ദുബായ്: രാജ്യത്ത് ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണയോടെ പ്രവർത്തിച്ചിരുന്ന വൻ ഭീകര ശൃംഖലയെ യുഎഇ പ്രതിരോധസേന തകർത്തു. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താനും സാമ്പത്തികഭദ്രത തകർക്കാനും പദ്ധതിയിട്ട സംഘത്തെയാണു പിടികൂടിയതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാന്റെ റവല്യൂഷണറി ഗാർഡിൽനിന്നു നേരിട്ട് പരിശീലനവും ഫണ്ടിംഗും ലഭിച്ചവരാണ് ഇവരെന്നാണു കണ്ടെത്തൽ. ഇറാൻ-ഇസ്രയേൽ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ യുഎഇയെ ലക്ഷ്യം വച്ചുള്ള ഈ നീക്കം അതീവ ഗൗരവത്തോടെയാണ് അറബ് ലോകം കാണുന്നത്.
പിടിയിലായവരിൽനിന്ന് അത്യാധുനിക ആശയവിനിമയ ഉപകരണങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. യുഎഇയിലെ എണ്ണക്കമ്പനികളെയും വിദേശ നയതന്ത്ര കാര്യാലയങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.
ലബനൻ ആസ്ഥാനമായ ഭീകരസംഘടനയായ ഹിസ്ബുള്ള വഴിയാണ് ഇവർക്കു പണം കൈമാറിയിരുന്നത്. വിദേശ നിക്ഷേപകർക്കിടയിൽ ഭീതി പടർത്താനും യുഎഇയുടെ ടൂറിസം മേഖലയെ തകർക്കാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ യുഎഇ തങ്ങളുടെ അതിർത്തികളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
യുഎഇയുടെ സുരക്ഷാ ഏജൻസികൾ ദീർഘനാളായി ഈ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇവർക്കു പ്രാദേശികമായി ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പിടികൂടിയ ഭീകരർക്ക് വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് സൈബർ സുരക്ഷാവിഭാഗം കണ്ടെത്തി. ഇറാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.