National
ദിസ്പൂർ: ആസാമിലെ ഗുവാഹത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് റോഡരികിലെ തുറന്നുകിടന്ന ഓടയിൽ വീണ് യുവതി മരിച്ചു. പായൽ നാത് എന്ന യുവതിയാണ് മരിച്ചത്. നഗത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലായിരുന്നു സംഭവം.
പായൽ നടപ്പാതയ്ക്കരികിലുള്ള ഓടയിൽ അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. തുടർന്ന് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും നാല് മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അപകടം നടന്ന് 150 മീറ്റർ അകലെ മറ്റൊരു ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പായലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴയെത്തുടന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം ഗുവാഹത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
National
മുംബൈ:ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.
മുംബൈയിലെ മെഗാ മാളിന് സമീപമുള്ള ഓട വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സലിൽ റസാഖ് ഗാസി (27) എന്ന യുവാവാണ് മരിച്ചത്. സാഹിൽ നൂർ ഇസ്ലാം എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ 3:40 ഓടെയാണ് ഇരുവരും ഏകദേശം 25 അടി ആഴവും ആറ് അടി വീതിയുമുള്ള ഓടയിലേക്ക് ഇറങ്ങിയത്. ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച ഇവർക്ക് ശ്വാസ തടസമുണ്ടായി.
ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ കയർ ഉപയോഗിച്ച് സാഹിലിനെ രക്ഷപ്പെടുത്തി. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് സലിൽ റസാഖിനെ പുറത്തെടുത്തത്.
ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സലിൽ റസാഖ് മരിക്കുകയായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
ബംഗുളൂരു: കർണാടകയിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതം എന്ന കുട്ടിയാണ് മരിച്ചത്.
കനകപുര റോഡിൽ പൈപ്പ്ലൈൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 29 ന് കുട്ടിയെ കാണാനില്ലെന്ന് പ്രീതത്തിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു.
ജനുവരി 31 ന് ഓടയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കുട്ടിയുടെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുറന്ന് കിടക്കുന്ന ഓടയിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.
പ്രീതം അബദ്ധത്തിൽ വീണതാണോ എന്നും ഓട തുറന്നതാരാണ് എന്നുമുള്ള അന്വേഷണങ്ങൾ പോലീസ് ആരംഭിച്ചിരിക്കുകയാണ്.