ന്യൂഡൽഹി: റഷ്യൻനിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്റെ നാലാമത്തെ സ്ക്വാഡ്രണ്‍ ഇന്ത്യക്കു കൈമാറി.
പ്രതിരോധസേനയ്ക്കുവേണ്ടി അഞ്ച് എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിന് 2018ലാണ് റഷ്യയുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടത്. ഇതിനോടകം മൂന്നെണ്ണം സേനയുടെ ഭാഗമായിക്കഴിഞ്ഞു.
മേയ് അവസാനത്തോടെ നാലാമത്തെ എസ് 400 ഇന്ത്യയിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ റഷ്യ-യുക്രെയ്ൻ സംഘർഷം കടുത്തതോടെ കൈമാറ്റത്തിന് കാലതാമസം നേരിട്ടു. അവസാനമെത്തിയ എസ് 400 വൈകാതെ സേനയുടെ ഭാഗമാകും. ശേഷിക്കുന്ന ഒരെണ്ണം 2027 ഓടെ കൈമാറും.
നിർമിതബുദ്ധി ഉൾപ്പെടെയുള്ള അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെ സംയോജിപ്പിച്ചുകൊണ്ടാകും എസ് 400 സൈന്യത്തിന്റെ ഭാഗമാക്കുക. ലോകത്തിലെതന്നെ മികച്ച വ്യോമപ്രതിരോധ സംവിധാനമായ എസ് 400 സംവിധാനം 2021ലാണ് ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്.
പിന്നീട് പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനിലെ തീവ്രവാദകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വ്യോമാതിർത്തി സംരക്ഷിക്കുന്നതിന് എസ് 400 വലിയ പങ്ക് വഹിച്ചു.