കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി നാളെ വിധി പറയും. കേസിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് ദിലീപിനെതിരെയുള്ള കേസ്.
നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസില്‍ ഒന്നാം പ്രതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. രാവിലെ 11 മണിയോടെ കേസിന്റെ നടപടികൾ ആരംഭിക്കും.
അതേസമയം കേസിൽ തന്നെ പെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമാണ് ദിലീപിന്റെ വാദം. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം മുഖ്യമന്ത്രിക്ക് ദിലീപ് മെസേജ് അയച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തെറ്റുചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദത്തിലെന്നാണ് മെസേജ്. ഉന്നത പോലീസുദ്യോഗസ്ഥർക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം.