Kerala
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ നിവാസികളെ കുടിയൊഴിപ്പിക്കലിന് കോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് കുടിയിറക്കല്‍ നടപടി പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നിര്‍ദേശം. കോടതി നിര്‍ദേശ പ്രകാരം അഭിഭാഷക കമ്മീഷന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.
എന്നാല്‍ മലയിടംതുരുത്തിലെ താമസക്കാരെ കുടിയൊഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പോലീസ് നടപടികളുമായി വരില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ അഭിഭാഷക കമ്മീഷന് ഇന്ന് സ്ഥലത്ത് എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ അടക്കം പ്രതിഷേധവും നിലവില്‍ മലയിടംതുരുത്തില്‍ നടക്കുന്നുണ്ട്. അഭിഭാഷക കമ്മീഷന് വന്നാല്‍ പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും.
Kerala
കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. രാത്രി എട്ടിന് എറണാകുളം കളക്ടറേറ്റിൽ വച്ചാണ് നിർണ്ണായക സമവായ ചർച്ച നടക്കുക.
പ്രശ്നപരിഹാരം കണ്ടെത്താൻ സർക്കാർ ചുമതലപ്പെടുത്തിയ മന്ത്രി റോജി എം.ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. ജില്ലാ കളക്ടർ ജ.പ്രിയങ്കയും ചർച്ചയിൽ പങ്കെടുക്കും.
അതേസമയം ഒഴിപ്പിക്കൽ നടപടിയിൽ കോടതിയോട് സാവകാശം ചോദിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. കുടിയൊഴിപ്പിക്കൽ നടപടി 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി കർശന നിർദേശം നൽകിയിരുന്നു.
നടപടികൾ 23-ന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം തുടരണം. 25-ന് വൈകുന്നേരം മൂന്നിനകം നടപടിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
Kerala
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.
ഇന്ന് രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പോലീസിനോട് നടപടി നിർത്തിവയ്ക്കാൻ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതോടെ പ്രദേശത്ത് നിന്ന് പോലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.
Kerala
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ഉത്തരവിടാന്‍ അധികാരമില്ലെന്നു ഹൈക്കോടതി.
കുടിയൊഴിപ്പിക്കല്‍ പോലുള്ള കാര്യങ്ങള്‍ സിവില്‍ കോടതിയുടെ അധികാരമാണ്. ഇത്തരം അധികാരത്തില്‍ കൈകടത്താന്‍ കമ്മീഷനു കഴിയില്ലെന്നും ജസ്റ്റീസ് എസ്. ഈശ്വരന് വ്യക്തമാക്കി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് പുറപ്പെടുവിച്ച കുടിയിറക്കല്‍ ഉത്തരവിനെതിരേ മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി, ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
രജിസ്ട്രേഷന് നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞുനല്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്ദുള്‍ സലാം നല്കിയ പരാതിയിലാണ് ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവുണ്ടായത്. നിയമത്തിന്റെ ആമുഖത്തില്‍ തന്നെ ന്യൂനപക്ഷ കമ്മീഷൻ രൂപീകരണത്തിന്റെ ലക്ഷ്യങ്ങള്‍ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ കമ്മീഷനെ നിയമിച്ചിട്ടുള്ളത്. നിശ്ചിത വിഷയങ്ങളില്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കാനുള്ള അധികാരം മാത്രമാണു കമ്മീഷനുള്ളത്.
പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്തശേഷവും സ്ഥലം ഒഴിഞ്ഞുനല്കുന്നില്ലെങ്കില് പരാതിക്കാരന് സിവില്‍ കോടതിയെ സമീപിക്കുകയാണു വേണ്ടിയിരുന്നത്. എന്നാല്‍, സിവില്‍ സ്വഭാവത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പരാതിക്കാരന് സമീപിച്ചത് ന്യൂനപക്ഷ കമ്മീഷനെയാണ്. ഇത്തരമൊരു പരാതി ന്യൂനപക്ഷ കമ്മീഷന് പരിഗണിക്കരുതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
National
ബംഗളൂരു: ബംഗളൂരു യെലഹങ്ക ഫാകിർ കോളനിയിലെ കുടിയൊഴിപ്പിക്കലിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ ഭൂമിയിൽ അനധികൃതമായി താമസിച്ചിരുന്നവരെയാണ് ഒഴിപ്പിച്ചത്. അനിവാര്യ നടപടിയായിരുന്നു ഇത്.
ഖരമാലിന്യ സംസ്കരണത്തിനായി 2019 മുതൽ ഉപയോഗിച്ചിരുന്ന അഞ്ച് ഏക്കർ വിസ്തൃതിയുള്ള പ്രദേശത്ത് 2019 മുതൽ ആളുകൾ കഴിയുകയാണ്. ഒരു സുരക്ഷയും അവർക്കില്ല. ഈ സാഹചര്യത്തിലാണ് ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇതിന് തയാറാകാത്തതിനാൽ ഒഴിപ്പിക്കേണ്ടിവന്നു.
ഭൂരിഭാഗം പേരും കുടിയേറ്റക്കാരായതിനാൽ ബദൽസംവിധാനം സജ്ജീകരിക്കാൻ ഗ്രേറ്റർ ബംഗളൂരു അഥോരിറ്റിയോടും നഗരവികസന വകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരുന്നു. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി-സിദ്ധരാമയ്യ വ്യക്തമാക്കി.
യലഹങ്കയിലെ ബുൾഡോസർ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെപ്പേർ വിമർശിച്ച പശ്ചാത്തലത്തിലാണു വിശദീകരണം. പിണറായി വിജയൻ സ്വന്തം സംസ്ഥാനത്തെ കാര്യങ്ങൾ നോക്കിയാൽമതിയെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും പ്രതികരിച്ചു.
ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം. വിശദാംങ്ങൾ പരിശോധിച്ചശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും റെഡ്ഡി പറഞ്ഞു.