തിരുവനനന്തപുരം: വി.ഡി. സതീശന്റെ വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. പരസ്യസംവാദം ആകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചു.
പക്ഷേ എന്ന്, എവിടെ, എപ്പോൾ എന്നൊന്നും അറിയില്ല. വികസനകാര്യത്തിൽ നുണകൾ പ്രചരിപ്പിക്കുന്നു എന്നു പറഞ്ഞാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിനു വെല്ലുവിളിച്ചത്. അതിനു മറുപടിയായി എന്നാൽ ഇനി ഒരു സംവാദമായാലോ എന്ന തലക്കെട്ടോടെ റിപ്പോർട്ട് കാർഡ് കൂടി ഇട്ടു കൊണ്ടു മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എ പ്ലസും പത്തിൽ പത്തു മാർക്കുമാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉടനടി സതീശന്റെ മറുപടി എത്തി. ഒരു ഉപാധിയുമില്ലാതെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറയുന്ന വിഷയത്തിൽ സംവാദമാകാം എന്ന് സതീശൻ വ്യക്തമാക്കി. ഇനി രാഷ്ട്രീയ കേരളത്തിന് ഈ സംവാദത്തിനായി കാത്തിരിക്കാം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പല അവസരങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിനു വെല്ലുവിളിച്ചിരുന്നു. എന്നാൽ അന്നൊന്നും അത് ഏറ്റെടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്കു നീങ്ങുന്പോൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതിപക്ഷം പോലും പ്രതീക്ഷിച്ചിരുന്നില്ല.
സതീശനെ സംബന്ധിച്ചിടത്തോളം സംവാദത്തിൽ ആശങ്ക ഉണ്ടാകാൻ ഇടയില്ല. മുന്പ് ലോട്ടറി വിഷയത്തിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി സതീശൻ നടത്തിയ പരസ്യസംവാദമാണ് സതീശനെ സംസ്ഥാനതലത്തിൽ ശ്രദ്ധേയനാക്കിയത്.
സിപിഎം-ബിജെപി ഡീൽ എന്നു തുടക്കത്തിൽ ആരോപണം ഉന്നയിച്ച വി.ഡി. സതീശൻ പിന്നാലെ സിപിഎം-എസ്ഡിപിഐ ഡീൽ കൂടി ഉന്നയിച്ചതോടെ ഇതു വലിയ രാഷ്ട്രീയ വിവാദമായി മാറി. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു മുഖ്യമന്ത്രി അസ്വസ്ഥനായാണു പ്രതികരിച്ചത്. ഇതിനിടെ സംവാദത്തിനുള്ള വെല്ലുവിളി അംഗീകരിച്ചതു മുഖ്യമന്ത്രിയുടെ പതിവുരീതിക്കു വിരുദ്ധമായാണെന്നതു ശ്രദ്ധേയമാണ്.