Kerala
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ കോടതി വിധി മറ്റ് മാനേജ്മെന്‍റുകൾക്കും ബാധകമാക്കാൻ സർക്കാർ നടപടി തുടങ്ങി. ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കാതെ മറ്റ് അധ്യാപകർക്കു നിയമനം കിട്ടില്ലെന്ന നിബന്ധനയിലാണ് എൻഎസ്എസിനു നേരത്തെ ഒഴിവ് കിട്ടിയിരുന്നത്.
ഭിന്നശേഷിക്കാർക്കുള്ള സീറ്റ് നീക്കിവച്ച ശേഷം നിയമനം നടത്താനുള്ള അനുവാദമാണ് എൻഎസ്എസിനു ലഭിച്ചത്. ഇതു സമാന മാനേജ്മെന്‍റുകൾക്കും അനുവദിക്കാമെന്നു സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നെങ്കിലും സർക്കാർ നിയമത്തിന്‍റെ നൂലാമാലകൾ പറഞ്ഞു നടപടിയെടുത്തിരുന്നില്ല. ക്രൈസ്തവ മാനേജ്മെന്‍റുകൾ അടക്കം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സർക്കാർ അനുകൂല നിലപാടിലേക്ക് ഇപ്പോൾ വന്നത്.
തുടർന്നു മറ്റു മാനേജ്മെന്‍റുകൾക്കും വിധി ബാധകമാക്കുന്നതിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. ഇതിന്‍റെ വിധി വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, അന്തിമ വിധിക്കു കാക്കാതെ അനുകൂലമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്. വിവിധ എയ്ഡഡ് മാനേജ്മെന്‍റുകൾക്ക് അധ്യാപക നിയമനം സ്ഥിരപ്പെടുത്തി കിട്ടാനുള്ള
പ്രതിസന്ധി ഇതോടെ നീങ്ങും.
എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ക്രൈസ്തവ സഭ മാനേജ്മെന്‍റുകൾ ഉൾപ്പെടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാക ണമെന്നു വർഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിരവധി സമരങ്ങളും നടന്നിരുന്നു.
Kerala
ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്‍റെ നിലപാട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.
ഭിന്നശേഷി അധ്യാപക നിയമനത്തിൽ എൻഎസ്എസ് മാനേജ്‌മെന്‍റുകൾക്ക് കീഴിലുള്ള സ്‌കൂളുകൾക്ക് നൽകിയ ആനുകൂല്യം മറ്റ് മാനേജ്‍മെന്‍റുകളുടെ സ്‌കൂളുകൾക്ക് കൂടെ ബാധകമാക്കണമെന്നാണ് കേരളം പുതുതായി നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമപ്രകാരമുള്ള നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നു എന്ന ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികൾ സ്വീകരിക്കുമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി തീർപ്പ് കല്പിക്കണമെന്ന ആവശ്യവും സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി മുഖാന്തരം സമർപ്പിച്ച അപേക്ഷയിൽ കേരളം ഉന്നയിച്ചിട്ടുണ്ട്.
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് മാനേജ്‌മെന്‍റിന് നല്‍കിയ ആനുകൂല്യം മറ്റ് മാനേജ്‌മെന്‍റുകള്‍ക്കും നല്കണമെന്ന നിലപാട് കേരളം സുപ്രീംകോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
ക്രിസ്ത്യൻ മാനേജ്‍മെന്‍റ് സ്‌കൂളുകൾ ഈ വിഷയം ഉന്നയിച്ചതിനെ തുടർന്നായിരുന്നു സർക്കാരിന്‍റെ നടപടി. ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴിച്ചിട്ട ശേഷം മറ്റു അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണമെന്ന് എന്‍എസ്എസ് മാനേജ്‌മെന്‍റിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ബാക്കി മാനേജ്‌മെന്‍റുകളില്‍ ഈ തീരുമാനം നടപ്പാക്കുന്നതില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന നിലപാടാണ് കേരളമിപ്പോൾ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.