ഭരണങ്ങാനം: മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നത് ഗൗരവമേറിയ വിപത്താണെന്നും ഇത് നിര്‍മാര്‍ജനം ചെയ്യാന്‍ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ കേരള പോലീസ് നടത്തുന്ന ഓപ്പറേഷന് തൂഫാൻ പ്രശംസ അര്‍ഹിക്കുന്നതായും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തിരുനാളിന്റെ കൊടിയേറ്റിനോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് മാർ കല്ലറങ്ങാട്ട് സർക്കാരിന്റെ മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തെ പിന്തുണച്ചത്. ദീപിക പത്രം മദ്യത്തിനും ലഹരിക്കുമെതിരേ കാണിക്കുന്ന പ്രതിബദ്ധതയും ജാഗ്രതയും ശ്ലാഘനീയമാണെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽനിന്നു മാരകമായ ലഹരിവസ്തുക്കൾ എത്തിച്ച് മലയാളികളെ ചൂഷണം ചെയ്യുന്നതിനിടയിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായത് പത്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. 6,000 രൂപയ്ക്ക് ഒഡീഷയിൽ നിന്ന് എത്തിച്ച ലഹരിവസ്തു മൂന്നരലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റഴിക്കുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് ദീപിക റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടിയത്.
ഓപ്പറേഷൻ തൂഫാൻ എത്തിയതോടെ ലഹരിവസ്തുക്കൾക്ക് വില വർധിപ്പിച്ച് വിൽക്കുന്നതായും റിപ്പോർട്ടിലുണ്ട്. പോലീസിനെയും എക്സൈസിനെും കബളിപ്പിച്ച് ലഹരി വിൽക്കുന്ന വിവരങ്ങളും വാർത്തയിൽ പരാമർശിച്ചിരുന്നു.
മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം പോലീസിന്റെ മാത്രം കടമയല്ലെന്നും സഭയുടെയും കുടുംബത്തിന്റെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ സാമൂഹിക കാന്‍സറിനെ തുടച്ചുനീക്കണമെന്നും മാർ കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു.