മുംബൈ: ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപം കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ ബോട്ടിൽ നിന്ന് 34 യാത്രക്കാരും നാല് ജീവനക്കാരും അടക്കം 38 പേരെ മുംബൈ പൊലിസ് സുരക്ഷിതമായി കരയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് വിനോദസഞ്ചാരികളുമായി പോയ 'അൻവരി' എന്ന ബോട്ടാണ് യാത്രാമധ്യേ അപകടത്തിൽപ്പെട്ടത്.
ഗേറ്റ്വേ ഓഫ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനിടെ തീരത്ത് നിന്ന് ഏകദേശം 1.5 നോട്ടിക്കൽ മൈൽ അകലെ വച്ച് ബോട്ടിന്റെ എൻജിൻ തകരാറിലാവുകയും പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടം നടന്നതിന് സമീപം 'ആസാദ് ഹിന്ദ്' എന്ന മറ്റൊരു ബോട്ട് ഉള്ളതായി മനസിലാക്കിയ പൊലിസ്, ഉടമയായ ജുനൈദ് മുല്ലയുമായി ബന്ധപ്പെട്ടു. പൊലിസിന്റെ നിർദേശപ്രകാരം ഉടൻ സ്ഥലത്തെത്തിയ ആസാദ് ഹിന്ദ് ബോട്ട് ഉപയോഗിച്ച് തകരാറിലായ ബോട്ട് കെട്ടിവലിച്ച് കരയിലെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന മുഴുവൻ പേരും പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതരായി തിരിച്ചെത്തി.