National
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്.
പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ഇത്തരം നീക്കങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാൽ നിലവിൽ വില വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണു കേന്ദ്രം. ഇന്ധനവില വർദ്ധന സംബന്ധിച്ച യാതൊരു ശിപാർശയും നിലവിൽ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, വില വർധിപ്പിക്കാനുള്ള നീക്കമുണ്ടായാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എണ്ണക്കമ്പനികൾ.
Business
ഉത്തരേന്ത്യൻ വ്യവസായികൾക്ക് വൻതോതിൽ കുരുമുളക് ആവശ്യമെങ്കിലും ലഭ്യതക്കുറവിനിടയിൽ വാങ്ങലുകാർ സംഘടിതമായി ആഭ്യന്തരവില ഇടിച്ചു. കാലവർഷത്തിനു തുടക്കം കുറിക്കും മുന്‍പേ ഉണക്ക് കൂടിയ മികച്ചയിനം കുരുമുളക് സംഭരണത്തിനുള്ള അണിയറനീക്കത്തിലാണു വ്യവസായികൾ. ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ നിക്ഷേപകർ റബറിൽ ലാഭമെടുപ്പിനു നീക്കം തുടങ്ങി. കേരളം ചുട്ടുപൊള്ളുന്നു, വേനൽമഴയുടെ വരവിനായി കാർഷിക മേഖല ഉറ്റുനോക്കുന്നു. നാളികേരോത്്പന്ന വിപണി പുതിയ ദിശ കണ്ടെത്താനാകാതെ പകച്ച് നിൽക്കുന്നു. വരണ്ട കാലാവസ്ഥയിൽ തേയിലത്തോട്ടങ്ങളിൽ കൊളുന്തുനുള്ള് നിലച്ചതിനിടെ വിദേശ ഡിമാൻഡ് ഉയർന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷം പതിവു സമയത്തുതന്നെ കേരള തീരത്ത് എത്തിച്ചേരുമെന്ന സൂചന നൽകി പ്രീ-മൺസൂൺ ഇടിമിന്നലെത്തി. മൺസൂൺ ആരംഭിക്കുന്നതിന് ഏകദേശം 40 ദിവസം മുന്നേ ഇടിമിന്നലോടു കൂടിയ മഴ ഞായറാഴ്ച മധ്യകേരളത്തിലും മറ്റ് ചില ഭാഗങ്ങിലും ലഭ്യമായി. എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി, കനത്ത ചൂടിനിടയിൽ ലഭിച്ച മഴ കാർഷിക മേഖലയ്ക്ക് ആശ്വാസം പകരും.
നാടൻ കുരുമുളകിനു കടുത്ത ക്ഷാമം നിലനിൽക്കുന്നതിനിടെ അന്തർസംസ്ഥാന വ്യാപാരികളും ഉത്തരേന്ത്യൻ ലോബിയും ചേർന്ന് ഉത്പന്നവില കുത്തനെ ഇടിച്ചു. നിത്യേന ക്വിന്റലിന് 300 രൂപ അവർ താഴ്ത്തിയെങ്കിലും കാര്യമായി ചരക്ക് സംഭരണത്തിനു തയാറായില്ല. വിപണിയെ കൃത്രിമമായി തളർത്തുകയെന്ന തന്ത്രമാണ് അവർ നടത്തുന്നത്. ഓഗസ്റ്റിൽ തുടങ്ങുന്ന ഉത്സവ സീസണിലെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള കുരുമുളക് ഒട്ടമിക്ക വ്യവസായികൾക്കും ഇനിയും സംഭരിക്കാനായിട്ടില്ല.
അടുത്ത മാസം അവസാനം കാലവർഷം കടന്നെത്തും. മഴയിൽ ഉണക്കു കൂടിയ മുളക് സംഭരിക്കുക ക്ലേശകരമെന്ന കാര്യം അവർക്ക് വ്യക്തമായറിയാം. ജലാംശത്തോത് കുറഞ്ഞ മുളക് ഇനിയുള്ള ആറാഴ്ചകാലയളവിൽ മാത്രം കൈപ്പിടിയിൽ ഒതുക്കാനാകൂ. നാടൻ മുളകിന് വിൽപ്പനക്കാർ കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നുണ്ട്.
കൊച്ചി വിപണിയിൽ കുരുമുളക് അൺഗാർബിൾഡ് 70,600 രൂപയിൽ നിന്നും 69,900 രൂപയായി, ഗാർബിൾഡ് മുളക് വില 71,900 രൂപയിലും ക്ലോസിംഗ് നടന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിനു 7900 ഡോളറാണ്.
തേയിലയ്ക്ക് വില ഉയർന്നു
തേയിലയ്ക്ക് വിദേശ ഡിമാൻഡ്. വരണ്ട കാലാവസ്ഥയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊളുന്തുനുള്ളിൽനിന്നും വലിയ പങ്ക് കർഷകർ പിൻവലിഞ്ഞതിനാൽ ഉത്പാദനത്തിൽ വൻ ഇടിവാണു സംഭവിച്ചത്. അറബ് രാജ്യങ്ങളും റഷ്യയും കൊച്ചി ലേലത്തിൽ കാണിച്ച ഉത്സാഹം വിലക്കയറ്റത്തിനു അവസമൊരുക്കി. ഓർത്തഡോക്സ് ഇനങ്ങളുടെ വില കിലോ നാല്പതു രൂപ വരെ ഉയർന്നു.
ഇതിനിടെ, ശ്രീലങ്കൻ ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ചുരുങ്ങി. വൈദ്യതി പ്രതിസന്ധിയെത്തുടർന്ന് ഫാക്ടറികളുടെ പ്രവർത്തനത്തിന് നേരിട്ട തടസം തേയില സംസ്കരണത്തെ ബാധിച്ചു. അവിടെ നിലനിൽക്കുന്ന പ്രതിസന്ധി വിട്ടുമാറാൻ കാലതാമസം നേരിട്ടാൽ കൂടുതൽ വിദേശ രാജ്യങ്ങൾ ദക്ഷിണേന്ത്യൻ തേയിലസംഭരണത്തിനു നീക്കം നടത്താം. കൊച്ചിയിൽ സിടിസി പൊടി തേയില ലേലത്തിൽ മികച്ചയിനങ്ങളുടെ വില കിലോ ഏഴ് മുതൽ ഏട്ട് രൂപ വരെ ഉയർന്നു.
കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലം ശേഖരിക്കാൻ ഉത്സാഹിച്ചു. ഉയർന്ന പകൽ താപനിലയിൽ ഒട്ടുമിക്ക തോട്ടങ്ങളും വരൾച്ച ഭീഷണിയിലാണ്.
ജപ്പാൻ ഒസാക്കയിൽ നിക്ഷേപകർ റബറിൽ ലാഭമെടുക്കുന്നു. കേരളത്തിൽ നാലാം ഗ്രേഡ് റബർ 23,100 രൂപയായി. അഞ്ചാം ഗ്രേഡ് 22,800 രൂപ. ഒട്ടുപാലും ലാറ്റക്സും വാരാന്ത്യം 15,000 രൂപയിലാണ്. വേനൽ മഴ ലഭിച്ചതിനാൽ ടാപ്പിംഗിനുള്ള അവസരം കണ്ടെത്താനാവുമെന്ന നിഗമനത്തിലാണു ചെറുകിട കർഷകർ.
നാളികേരോത്പന്നങ്ങളുടെ വില നേരിയ റേഞ്ചിൽ നീങ്ങി. പ്രാദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങി. കൊച്ചിയിൽ എണ്ണ വില 26700 ലും കൊപ്ര 15800 രൂപയിലുമാണ്.
Kerala
തൊടുപുഴ: സംസ്ഥാനത്ത് പാചകവാതകത്തിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടുകയാണ് ജനങ്ങള്‍.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറിന് ആവശ്യക്കാര്‍ വര്‍ധിച്ചു. ഇന്നലെ തൊടുപുഴ ടൗണില്‍ മാത്രം 100 ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഓര്‍ഡറാണ് ഡീലര്‍മാര്‍ക്ക് ലഭിച്ചത്.
പലവീടുകളിലും പാചകം ഇന്‍ഡക്ഷന്‍ കുക്കറിലേക്കു മാറ്റികഴിഞ്ഞു. അതേസമയം വ്യാപാരസ്ഥാപനങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ വില്പനയില് കാര്യമായ വര്‍ധനവില്ലെന്നും ഓഫ് സീസണായതിനാല്‍ വില്പന വര്‍ധിപ്പിക്കാന്‍ കമ്പനികളുടെ വില്പന വിഭാഗം തന്ത്രം മെനയുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ ഉത്പാദനത്തിന് കാലതാമസമുണ്ടാകുമെന്നും അതിനാല്‍ ആവശ്യത്തിനുള്ളത് നേരത്തേ എടുത്ത് സൂക്ഷിക്കണമെന്നും നിര്‍ദേശിച്ച് ഡീലര്‍മാര്‍ക്ക് കമ്പനികള്‍ സന്ദേശം നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പല വ്യാപാരസ്ഥാപനങ്ങളും ഐറ്റം കൂടുതലായി സ്റ്റോക്ക് ചെയ്യാന്‍ താത്പര്യം കാണിച്ചതാണ് ഡിമാൻഡ് വര്‍ധിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.
Kerala
കൊച്ചി: അങ്കമാലിയിലെ ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്.
അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്ലിയ പഠിച്ച മോർണിംഗ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും അറിയിച്ചു.
അതേസമയം, പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അങ്കമാലി എസ്എച്ച്ഒ പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി.
ശനിയാഴ്ച വൈകിട്ട് ദേശീയ പാതയിൽ അങ്കമാലി ടെക് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മസ്തിഷ്കമരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്.
Kerala
കോട്ടയം: ആവശ്യം വര്‍ധിച്ചതോടെ റബര്‍ വിലയില്‍ കുതിപ്പ്.
നാളുകള്‍ക്കുശേഷം വ്യാപാരി വില 200 പിന്നിട്ടു. രണ്ടാഴ്ചയിലധികമായി 200 രൂപയ്ക്കു മുകളില്‍ വ്യാപാരം നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വിപണിവില 200 പിന്നിട്ടത് ഇന്നലെയാണ്. ആര്‍എസ്എസ് നാലിന് 200.50, അഞ്ചിന് 195.50 രൂപയ്ക്കുമാണ് ഇന്നലെത്തെ വ്യാപാരി വില.
തിങ്കളാഴ്ച ആര്‍എസ്എസ് നാലിന് 199.50 രൂപയും അഞ്ചിന് 194.50 രൂപയുമായിരുന്നു വില. റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് വില 208.50 രൂപയും ഗ്രേഡ് അഞ്ചിന് 203.50 രൂപയുമായി.
ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ 207.50 രൂപയ്ക്കു കച്ചവടം നടന്നതായി വ്യാപാരികള്‍ പറയുന്നു. അന്താരാഷ്ട്രവിലയും ഉയര്‍ന്നു നില്‍ക്കുകയാണ്. ആര്‍എസ്എസ് ഒന്ന് ഗ്രേഡിന് വില 210.17 രൂപയും ഗ്രേഡ് രണ്ടിന് 208.43 രൂപയുമായി.
റബര്‍ സ്റ്റോക്കുള്ള കര്‍ഷകര്‍ക്ക് വിലമെച്ചത്തിന്റെ നേട്ടം ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടാകുന്നത്. വേനല്‍ ചൂടില്‍ ഉത്പാദനത്തില്‍ കുറവുണ്ടെങ്കിലും മാര്‍ക്കറ്റ് വില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ പലരും ടാപ്പിംഗ് തുടരുകയാണ്.
ഒറ്റപ്പെട്ട വേനല്‍മഴ ഫെബ്രുവരി അവസാനം വരെ തുടര്‍ന്നാല്‍ വേനല്‍ അവധി ഒഴിവാക്കി ടാപ്പിംഗ് തുടരാന്‍ ആഗ്രഹിക്കുന്ന ചെറുകിട കര്‍ഷകരുണ്ട്. വില മെച്ചം തുടരുന്നതിനാല്‍ സ്ലോട്ടര്‍ ടാപ്പിംഗ് നടത്തുന്നവര്‍ ടാപ്പിംഗ് തുടരണമെന്ന താല്പര്യത്തിലാണ്. ലാറ്റക്സ് വില ഇന്നലെ 187 രൂപയിലെത്തി.
ലാറ്റക്സ് ലഭ്യതയില്‍ കാര്യമായ കുറവില്ല. എന്നാല്‍ അടുത്തമാസം ലാറ്റക്സ് വിലയും ഉയരാണ് സാധ്യത. ഒട്ടുപാലിന് 130 രൂപയായി. ക്രംബ് ഫാക്ടറികളില്‍ ഒട്ടുപാല് സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും ഉയര്‍ന്നേക്കും.
Kerala
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകാത്തതിന് മാതാപിതാക്കളെ സ്ഥിരം ആക്രമിക്കുന്ന മകൻ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ വാശിയെ തുടർന്ന് വീട്ടുകാർ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തർക്കിച്ചത്.
പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരിൽ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിൽ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്കരിച്ചു.
വിനയാനന്ദനെ വഞ്ചിയൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം.
ബംഗളൂരുവിൽ കാറ്ററിംഗ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. അമ്മ: അനുപമ. ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് ഇക്കാര്യം വീട്ടുകാർ പുറത്തറിയിക്കുകയോ മതിയായ ചികിത്സ നൽകുകയോ ചെയ്തില്ലെന്നാണ് സൂചന
National
ന്യൂഡൽഹി∙ ദേശീയ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ . ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രവീൺ ഖണ്ഡേവാൽ കത്ത് അയച്ചിട്ടുണ്ട്.
നമ്മുടെ പാരമ്പര്യത്തിലേക്കു തിരിച്ചുപോകണമെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. മഹാഭാരതത്തിൽ പാണ്ഡവരുടെ തലസ്ഥാനമായിരുന്നു ഇന്ദ്രപ്രസ്ഥ. പാണ്ഡവരുടെ പ്രതിമകൾ തലസ്ഥാനത്ത് സ്ഥാപിക്കണമെന്നും ഖണ്ഡേവാൽ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുൻപ് വിശ്വ ഹിന്ദു പരിഷതും (വിഎച്ച്പി) ഇതേ ആവശ്യം ഉന്നയിച്ച് ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്ത് അയച്ചിരുന്നു.
ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നു മാത്രമല്ല, ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണം, ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ റെയിൽവേ സ്റ്റേഷൻ എന്നു മാറ്റണം, ഷാജഹാൻബാദ് ഡെവലപ്മെന്റ് ബോർഡ് ഇന്ദ്രപ്രസ്ഥ ഡെവലപ്മെന്റ് ബോർഡ് എന്നാക്കി പേരുമാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.