കായംകുളം: വർഷങ്ങൾ പിന്നിടുമ്പോഴും കായംകുളം മൾട്ടിപ്ലക്സ് തിയറ്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായില്ല. 2012ൽ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ സാംസ്കാരികമന്ത്രി കെ.ബി. ഗണേഷ് കുമാറാണ് വസ്തു നൽകിയാൽ കായംകുളത്ത് സർക്കാർ പണം മുടക്കി തിയറ്റർ പണിതു നൽകാം എന്ന് പ്രഖ്യാപിച്ചത്.
തുടർന്ന് അഞ്ചുവർഷം കഴിഞ്ഞ് നഗരസഭ സ്ഥലം നൽകി തിയറ്ററിന്റെ പ്ലാൻ അംഗീകരിച്ചു. പിന്നീട് നിർമാണം ആരംഭിച്ചു. ഇപ്പോൾ എട്ടു വർഷം പിന്നിടുന്നു. മൂന്ന് തീയറ്ററുകളും വ്യാപാര സമുച്ചയവും അടങ്ങുന്ന തിയറ്റർ കോംപ്ലക്സിന്റെ സ്ട്രക്ച്ചറൽ വർക്കുകൾ പൂർത്തിയായെങ്കിലും എന്ന് നിർമാണം പൂർത്തിയാകും എന്ന് പറയാൻ പറ്റാത്ത നിലയിലാണ് ഇപ്പോഴത്തെ പ്രവൃത്തികൾ.
പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ എല്ലാം പൂർത്തിയാകാനുണ്ട്. 32,000 ചതരശ്ര അടി വിസ്തീർണത്തിൽ 15.03 കോടി രൂപ വിനിയോഗിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ് തിയറ്ററുകൾ നിർമിക്കുന്നത്.
തിയറ്റർ ഒന്നിൽ 200 ഉം മറ്റ് രണ്ടെണ്ണത്തിൽ 152 വീതം ഇരിപ്പിടങ്ങളാണ് സജ്ജമാക്കുന്നത്. 4 കെ പ്രൊജക്ടർ, ഡോൾബി അറ്റ് മോസ്റ്റ് സൗണ്ട് സിസ്റ്റം, സിൽവർ സ്ക്രീൻ, പുഷ്ബാക്ക് ചെയറുകൾ, വ്യാപാര സ്ഥാപനങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, നൂറോളം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് നിർമാണം നടക്കുന്നത് . ആറു മാസത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് 2025 ൽ അധികൃതർ വ്യക്തമാക്കിയെങ്കിലും നിർമാണം എങ്ങും എത്തിയിട്ടില്ല.
കെഎസ്ആർടി ഡിപ്പോയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് നഗരസഭ വിട്ടുനൽകിയ 77 സെന്റ് സ്ഥലത്താണ് തിയറ്റർ സമുച്ചയം നിർമിക്കുന്നത്. 2017 സെപ്റ്റംബറിലാണ് മൾട്ടിപ്ലക്സ് തിയറ്റർ നിർമിക്കാൻ കായംകുളം നഗരസഭയുടെ സ്ഥലം സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് പാട്ടത്തിന് നൽകി സർക്കാർ ഉത്തരവ് ഇറക്കിയത്.
30 വര്ഷത്തേക്കാണ് നഗരസഭയുടെ സ്ഥലം പാട്ടവ്യവസ്ഥയിൽ സംസ്ഥാന ചലച്ചിത്രവികസന കോര്പറേഷന് പാട്ടത്തിന് വിട്ടുനൽകുന്നത്. പാട്ടത്തുകയായി എട്ടുലക്ഷം രൂപ ഓരോ വർഷവും കെഎസ്എഫ്ഡിസി നഗരസഭയ്ക്കു നൽകണം എന്നാണ് വ്യവസ്ഥ.