തളിപ്പറന്പ്: 1970ല് യുഡിഎഫിലെ സി.പി. ഗോവിന്ദന് നമ്പ്യാര് നേടിയ അട്ടിമറി വിജയത്തിന് ശേഷം തളിപ്പറന്പിൽ വീണ്ടും അട്ടിമറി.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ 12,551 വോട്ടുകൾക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിയത്.
ടി.കെ. ഗോവിന്ദന്റെ വിജയം യുഡിഎഫ് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് ഭൂരിപക്ഷത്തിൽ ജയിക്കും എന്നതായിരുന്നു യുഡിഎഫ് കണക്കുകൂട്ടൽ. എന്നാൽ, ഇതും മറികടന്നാണ് ടി.കെ. ഗോവിന്ദൻ വിജയിച്ചത്.
എൽഡിഎഫിന്റെ കണക്കുകൂട്ടലുകളും തെറ്റി. 6000-10,000നും ഇടയിൽ വോട്ടുകൾക്ക് പി.കെ. ശ്യാമള ജയിക്കുമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കുകൂട്ടൽ. ഇവിടെ കോൺഗ്രസ് റിബലായി മത്സരിച്ച കൊയ്യം ജനാർദനന് ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല. 1187 വോട്ട് മാത്രമാണ് കൊയ്യം ജനാർദനന് ലഭിച്ചത്. തളിപ്പറമ്പിൽ മത്സരിച്ച മറ്റൊരു ടി.കെ. ഗോവിന്ദന് 727 വോട്ട് ലഭിച്ചിട്ടുണ്ട്.
പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദൻ. ഇതേ ഗോവിന്ദൻ തന്നെ ശ്യാമളയെ വീഴ്ത്തിയതോടെ സിപിഎം നേരിട്ടത് മണ്ഡലചരിത്രത്തിൽ ഇതുവരെ നേരിടാത്ത തോൽവി.
തളിപ്പറമ്പ് എംഎൽഎയായിരുന്ന എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിർദേശിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണമായത്. ഇതിന്റെ തുടർച്ചെയെന്നോണമാണ് ടി.കെ.ഗോവിന്ദന്റെ പരസ്യപ്രതികരണവും സ്ഥാനാർഥിത്വം പ്രഖ്യാപിക്കലും. അത്, പക്ഷേ മണ്ഡലം കൈവിടുന്ന തരത്തിൽ എത്തിക്കുമെന്ന് പാർട്ടി കരുതിയിയതേയില്ല.
എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടിവിടുന്ന കാര്യവും സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചത്. തളിപ്പറമ്പിലെ വിമതനീക്കം നിരീക്ഷിക്കുകയായിരുന്ന യുഡിഎഫിന്റെ പിന്തുണയുറപ്പാക്കിയാണ് അദ്ദേഹം പാർട്ടിക്കെതിരേ രംഗത്തുവന്നത്.