തിരുവനന്തപുരം: ആശാപ്രവർത്തകരുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യം ഒരിക്കൽ കൂടി നിയുക്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ആശാവർക്കർമാരുടെ സമരസമിതി നേതാക്കൾ കന്റോണ്മെന്റ് ഹൗസിലെത്തി വി.ഡി. സതീശനെ കണ്ടു. വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വരുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന്? സമരസമിതി നേതാക്കൾ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
സമരത്തിനു തങ്ങളോടൊപ്പം 266 ദിവസവും എല്ലാ പിന്തുണയും നൽകി നിരവധി തവണ സമര പന്തലിൽ വന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് ഇപ്പോൾ മുഖ്യമന്ത്രിയായി സ്ഥാനമേൽകാൻ പോകുന്നതെന്ന് സമരസമിതി നേതാക്കളായിരുന്ന എസ്. മിനിയും എം.എ.ബിന്ദുവും പറഞ്ഞു. സമരത്തിന് അദ്ദേഹം നൽകിയ പിന്തുണയ്ക്ക് അനുമോദമനർപ്പിക്കാനും മുഖ്യമന്ത്രിയാകുന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കാനുമാണ് എത്തിയത്.
ആശവർക്കർമാരുടെ വേതന വർധന സംബന്ധിച്ച തീരുമാനം ആദ്യ കാബിനറ്റിൽ ഉണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അതു നടപ്പാക്കും എന്നുതന്നെയാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ചു ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു 266 ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ സ്ത്രീ തൊഴിലാളികൾ സമരം ചെയ്തത്.