Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.അന്ന് എസ്ഐടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.
അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ടീമിൽ ഉൾപ്പെടുത്താൻ എസ്പിക്ക് അനുമതി നല്കി. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു.
വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന് ചോദ്യവും ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണസംഘം സ്വീകരിച്ച നടപടികൾ ഇന്നത്തെ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി , ഗോവർധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറി.
പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തുക്കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറി. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കൈമാറിയിട്ടുണ്ട്.
National
ജയ്പുർ: രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിൽ ബിജെപി നേതാവിന് വെടിയേറ്റു. സംസ്ഥാന ബിജെപിയുടെ മുൻ സെക്രട്ടറി രമേശ് ഇനാനിക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേശിനെ ഉദയ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. കോട്ട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ബൈക്കിലെത്തിയ അക്രമി രമേശിന് നേരെ വെടിവയ്ക്കുകയായിരുന്നു. കാലിനും പുറത്തും വെടിയേറ്റ രമേശിനെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി.
രമേശിനെ വെടിവച്ച ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എസ്പി മനീഷ് ത്രിപാദി പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണെന്നും എസ്പി അറിയിച്ചു.
Kerala
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും പരാതി അന്വേഷിക്കുക.
ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വിദഗ്ധനും അന്വേഷണ സംഘത്തിൽ ഉണ്ടാകും. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം.
ഞായറാഴ്ചയാണ് 26 കാരിയായ കരിയ്ക്കകം സ്വദേശി ശിവപ്രിയ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായത് എന്നാണ് ബന്ധുക്കളുടെ പരാതി.
തുടർച്ചയായ ചികിത്സ പിഴവ് ആരോപണങ്ങളിൽ കടുത്ത നാണക്കേട് ഉണ്ടായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ്,വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള അന്വേഷണത്തിലേക്ക് കടക്കുന്നത്. ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകും.
Kerala
തൃശൂർ: മുറ്റിച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ്യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയുന്നത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയില് പറയുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
സംഭവത്തില് അക്ഷയ്യെ അന്തിക്കാട് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.