വാഷിംഗ്ടൺ ഡിസി: യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരിൽ കുറച്ചുപേരെ പിൻവലിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇറാൻ യുദ്ധത്തിൽ സഹായിക്കാത്ത നാറ്റോയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഈ നീക്കം.
നാറ്റോ സൈനികസഖ്യത്തിന്റെ ഭാഗമായി 80,000 അമേരിക്കൻ സൈനികരാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ളത്. ഇതിൽ 30,000ത്തിനു മുകളിൽ സൈനികർ ജർമനിയിലാണ്.
ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ സഹായിക്കാതിരുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനു പുറമേ, ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കൻ മോഹത്തെ നാറ്റോ എതിർത്തതും ട്രംപിനു സുഖിച്ചില്ല.
യൂറോപ്പിൽനിന്നു സൈനികരെ പിൻവലിക്കുന്ന കാര്യം ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. എന്നിരുന്നാലും നാറ്റോ-അമേരിക്ക ബന്ധത്തിലുണ്ടായ വിള്ളൽ വർധിച്ചുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ കഴിഞ്ഞദിവസം വൈറ്റ്ഹൗസിലെത്തി ട്രംപുമായി നേരിട്ടു നടത്തിയ ചർച്ചയിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്.