കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനാണെന്നു സംശയിക്കുന്നതായി അച്ഛൻ രാജൻ. ഇന്നലെ കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയെ നേരിൽക്കണ്ട് രാജൻ ഇതു സംബന്ധിച്ച തന്റെ ആശങ്കകൾ സംസാരിച്ചു.
കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്നു കുടുംബം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിഐജിയെ കണ്ടശേഷം രാജൻ മാധ്യമങ്ങളോടു പറഞ്ഞു. കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട കാര്യം പോലീസ് കുടുംബത്തെ അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലെ വാർത്ത കണ്ടാണ് ഇക്കാര്യം അറിഞ്ഞത്.
അതേക്കുറിച്ച് അന്വേഷിക്കാനാണ് ഡിഐജിയെ കാണാനെത്തിയതെന്നും രാജൻ പറഞ്ഞു. പോലീസ് പറയുന്നത് വേറെ ഏജന്‍സി അന്വേഷിച്ചാല്‍ പ്രതികളെ കണ്ടുപിടിക്കാമെന്നാണ്.
കേസില്‍ തുടക്കം തൊട്ട് പോലീസ് ഉരുണ്ടുകളിക്കുകയാണ്. മുൻകൂർ ജാമ്യഹർജി ഹർജി കോടതി തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അട്ടിമറിനീക്കം നടക്കുന്നതായാണു സംശയം. അന്വേഷണം ശരിയായ രീതിയിലല്ല. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും രാജൻ പറഞ്ഞു.
അതേസമയം, അന്വേഷണം ശരിയായ ദിശയിലാണു മുന്നോട്ടു പോകുന്നതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്ക് കാരണമാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടതെന്നും കണ്ണൂര്‍ ഡിഐജി യതീഷ് ചന്ദ്രയും സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന് രാജ് പ്രതികരിച്ചു.
Tags : Nitin Raj death Crime Branch Enquiry Father case alleges