തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ അതീവ ദുഃഖകരവും ഗൗരവമുള്ളതുമാണെന്നു ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എന്‍. മേനോന്, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്. ചന്ദ്രന് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ അധ്യാപകര്‍ മാതാപിതാക്കളെപ്പോലെ കരുതലും മാര്‍ഗനിര്‍ദേശവും നല്‍കേണ്ടവരാണ്. അക്കാദമിക് വളര്‍ച്ചയ്ക്കൊപ്പം അവരുടെ മാനസികാരോഗ്യവും ആത്മവിശ്വാസവും സംരക്ഷിക്കുക എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണ്. വിദ്യാര്‍ഥികൾക്കുനേരേ ഏതുതരത്തിലുള്ള മാനസിക പീഡനമോ അപമാനകരമായ പെരുമാറ്റമോ ഉണ്ടായാലും അത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും മാനസികാരോഗ്യ സ്ക്രീനിംഗും കാലാനുസൃതമായ കൗണ്‍സലിംഗും നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ഓരോ സ്ഥാപനത്തിലും സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ വിദ്യാര്‍ഥി പരാതി പരിഹാര സമിതികളും ആന്റിഹരാസ്മെന്റ് സെല്ലുകളും സജീവമായി പ്രവര്‍ത്തിക്കണം. അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളോടുള്ള മാനസിക സമീപനവും ആശയവിനിമയ രീതികളും മെച്ചപ്പെടുത്തുന്നതിനായി സ്ഥിരമായ സെന്‍സിറ്റൈസേഷന്‍ പരിശീലനങ്ങള്‍ നല്‍കേണ്ടതാണ്.
പേരു വെളിപ്പെടുത്താതെ പരാതികള്‍ നല്‍കാനുള്ള സംവിധാനവും അതിനു വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കണം. കൂടാതെ, ഓരോ വിദ്യാര്‍ഥിക്കും ഒരു മെന്റര്‍ സംവിധാനം ഏര്‍പ്പെടുത്തി അവരുടെ അക്കാദമിക് മാനസിക പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യണം.
രക്ഷിതാക്കളുമായി സമയബന്ധിതമായ ആശയവിനിമയം ഉറപ്പാക്കണം. ഗുരുതര സാഹചര്യങ്ങളില്‍ ത്വരിത ഇടപെടലിനുള്ള ക്രൈസിസ് മാനേജ്മെന്റ് പ്രോട്ടോക്കോളുകളും എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്നും ഐഎംഎ അറിയിച്ചു.