ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുരിൽ കഴിഞ്ഞ ഏപ്രിലിൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി.
കുറ്റകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം അറസ്റ്റ്ചെയ്യണമെന്ന ആവശ്യത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചിരുന്നു.
ഇതേത്തുടർന്ന് അഞ്ചുവയസുകാരന്റെയും ആറുമാസം മാത്രം പ്രായമുള്ള സഹോദരിയുടെയും മൃതദേഹങ്ങൾ 25 ദിവസമായി ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുട്ടികൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ വൻ ജനാവലിയാണ് ജന്മനാട്ടിൽ കാത്തുന്നത്.
മൃതദേഹങ്ങൾ ഏറ്റുവാങ്ങണമെന്ന് കഴിഞ്ഞമാസം അവസാനം മുഖ്യമന്ത്രി വെ.ഖേംചന്ദ് ബന്ധുക്കളോട് അഭ്യർഥിച്ചിരുന്നു. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകിയിരുന്നു.
ബിഷ്ണുപൂരിലെ ട്രോംഗ്ലോബിയിൽ കഴിഞ്ഞമാസം ഏഴിനാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ബോംബ് ആക്രമണം ഉണ്ടായത്. മണിപ്പൂർ താഴ്വരയിലെ അഞ്ച് ജില്ലകളിൽ ഇതേത്തുടർന്ന് വ്യാപകപ്രതിഷേധം അരങ്ങേറിയിരുന്നു. അന്വേഷണം പിന്നീട് എൻഐഎയ്ക്കു കൈമാറുകയും ചെയ്തു.