡിയോ കാണുമ്പോഴും ഗൂഗിളിൽ വെറുതെ സെർച്ച് ചെയ്യുമ്പോഴും നമ്മുടെ താത്പര്യങ്ങൾ, മാനസികാവസ്ഥ, രാഷ്ട്രീയ ചായ്വുകൾ ഇവ നിരീക്ഷിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്.
ശേഖരിച്ച പെരുമാറ്റങ്ങളെ ഉപയോഗിച്ച് അൽഗോരിതം ഭാവി തെരഞ്ഞെടുക്കലുകളെ പ്രവചിക്കുന്നു. ഇയാൾ ഇനി എന്ത് വാങ്ങും? അല്ലെങ്കിൽ ഏത് തരം രാഷ്ട്രീയ പോസ്റ്റുകളോടാണ് പ്രതികരിക്കുക? കൃത്യമായി പ്രവചിക്കുന്ന ഡാറ്റയാണ് ഫേസ്ബുക്കും ഗൂഗിളും പരസ്യദാതാക്കൾക്ക് കോടികൾക്ക് വിൽക്കുന്നത്. ഇവിടെ ഒന്നും സൗജന്യമല്ല എന്ന് ഓർക്കണം.
ശ്രദ്ധ നാണയമാണ്
ശ്രദ്ധയാണ് ഏറ്റവും വിലയുള്ള കറൻസി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ യാഥാർഥ്യമാണിത്. വിവരങ്ങൾ വിരൽത്തുമ്പിലൂടെ സമൃദ്ധമായൊഴുകുമ്പോൾ വിലപിടിപ്പുള്ളതായി മാറുന്നത് മനുഷ്യന്റെ ശ്രദ്ധയാണ്. ശ്രദ്ധ ആകർഷിക്കുന്നത് മാത്രം അതിജീവിക്കും.
അറ്റൻഷൻ എൻജിനിയറിംഗിന്റെ ഈ കളിയിൽ ടെക് കമ്പനികൾ എന്തു കളിയും കളിക്കും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സ്ട്രീമിംഗ് ആപ്പുകൾ ഇവയെല്ലാം മനുഷ്യന്റെ ശ്രദ്ധയെ പരമാവധി പിടിച്ചുനിർത്താൻ ശ്രമിക്കുന്നു. വീഡിയോ അഞ്ചു സെക്കൻഡിൽ കൂടുതൽ നോക്കിയാൽ അൽഗോരിതം അത് രേഖപ്പെടുത്തും. ശ്രദ്ധ ഒരു ഡാറ്റയായി മാറി. ആ ഡാറ്റ പിന്നീട് പരസ്യ കമ്പനികൾക്കോ രാഷ്ട്രീയ പാർട്ടികളുടെ ഐടി സെല്ലുകൾക്കോ കോടിക്കണക്കിന് രൂപയ്ക്ക് വിൽക്കപ്പെടുന്നു.
വെളിച്ചമുള്ള വസ്തു ചുറ്റുപാടുകളെ പ്രകാശിപ്പിക്കും. വെളിച്ചത്തിന്റെ സാർവകാലിക നിയമവും ഇവിടെ തെറ്റുകയാണ്. ആറിഞ്ചു വെളിച്ചം ചുറ്റുപാടുമുള്ള ലോകത്തെയും മനുഷ്യരെയും ഇരുളണിയിക്കുന്നു. നമ്മുടെ വിനോദങ്ങളെയും വിശ്രമവേളകളെയും വിലയ്ക്കെടുത്തിരിക്കുന്ന ഡിജിറ്റൽ മുതലാളിത്തത്തെയും ആത്യന്തിക സത്യങ്ങളെയും സ്ക്രീൻ ഇരുളിൽ നിർത്തുന്നു.
ദൃശ്യ ഋതുക്കളിലൂടെ ഒഴുകിപ്പരക്കുമ്പോൾ കണ്ണും ചെവിയുമല്ലാത്ത ഇന്ദ്രിയങ്ങൾ ഇരുളിൽ നിന്ന് കിതയ്ക്കുന്നുണ്ട്. സർവലോകഡിജിറ്റൽ തൊഴിലാളികളേ, മൺസൂൺ വന്നു. മഴ കാഴ്ച മാത്രമല്ല; കുളിരാണ്. വെയിലിന്റെ ജാലകത്തിലൂടെ ചെയ്യുന്ന മഴ വെളിച്ചം കണ്ടിട്ടുണ്ടോ? ഇലത്തുമ്പിൽനിന്ന് ഇറ്റുവീഴുന്ന ജലകണങ്ങൾ ഭൂമിയെ നനയ്ക്കുന്നതു കണ്ടിട്ടുണ്ടോ? പടരുന്ന ഭൂമിമണം അനുഭവിച്ചിട്ടുണ്ടോ?
ഉത്തരം ഇല്ലെന്നാണെങ്കിൽ ഇനിയും നഷ്ടപ്പെടാൻ ചങ്ങലകൾ ബാക്കിയുണ്ട്.