ബുഡാപെസ്റ്റ്: ഹംഗറിയിൽ തന്റെ കാലാവധി അവസാനിപ്പിക്കാനായി പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയിൽ ഒപ്പുവച്ചതായി പ്രസിഡന്റ് തമാസ് സുൾയോക്ക് അറിയിച്ചു.
നിയമപ്രകാരം ഭേദഗതിയിൽ ഒപ്പുവയ്ക്കുകയല്ലാതെ തനിക്കു വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം നടപടികൾ രാജ്യത്തെ നിയമവാഴ്ചയ്ക്കു ഹാനികരമാണെന്നും മുൻ ഭരണഘടനാ കോടതി ജഡ്ജികൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബറിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പ്രധാനമന്ത്രി പീറ്റർ മാജാറിന്റെ ഭരണകക്ഷിയാണു പ്രസിഡന്റ് സുൾയോക്കിനെ പുറത്താക്കാൻ ഭരണഘടന ഭേദഗതി ചെയ്തത്.
16 വർഷം ഭരിച്ച മുൻ പ്രധാനമന്ത്രി വിക്തർ ഓർബാന്റെ അധികാര കേന്ദ്രങ്ങളെല്ലാം നീക്കം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
2024ൽ ഓർബാന്റെ പാർട്ടി അംഗങ്ങൾ തെരഞ്ഞെടുത്ത സുൾയോക്കിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടെന്നു പ്രധാനമന്ത്രി മാജാർ ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ളതിനാൽ മാജാറിന്റെ പാർട്ടിക്ക് ഏതു നിമയവും അനായാസം ഭേദഗതി ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാർലമെന്റ് സ്പീക്കർ ആഗ്നസ് ഫോർസ്തോഫർ ഇടക്കാല പ്രസിഡന്റിന്റെ ചുമതല വഹിക്കുമെന്ന് മാജാർ അറിയിച്ചു.