വളരെ പുകൾപെറ്റ ‘കേരള മോഡൽ’ വികസന പരിപ്രേക്ഷ്യം പ്രശസ്തിയും ആകർഷണവും കൈവിട്ട് ദ്വിതല പ്രതിസന്ധികളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു. നിലവിൽ സർക്കാർ ഭരണ നടത്തിപ്പിന്റെ ചെലവുകൾ ഘടനാപരമായി ക്രമാതീതമായി വർധിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ സാന്പത്തികമേന്മയും വളർച്ചയും അഭംഗുരം നിലനിർത്താനുള്ള മികവും സാധ്യതകളും വിഭവലഭ്യതയും തുടരെ ഞെരുക്കത്തിലായിരിക്കുന്നു. വർഷംതോറും ക്രമം തെറ്റി വർധിച്ചുവരുന്ന ബ്യൂറോക്രസിയുടെ ഭരണ-ധന നടത്തിപ്പ് ഭാരം ദുർവഹമായിരിക്കുന്നു. അനുബന്ധ ഭരണ പരാജയങ്ങളും വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും സദ്ഭരണ തകർച്ച വിളിച്ചോതുന്നു.
ഭരണഭാരം കുറയ്ക്കാം, സദ്ഭരണം വർധിപ്പിക്കാം വികസിത കേരളത്തിനായി. ഇവ രണ്ടും എപ്രകാരമാണ് ബാധകമാക്കുക, എന്ത് പ്രായോഗിക മാറ്റങ്ങളാണ് വരുത്തേണ്ടത്? വോട്ട് ബാങ്ക് പ്രീണനവും ഖജനാവ് ചൂഷണവും ഭാവി കേരളത്തെ സാമൂഹികവും സാന്പത്തികവുമായി മുന്നോട്ട് നയിക്കില്ല. നമുക്ക് സ്വീകരിക്കാവുന്ന പുതിയ വികസന സമീപനം ചെറിയ സർക്കാരും സദ്ഭരണവുമാണ്.
എൽഡിഎഫും യുഡിഎഫും എൻഡിഎയും കേരളത്തിന്റെ വികസനവും വളർച്ചയുമാണ് പൊതുതെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത്. എന്നാൽ, രാഷ്ട്രീയ സമീപനങ്ങളിലും വോട്ട് ബാങ്ക് പ്രീണന തന്ത്രങ്ങളിലും അടിസ്ഥാനപരമായ വ്യത്യസ്തത പുലർത്തുന്നു. പുതിയ സർക്കാർ (2026-31) ഈ വെല്ലുവിളികൾ ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് പ്രത്യാശിക്കാം. ഇതിനായി സുസ്ഥിര വികസന സദ്ഭരണ മിഷൻ കേരള 2026-31 ആരംഭിക്കാം. ഇതിന്റെ കാഴ്ചപ്പാടുകൾ, മാൻഡേറ്റുകൾ, പ്രവർത്തന ശൈലി എന്നിവ വിശദമാക്കേണ്ടതുണ്ട്.
വർധിത ബ്യൂറോക്രസി
കേരളത്തിന്റെ ഭരണ സംവിധാനം വലിയതോതിൽ വികസിച്ചു വരുന്ന കാഴ്ചയാണ് പിന്നിട്ട ദശാബ്ദത്തിൽ കണ്ടത്. ‘കോർ സർക്കാർ’ തൊഴിലുകൾ 2025ൽ 6.2 ലക്ഷമായിരുന്നു. എന്നാൽ, ആകെ ‘പൊതു-സർക്കാർ’ നടത്തിപ്പ് തലങ്ങളിൽ നിലവിൽ 8.5 ലക്ഷം ഉദ്യോഗസ്ഥരുണ്ട്. ഈ കാലയളവിൽ കോർ സർക്കാർ ജീവനക്കാരുടെ എണ്ണം വളരെ മാർജിനലായി മാത്രം വർധിച്ചപ്പോൾ ആകെ മൊത്ത പൊതു തൊഴിലാളികൾ, മുഖ്യമായും എയ്ഡഡ് മേഖല, വിദ്യാഭ്യാസ, നൂനപക്ഷ ക്ഷേമ രംഗങ്ങളിൽ, തദ്ദേശഭരണ തലങ്ങളിൽ, ഇതര പബ്ലിക് സെക്ടർ യൂണിറ്റുകളിൽ (പിഎസ്യു) വലിയ തോതിൽ വർധിച്ചതായി കാണാം.
2025-26ൽ കേരളത്തിൽ ആയിരം ജനസംഖ്യയ്ക്ക് ശരാശരി 23 പൊതു സർക്കാർ ഉദ്യോഗസ്ഥർ പണിയെടുക്കുന്നുണ്ട്.
ഇത് അഖിലേന്ത്യ തലത്തിലെ 18ലും ഉയർന്നതാണ്. എന്നാൽ, ഈ രണ്ടു നിരക്കുകളേക്കാൾ വളരെ താഴ്ന്ന 15 പേർ എന്നതാണ് മറ്റ് വ്യവസായികമായി മുന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളായ, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ.
ഭരണഭാരം
പിന്നിട്ട ദശാബ്ദത്തിൽ സംസ്ഥാനത്തിന്റെ നിത്യനിദാന ഭരണ ചെലവുകൾ റവന്യു വരുമാനത്തിന്റെ 60 ശതമാനത്തിൽനിന്ന് വർധിച്ച് 70ൽ എത്തിയിരിക്കുന്നു. പെൻഷൻകാരുടെ എണ്ണം അഞ്ച് ലക്ഷത്തിൽനിന്ന് 7.5 ലക്ഷമായിരിക്കുന്നു, 50 ശതമാനം വർധന. പലിശ തിരിച്ചടവ് 2015ൽ ശ്വാസംമുട്ടിക്കുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമാക്കിയിരിക്കുന്നു.
ക്രൗഡിംഗ് ഔട്ട്
ഉയർന്ന ഭരണ മികവ്, വ്യവസായ വളർച്ച എന്നിവ പുലർത്തുന്ന സംസ്ഥാനങ്ങളിൽ റവന്യു വരവിന്റെ ശരാശരി 40-50 ശതമാനം വികസനത്തിനായി പ്രതിവർഷം മാറ്റിവയ്ക്കപ്പെടുന്നുണ്ട്. ഉദാ: കർണാടകം. എന്നാൽ, കേരളത്തിലിത് 25-30 ശതമാനമത്രെ.
പൊതുമേഖല കെടുതികൾ
സംസ്ഥാനത്തെ 120ലധികം വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ 45-55 എണ്ണം നഷ്ടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഈ നഷ്ടം സർക്കാരിന്റെ സൃഷ്ടിയാണോ? അതോ ഇവിടെ പണിയെടുക്കുന്ന ഉദ്യോഗസ്ഥരുടേതാണോ? രൂക്ഷമായ സാന്പത്തിക നഷ്ടവും കടഭാരവും ഭരണ തകർച്ചയും നടമാടുന്ന കെഎസ്ആർടിസി, കേരള സിവിൽ സപ്ലൈസ് കോർപറേഷൻ, കേരള സംസ്ഥാന കാഷ്യു വികസന കോർപറേഷൻ, കെഎസ്ഇബി എന്നിവ വെള്ളാനകളായി തുടരുന്നു. നിലവിൽ നഷ്ടത്തിലോടുന്ന പൊതുമേഖലയിലെ 20-25 ശതമാനം സ്ഥാപനങ്ങളെ ഒരു സാന്പത്തിക വർഷത്തിനകം പുതുജീവനം നല്കി ലാഭത്തിലാക്കാൻ പുതിയ സർക്കാർ ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പിലാക്കട്ടെ.
കാർഷിക മേഖല തകർച്ചയിൽ
2015ൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) 11 ശതമാനം ലഭ്യമാക്കിയിരുന്ന കാർഷിക മേഖല 2025ൽ വെറും എട്ട് ശതമാനമെ ഉത്പാദിപ്പിക്കുന്നുള്ളൂ. എന്നാൽ, ഈ സർക്കാർ വകുപ്പിൽ 2015ൽ ഏതാണ്ട് ഏഴ് ശതമാനം ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നു. 2025ൽ ഇത് എട്ട് ശതമാനമായി. ഇത് ഇന്ത്യയിലെതന്നെ വളരെ ഉയർന്ന നിരക്കായി കരുതപ്പെടുന്നു. കേരളത്തിലെ കൃഷി അനുബന്ധ മേഖലയും തുടരെ തകർച്ചയിലാണ്. ഉദാ: ക്ഷീര വികസനം.
വർധിത യൂണിറ്റ് കോസ്റ്റുകൾ
വിദ്യാഭ്യാസ മേഖലയിൽ 30-40 ശതമാനം സംസ്ഥാന ഉദ്യോഗസ്ഥർ നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, മുൻ ദശാബ്ദത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം 10-15 ശതമാനം കുറഞ്ഞു. അനുബന്ധമായിട്ട് ഈ രംഗത്ത് ചെലവാക്കലുകൾ കുറയുന്നതായി റിപ്പോർട്ടില്ല.
വ്യവസായ കാപ്പിറ്റൽ നിക്ഷേപം 14 ശതമാനമായിരുന്നത് പത്തിലേക്ക് താഴ്ന്നത് തികച്ചും അഭിലഷണീയമല്ല. സർക്കാരിന്റെ പല തലങ്ങളിലും ഭരണ നടത്തിപ്പിന്റെ യൂണിറ്റ് കോസ്റ്റുകൾ ക്രമേണ വർധിച്ചുവരുന്നത് കാരണം. സാധാരണക്കാരന് അനുബന്ധ വർധിത സേവന ചെലവുകൾ താങ്ങാനാകുന്നില്ല.
മറ്റൊരു പ്രസക്ത മേഖല പൊതുജനാരോഗ്യമാണ്. ആരോഗ്യരംഗത്ത് രോഗികൾ ചെലവിടേണ്ടിവരുന്ന ‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവുകൾ ക്രമാതീതമായി വർധിച്ചുവരുന്നു.
തൊഴിലില്ലായ്മ
ആനുകാലിക ലേബർ ഫോഴ്സ് സർവേ പ്രകാരം കേരളത്തിന്റെ പൊതു തൊഴിലില്ലായ്മ നിരക്ക് (പിഎൽഎഫ്എസ്) ഏഴിൽനിന്ന് ഒമ്പതിലെത്തിയിരിക്കുന്നു. ഇത് ഇന്ത്യയിലെതന്നെ ഏറ്റവും കൂടിയ റേറ്റാണ്. അഖിലേന്ത്യാ തലത്തിലിത് 3-5 ശതമാനമാകുന്നു. സംസ്ഥാനത്തെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ നിരക്കും വളരെ രൂക്ഷമായി ഉയർന്നു തുടരുന്നു. ഉചിതമായ വിദ്യാഭ്യാസം, സ്കിൽ, തൊഴിൽ ഏകോപനങ്ങൾ കേരളത്തിൽ വളരെ കുറവാണ്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ-തൊഴിൽ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കുന്നില്ല.
ഭരണഭാരം കുറയ്ക്കാം, സദ്ഭരണം ഉറപ്പിക്കാം
ഭരണത്തകർച്ചകൾ
ക്രമസമാധാനം തുടരെ അലങ്കോലപ്പെടുന്നത് സദ്ഭരണ പരാജയത്തെയാണ് പ്രതിഫലിപ്പിക്കുക. ബന്ദുകൾ, ഹർത്താലുകൾ, സമരങ്ങൾ എന്നിവ സന്പദ്വ്യവസ്ഥയെ തകർക്കുന്നു. പൊതുമുതലുകൾ നശിപ്പിക്കപ്പെടുകയും തൊഴിലും വരുമാനവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സർക്കാർ, സ്വകാര്യ സംരംഭകർക്ക് പ്രാദേശിക, രാഷ്ട്രീയ എതിർപ്പുകൾ നേരിടേണ്ടിവരുന്നുണ്ട്. അഴിമതി, സ്വജന പക്ഷപാതം, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കൽ, രാഷ്ട്രീയ ഏക പാർട്ടി ധ്രുവീകരണങ്ങൾ/മേൽക്കോയ്മകൾ എന്നിവ ജനാധിപത്യപരമായ ഭരണനടത്തിപ്പിന് ഗുണകരമല്ല.
ധന കമ്മീഷനുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ, ജുഡീഷൽ ഉത്തരവുകൾ എന്നിവ പാലിക്കുന്നതിൽ ഭരണഘടനാ സംവിധാനങ്ങളുടെ അലംഭാവം, കാരണക്കാരായവർ ശിക്ഷിക്കപ്പെടാതെ പോവുന്നത്, കഷ്ടനഷ്ടങ്ങൾക്ക് പിഴ വസൂലാക്കാത്തത് എന്നിവയൊക്കെ പലതലങ്ങളിലും നടക്കുന്നു. ഇവയുടെ സമഗ്ര അവലോകന റിപ്പോർട്ടുകൾ സർക്കാർ തയാറാക്കി സദ്ഭരണ വകുപ്പ് രൂപീകരിച്ച് ഫലപ്രദമായ സദ്ഭരണ നിർവഹണം നടപ്പിലാക്കാൻ കഴിയട്ടെ. വിജിലൻസ് റിപ്പോർട്ടുകൾ അവഗണിക്കുന്നതും പൂഴ്ത്തിവയ്ക്കുന്നതും രാഷ്ട്രീയ ദുർഭരണം തന്നെ.
സദ്ഭരണം ഏർപ്പെടുത്തേണ്ടവമാറ്റങ്ങൾ കടന്നുവരേണ്ട സുപ്രധാന ഭരണതലങ്ങൾ:
നിലവിലെ വളരെ ഉയർന്ന റവന്യു ചെലവ് നിരക്ക് 75ൽനിന്നു 65 ശതമാനത്തിലേക്ക് കുറയ്ക്കുക. പൊതുമേഖലയുടെ നഷ്ടം 20-30 ശതമാനം ഓരോ വർഷവും ഇല്ലാതാക്കാം. തുടരെ നഷ്ടത്തിലായ കെഎസ്ആർടിസി/കെഎസ്ഇബി മുതലായവ സ്വകാര്യവത്കരിക്കാം.
നിലവിലെ ഭാഗിക ഡിജിറ്റൈസേഷനുകൾ സന്പൂർണമാക്കാം, എല്ലാ പൊതുഭരണ തലങ്ങളിലും നടത്തിപ്പ്-സുതാര്യത സാധാരണക്കാരന് അനുഭവപ്രദമാകട്ടെ.
അടിസ്ഥാന സൗകര്യ നിക്ഷേപ ചെലവാക്കലുകൾ നിലവിലെ വളരെ താണ 10 ശതമാനത്തിൽ നിന്ന് 18-20 ശതമാനം ആക്കാം. ഭരണ നടത്തിപ്പ്-നിത്യനിദാന ചെലവുകൾ 60 ശതമാനത്തിന് താഴെ നിജപ്പെടുത്താം. കട-ആഭ്യന്തര ഉത്പാദന നിരക്ക് 30 ശതമാനത്തിന് താഴെയെത്തിക്കാം.
ആധികാരിക പഠനങ്ങൾ
ആർബിഐ, ഫിനാൻസ് കമ്മീഷനുകൾ, സിഎജി എന്നിവയുടെ പഠന റിപ്പോർട്ടുകൾ അടിവരയിട്ട് പരാമർശിച്ച മൂന്ന് കേരള സവിശേഷതകളുണ്ട്. വലിയ തോതിലുള്ള കമ്മിറ്റഡ് ചെലവുകൾ, കൂടിയ ധനകാര്യ ഞെരുക്കം, വർധിത കടഭാരം. ഇവയെ ഫലപ്രദമായി മറികടക്കാതെ സാന്പത്തിക അഭിവൃദ്ധി കൈവരിക്കാൻ കേരളത്തിനു കുറുക്കുവഴികളില്ല.
സാന്പത്തിക നേട്ടം
മേൽപ്പടി സദ്ഭരണ പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കിയാൽ ലഭ്യമാവുന്ന ഏതാനും പ്രാഥമിക സാന്പത്തിക നേട്ടങ്ങൾ ചുരുക്കത്തിൽ ലളിതമായി വിശദമാക്കട്ടെ:
മറ്റ് ബാധ്യതകൾ സൃഷ്ടിക്കാതെ ധനലഭ്യത 20,000 കോടി വിടുതലാക്കി ലഭ്യമാക്കും. ഉത്പാദന ക്ഷമത 20-30 ശതമാനം വർധിക്കും. ഭരണ ചെലവുകൾ 10 മുതൽ 15 ശതമാനംവരെ കുറവു ചെയ്യുവാൻ സാധിക്കും. സ്വകാര്യ, സഹകരണ, തദ്ദേശീയ മേഖലയുടെ പ്രോത്സാഹനം, പുതിയ തൊഴിലുകൾ, ഉയർന്ന വരുമാനം-വേതനം, ഉത്പാദന ക്ഷമതയ്ക്ക് ആക്കം എന്നിവ താനെ ലഭ്യമാകും. ഇപ്രകാരമുള്ള സംരംഭക സാന്പത്തിക മുന്നേറ്റം വളർച്ചാ കുതിപ്പിനെ പ്രോത്സാഹിപ്പിക്കും.
ഈസ് ഓഫ് ബിസിനസ്
സംസ്ഥാനം പൊതുവേ വ്യവസായ സൗഹൃദമല്ലായെന്ന ആക്ഷേപത്തിന് അറുതി വന്നതായി കേരള സർക്കാർ 2024-25 കളിൽ അവകാശപ്പെട്ടു തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ പ്രകാരം ‘പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിൽ’ ഏറ്റവും ഉയർന്ന നേട്ടം 2022ൽ കൈവരിച്ചതായി 2024 സെപ്റ്റംബറിൽ കേരള സർക്കാർ പ്രഖ്യാപിച്ചു.
അതായത് ബിആർഎപി ഘടനകൾ പ്രകാരം പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ കേരള വ്യവസായ വകുപ്പ് മുന്നേറ്റം നടത്തിയിരിക്കുന്നു. ഈ നേട്ടം പ്രശംസനീയം തന്നെ. ഇടതുപക്ഷം വ്യവസായ സൗഹൃദമല്ലായെന്ന ആക്ഷേപം ഇനി നിലനില്ക്കില്ല. ചുരുക്കത്തിൽ, ഈ ബിആർഎപി അളക്കുന്നത് വ്യവസായരംഗത്ത് കടന്നുവന്നിരിക്കുന്ന റെഗുലേറ്ററി പരിഷ്കാരങ്ങൾ, സിസ്റ്റം മോടിപിടിപ്പിക്കലുകൾ, നിക്ഷേപ സൗഹൃദ നിലപാടുകൾ പ്രോത്സാഹിപ്പിക്കലുകൾ എന്നിവകളെയാണ്. എന്നാൽ, പരിണിത വ്യവസായ നേട്ടങ്ങൾ എന്താണ്?
മേൽ പരിഷ്കാരങ്ങൾ വേണ്ടത്ര പരിഗണിക്കാത്ത ചില പ്രധാന ഇനങ്ങൾ ശ്രദ്ധ അർഹിക്കുന്നു. (1) വ്യവസായ വളർച്ചയെ ഇവ എത്രമാത്രം പ്രോത്സാഹിപ്പിച്ചു (2) പുതിയ വ്യവസായ നിക്ഷേപങ്ങൾ എത്ര കാര്യമാത്ര പ്രസക്തമായി കടന്നുവന്നു? (3) പുതിയ തൊഴിലവസരങ്ങൾ എത്ര ഫലപ്രദമായി? (4) തൊഴിലാളികളുടെ വരുമാനം, വേതനം എന്നിവയിൽ വർധന രേഖപ്പെടുത്തിയൊ? (5) വ്യവസായങ്ങൾ ആരംഭിക്കുവാനുള്ള ഭൂമിയുടെ ലഭ്യത മെച്ചപ്പെട്ടോ? (6) ഇതര അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങൾ എപ്രകാരമാണ് മെച്ചപ്പെട്ടത്? (7) കേരളത്തിന്റെ പ്രകൃതി സൗഹൃദ-സുസ്ഥിര വികസനം ഉറപ്പാക്കാൻ എന്ത് നടപടികളാണ് ഇതിൻപ്രകാരം തുടർന്നു പോരുന്നത്? ഇവ സംബന്ധിച്ച വിവരങ്ങൾ വ്യവസായ വകുപ്പ് വിശദമാക്കേണ്ടതുണ്ട്.