ഇടതും മതിയായി വലതും മതിയായി, ഇനി വരണം ബിജെപി എന്ന മുദ്രാവാക്യമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിന്റെ മുന്നില്‍ വയ്ക്കുന്നത്. വെറ ുമൊരു മുദ്രാവാക്യത്തിനപ്പുറം വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനുള്ള മാര്‍ഗ്ഗം കൂടിയായാണ് ബിജെപി ഇതിനെ കാണുന്നത്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നശിപ്പിച്ച അഴിമതിയെന്ന വിപത്തില്‍ നിന്നുള്ള മോചനമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജനങ്ങള്‍ക്ക് ഗ്യാരന്റി നല്‍കുന്നത്.
സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണ രംഗത്തുനിന്ന് അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന വാഗ്ദാനമാണ് ബിജെപി നല്‍കുന്നത്.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പത്തും നാല്‍പ്പതും വര്‍ഷം തുടര്‍ച്ചയായി ഭരിച്ച് നശിപ്പിച്ച തദ്ദേശ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ട്. ശതകോടികളുടെ പദ്ധതി നിര്‍വഹണ ഫണ്ടുകള്‍ അഴിമതി നടത്തി തീര്‍ത്ത നൂറുകണക്കിന് ഉദാഹരണങ്ങളാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ കണ്ടുംകേട്ടും അറിഞ്ഞത്. വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കും എന്ന വാഗ്ദാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്തിയാല്‍ ബിജെപി ആദ്യം നടപ്പാക്കുന്നത്. ഏറ്റവും താഴെത്തട്ടുവരെ വികസനത്തിന്റെയും ഭരണത്തിന്റെയും പ്രയോജനങ്ങള്‍ ലഭ്യമാക്കും.
അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രീണനത്തിലും മുങ്ങിയ ഇരുമുന്നണികള്‍ക്കും ബദലായി, നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനനയം ഓരോ വാര്‍ഡിലും എത്തിക്കാനും കേരളത്തില്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിക്കാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരവസരമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കണ്ണില്‍ പൊടിയിട്ടും വര്‍ഗീയ കാര്‍ഡ് ഇറക്കിയും രണ്ടു മുന്നണികളും നടത്തുന്ന നാടകത്തില്‍ നിഷ്കളങ്കരായ ജനങ്ങള്‍ വീണു പോകുകയാണ്.
വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും കേരളമാണ് രാജ്യത്ത് മുന്പില് നില്‍ക്കുന്നത്. കടം മേടിച്ച് മാത്രം ഭരണം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ ഭാവി ഇല്ലാതാക്കുകയാണ്. ഒരുപാട് വികസന സാധ്യതകള്‍ ഉണ്ടായിരുന്ന കേരളത്തെ പൂര്‍ണമായും ഒരു ഉപഭോക്ത സംസ്ഥാനമാക്കി മാറ്റിയതും ഇടത്, വലത് മുന്നണികളുടെ ഭരണമാണ്.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെല്ലാം രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. യാതൊരു ഭേദഭാവങ്ങളുമില്ലാതെ വികസന പദ്ധതികള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാരിന്റെ മാതൃകതന്നെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബിജെപി അധികാരത്തിലെത്തിയാല്‍ നടപ്പാക്കും.
കോണ്‍ഗ്രസ് ജമാഅത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂട്ടുപിടിക്കുമ്പോള്‍ സിപിഎം പിഡിപി -എസ്ഡിപിഐ എന്നിവരുമായും പ്രാദേശിക തലത്തില്‍ സഖ്യം ഉണ്ടാക്കുന്നു. രാജ്യസുരക്ഷയ്ക്ക് പോലും വെല്ലുവിളി സൃഷ്ടിക്കുന്ന മതമൗലികവാദ സംഘടനകളെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന അപകടകരമായ രാഷ്ട്രീയമാണ് ഇനി മുന്നണികളും നടത്തുന്നത്.
രാഷ്ട്രീയ വിരോധവും തീവ്രവാദ സംഘടനകളുടെ സമ്മര്‍ദവും കാരണം കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിപോലും അട്ടിമറിച്ച്, നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ നിഷേധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്കൂളുകള്‍ തകര്‍ന്നുവീഴുമ്പോഴും കുട്ടികളുടെ സുരക്ഷയേക്കാള്‍ വലുത് തങ്ങളുടെ വോട്ട് ബാങ്ക് ആണെന്ന് എല്‍ഡിഎഫ് തെളിയിക്കുന്നു.
കേരളത്തിന്റെ അഭിമാനമായ ശബരിമലയെപോലും തകര്‍ക്കുകയാണ് ഇരുമുന്നണികളും കാലാകാലങ്ങളായി ചെയ്യുന്നത്. അവിടത്തെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു ഒടുവില്‍ സ്വര്‍ണംപോലും മോഷ്ടിച്ച് കടത്തുന്നു, മുഖ്യമന്ത്രിയുടെ സ്വന്തക്കാരായ രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്മാരാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്. ദേവസ്വം മന്ത്രിമാര്‍ക്കും ഇതില്‍ പങ്കുണ്ടായിരുന്നു എന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ഒരു മോഷണമായി മാത്രമല്ല ഇതിനെ കാണേണ്ടത്.
ഇതിനു പിന്നില്‍ അന്താരാഷ്ട്ര മാഫിയ ബന്ധം കോടതിതന്നെ സംശയിച്ചതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ശബരിമലയില്‍ നടന്നത് വലിയ കൊള്ളയാണ്. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ കുടിവെള്ളം പോലും നല്‍കാതെ പണവും അഴിമതിയും മാത്രമാണ് ഇരു കൂട്ടരും ലക്ഷ്യമിടുന്നത്.
Tags : developed Kerala