തൃശൂർ: പാവപ്പെട്ടവരുടെ ആശുപത്രിയെന്ന ദൗത്യം നിലനിർത്തി മുന്നോട്ടുപോകുമെന്നും ദരിദ്രരായ രോഗികൾക്കു മികച്ച ചികിത്സ ലഭ്യമാക്കുന്ന സേവനദൗത്യം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രതിനിധികളുമായി ജൂബിലി മിഷൻ, അമല ആശുപത്രി അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലിയിലെയും അമലയിലെയും ഇതര ആശുപത്രികളിലെയും എല്ലാ ജീവനക്കാർക്കും മാന്യമായ വേതനം ഉറപ്പുവരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധത മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നു സിഎംഐ പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കരയും വ്യക്തമാക്കി.
സർക്കാർ നിശ്ചയിച്ച മിനിമം വേതനം പ്രഖ്യാപിച്ച ഘട്ടങ്ങളിൽ അതനുസരിച്ചും, പല അവസരങ്ങളിലും അതിലും ഉയർന്ന വേതനനിരക്കുകളും നൽകുന്നുണ്ടെന്നു ജൂബിലി, അമല സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു വ്യക്തമാക്കി. സർക്കാർ വിജ്ഞാപനത്തിലെ അന്തിമ തീരുമാനമാണ് ദീർഘകാല പരിഹാരം. അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.
കരട് മിനിമം വേതന വിജ്ഞാപനത്തിലെ അപാകതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയും ഉൾപ്പെടെയുള്ള അധികൃതരുമായി അടിയന്തര കൂടിക്കാഴ്ച നടത്താൻ നടപടികൾ സ്വീകരിക്കാമെന്ന് മാർ താഴത്ത് അറിയിച്ചു. രോഗികളുടെ സേവനത്തിനു തടസമുണ്ടാകരുതെന്നും സ്ഥാപനങ്ങളുടെ സേവനദൗത്യം സംരക്ഷിച്ച് ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇന്നലെ ജൂബിലി മിഷൻ ആശുപത്രിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസി. ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ, ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ജൂബിലി മിഷൻ സിഇഒ ഡോ. ബെന്നി ജോസഫ്, ജൂബിലി മിഷനിലെ യുഎൻഎ പ്രതിനിധികളായി ലിജോ ജോസഫ്, വി.എൻ. അഞ്ജു, സ്വീറ്റിസ് ഡിനോ ജിനോ, അമലയിലെ യുഎൻഎ പ്രതിനിധികളായി ടിന്റു തോമസ്, ജിജോ കുര്യാക്കോസ്, ലാലി ബാബു എന്നിവരും പങ്കെടുത്തു.