Kerala
കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്ഐആര്‍ ചുമത്തി.
എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു.അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം.
എന്യൂമറേഷന് ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്.
Kerala
കൊച്ചി: ക്രിമിനല്‍ കേസുകളില്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയവരെ പ്രതിപ്പട്ടികയില്‍നിന്നു നീക്കം ചെയ്യുമ്പോള്‍ പരാതിക്കാരനെയോ അവകാശികളെയോ നോട്ടീസ് നല്കി അറിയിക്കണമെന്നു ഹൈക്കോടതി. ഇതിനായി ആവശ്യമായ നിര്‍ദേശങ്ങള്‍ പോലീസിനു നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്കി.
തിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ ഒഴിവാക്കിയതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരേ ആക്രമണത്തിനിരയായ വ്യക്തിയുടെ മകള്‍ നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. അന്വേഷണം കൃത്യമല്ലാത്തതും അനുചിതവുമായ രീതിയിലാണു നടത്തിയതെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേയാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
എഫ്ഐആറില്‍ പേരുള്ള പ്രതിയെ അന്തിമ റിപ്പോര്‍ട്ടിലെ പ്രതികളുടെ പട്ടികയില്‍ നിന്നു നീക്കം ചെയ്തതായി അറിയിച്ചുകൊണ്ട്, പരാതിക്കാരനോ അയാളുടെ നിയമപരമായ അവകാശികള്‍ക്കോ നോട്ടീസ് അയയ്ക്കുന്നതില്‍ അന്വേഷണ അധികാരികള്‍ പരാജയപ്പെട്ടുവെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അന്വേഷണ അധികാരികളുടെ ഭാഗത്തുനിന്നുള്ള അത്തരം നിഷ്ക്രിയത്വം അംഗീകരിക്കാനാകില്ല. എന്നാല്‍ ഈ കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
District News
കൊല്ലം : യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതിരുന്ന ചടയമംഗലം പോലീസിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
ആയുർ സ്വദേശി ജിജോ ടി. ലാലിനെ കഴിഞ്ഞ ഫെബ്രുവരി 16 ന് സംഘം ചേർന്ന് അക്രമിച്ചതുമായി ബന്ധപെട്ടു കമ്മീഷന് ലഭിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവ്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയോട് ആണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ഉത്തരവ് ഇട്ടിരിക്കുന്നത്. കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയെങ്കിലും അതിൽ കേസെടുത്തതിനെകുറിച്ച് പരാമർശിച്ചിരുന്നില്ല. ദേഹോപദ്രവത്തിൽ പരിക്ക് പറ്റിയതിന്റെ രേഖകൾ പരാതിക്കാരനായ ജിജോ ടി. ലാൽ ഹാജരാക്കിയിരുന്നു.
പരാതിക്കാരൻ ചടയമംഗലം എസ് എച്ച് ഒക്ക് എതിരെ നൽകിയ കേസ് പുനലൂർ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചടയമംഗലം സ്റ്റേഷനിലെ സിസിടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കോടതിക്ക് കൈമാറിയതായും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2024 നവംബർ 28ന് ചടയമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ ജിജോയെ ഉപദ്രവിച്ച സംഭവത്തിൽ എസ് എച്ച് ഒക്കെതിരെ കോടതി കേസെടുത്തിട്ടുണ്ട്. ക്രൂര മർദനത്തിനിരയായ പരാതിക്കാരൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിൽ ക്ഷുഭിതനായ എസ്എച്ച്ഒ ചിലരുടെ സഹായത്തോടെ പൊതുമധ്യത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചതിനെതിരെ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ചടയമംഗലം പോലീസ് തയാറാവാഞ്ഞത്.