തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്നലെ കൂടിക്കാഴ്ചകളുടെ ദിനമായിരുന്നു. രാവിലെ തുടങ്ങിയ കൂടിക്കാഴ്ചകളും ചർച്ചകളും വൈകുന്നേരം വരെ നീണ്ടു.
രാവിലെ ചീഫ് സെക്രട്ടറി എ. ജയതിലകും പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാലും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ ഇന്നലെ രാവിലെ വി.ഡി. സതീശനെ കന്റോണ്മെന്റ് ഹൗസിലെത്തി കണ്ടു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തി സന്ദർശിച്ചു.പിണറായി വിജയൻ ചിരിച്ച് കൈ കൊടുത്താണ് വി.ഡി സതീശനെ സ്വീകരിച്ചത്. പിണറായിക്കൊപ്പം ഭാര്യ കമലയും മകൾ വീണയും സ്വീകരിക്കാനുണ്ടായിരുന്നു. വി.കെ. പ്രശാന്തും വീട്ടിലുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.
പിണറായി വിജയൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ മുതിർന്നയാളാണെന്നും 10 വർഷം മുഖ്യമന്ത്രിയും 16 വർഷം പാർട്ടി സെക്രട്ടറിയുമായ പരിണിത പ്രജ്ഞനായ നേതാവാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുക്കുകയാണ് ഞങ്ങൾ. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് അദ്ദേഹം വരുന്നു.
കേരളത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി ഒന്നിച്ച് നിൽക്കാനാകണം. അത് പറ്റുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പിന്തുണ തേടി. പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പിന്നീടു നൽകാമെന്നു പിണറായി വിജയൻ പറഞ്ഞു.
കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎൽഎ ഹോസ്റ്റലിലെത്തി നിയുക്ത മുഖ്യമന്ത്രി കണ്ടു. രാഷ്ട്രീയ കാര്യങ്ങൾ അടക്കം ചർച്ചയായി. തുടർന്ന് തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ജി. കാർത്തികേയന്റെ കുടുംബത്തെ ശാസ്തമംഗലത്തെ വീട്ടിലെത്തി കണ്ടു. ഉച്ചയോടെ അനുരഞ്ജന ചർച്ചകൾക്കായി മുതിർന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിലേക്ക്. ഉച്ചകഴിഞ്ഞു യുഡിഎഫ് നേതൃയോഗം.