വടക്കഞ്ചേരി: വേല വെടിക്കെട്ടിൽ വടക്കഞ്ചേരി ടൗണിനടുത്തെ പള്ളിക്കാട്, ചെക്കിണി പ്രദേശങ്ങളിലായി അമ്പതിലേറെ വീടുകൾക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി. വീടുകളുടെയെല്ലാം ജനൽചില്ലുകൾ തകർന്നു. വാതിലുകൾ ഇളകിവീണു. മേൽക്കൂരയിലെ ഓടുകൾ പൊട്ടിച്ചിതറി.
നിരവധി വീടുകളുടെ ചുമരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ടൗണിലെ ഗണപതിസഹായം വിഭാഗത്തിന്റെ വെള്ളിയാഴ്ച രാത്രി നടന്ന വെടിക്കെട്ടാണ് വൻ നാശനഷ്ടമുണ്ടാക്കിയത്.
ഹോട്ടൽ ഡയാനക്കടുത്തുള്ള പാടത്തായിരുന്നു വെടിക്കെട്ട് നടത്തിയത്. ഇതിനടുത്ത് ചുറ്റും വീടുകളുള്ള സ്ഥലമാണ്. മൂന്ന് കിലോമീറ്റർ ദൂരേക്കു വരെ പ്രകമ്പനങ്ങളുണ്ടായി. ദേശീയപാതയുടെ മേൽപ്പാലത്തിനു കേടുപാടുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. വെടിക്കെട്ട് നടന്നതിന്റെ ഏറ്റവും അടുത്ത വീടായ ഒലിയാപ്പുറം അജിത്തിന്റെ വീട്ടിലെ ബെഡ് റൂമിലെ ജനാലയിളകി മാറി. ചില്ലുകളല്ലാം തകർന്നു. ബാത്ത്റൂമിന്റെ വാതിൽ പകുതിഭാഗം പൊട്ടിവീണു. ചുമരുകൾ വിണ്ടുകീറി.
മുകളിലെ ജനൽചില്ലുകൾ പൊട്ടിവീണ് പ്രദേശത്താകെ ചില്ലുകൾ പരന്നു. വെടിക്കെട്ട് നടന്ന സ്ഥലത്തുനിന്നും 250 മീറ്റർ മാറിയുള്ള ഇന്ദിര ഉണ്ണികുമാറിന്റെ ഓടിട്ട വീട് പൂർണമായും തകർന്നു. മേൽക്കൂരയിലെ ഓടുകൾ ദൂരേക്ക് തെറിച്ചു പോയി. വലിയ തീഗോളവും ഭൂമികുലുക്കവുംപോലെ ഭീകരമായിരുന്നു വെടിക്കെട്ടിന്റെ അവസാനത്തിൽ ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
റോഡിനോട് ചേർന്നുള്ള പള്ളിക്കാട് കോംപ്ലക്സിലും വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ചില്ലുകളും വാതിലുകളും തകർന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്ന് ഉടമ മോഹനൻ പള്ളിക്കാട് പറഞ്ഞു. കെട്ടിടത്തിലെ കടമുറികൾക്കും വലിയ നാശനഷ്ടമുണ്ട്. അര കിലോമീറ്റർ മാറിയുള്ള ചിരിയങ്കണ്ടത്ത് ആർക്കേഡിലും ജനൽചില്ലുകളും വാതിലുകളും തകർന്നെന്ന് ഉടമ സേവ്യർ പറഞ്ഞു.
പുലിക്കുന്നേൽ ബിജുവിന്റെ വീട്ടിലെ എസിയും സോളാർ പാനലുകളും നശിച്ചു. ചുമരുകളിലെല്ലാം വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. നടക്കൽ ജിനോയുടെ വീടിന്റെ മുന്നിലെ ആറടി ഉയരമുള്ള ജനലിലെ ചില്ല് ഒന്നാകെ തകർന്നുവീണു. പൊടിമറ്റത്തിൽ റെജിയുടെ മുകൾനിലയിലെ മുറികളിലുള്ള അലമാര വാതിലുകൾ പൊട്ടിവീണു.
ചുമരുകൾക്ക് പൊട്ടലുകളുണ്ട്. കണിയാമറ്റത്തിൽ ജെന്നി ജോൺ, ഈരൂരിക്കൽ ജോർജ്, സരോജിനി, തങ്ക, റിട്ട.പോലീസ് കൃഷ്ണൻ, അനിത, ചെന്താമര, രാജു, അയ്യപ്പൻ, ഷാജി, ജോയ്സി, ഓവുങ്ങമാലിൽ അഡ്വ.ജെയിംസ്, ഓവുങ്ങമാലിൽ ആനി സ്കറിയ, സുന്ദരൻ, കൊടിയൻപറമ്പിൽ ടോമി, രാധാകൃഷ്ണൻ, പിടിയത്ത് ദേവസി, ഒറ്റതെങ്ങുങ്കൽ ജോസഫ്, തൈപറന്പിൽ ടോമി, പള്ളിക്കാട് കോംപ്ലക്സിനു സമീപം നിർമാണം നടക്കുന്ന ബാബുവിന്റെ വീട് തുടങ്ങി ഒരു കിലോമീറ്റർ ചുറ്റളവിലെ വീടുകൾക്കെല്ലാം കേടുപാടുണ്ട്.
അനുവദനീയമായതിനേക്കാൾ പതിന്മടങ്ങ് ഉഗ്രസ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതാണ് ഇത്രയേറെ നാശനഷ്ടമുണ്ടാക്കിയതെന്ന് പറയുന്നു. നിരോധിത വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉപയോഗിച്ചത്. ഗൺ പൗഡർ ഉൾപ്പെടെ 15 കിലോ മാത്രമാണ് ഒരു കൂട്ടിൽ നിറക്കാനുള്ള അനുമതിയുള്ളത്.
എന്നാൽ ഇതിൽകൂടുതൽ ഉപയോഗിച്ചിരുന്നെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇത്തരത്തിലുള്ള ആറോ ഏഴോ എണ്ണം അവസാനത്തിൽ പൊട്ടിച്ചു. ഇതാണ് അപകടമുണ്ടാക്കിയത്. ഒരെണ്ണം താഴെ വീണ് പൊട്ടിയതായും പറയുന്നുണ്ട്. പാടത്തുണ്ടായ വലിയ ഗർത്തം മണ്ണിട്ട് മൂടി നിയമ ലംഘന പ്രവൃത്തികൾ പുറത്തു വരാതിരിക്കാനുള്ള ശ്രമങ്ങൾ നടന്നതായും നാട്ടുകാർ പറഞ്ഞു. സംഭവം സംബന്ധിച്ച് വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം.
തിങ്ങിനിറഞ്ഞ് വീടുകളുള്ള സ്ഥലത്ത് ഉഗ്രസ്ഫോടനത്തോടെയുള്ള വെടിക്കെട്ട് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളോ പരിശോധനകളോ നടത്തിയില്ലെന്ന് ആരോപണമുണ്ട്. അതേ സമയം വീടുകൾക്കുണ്ടായ കേടുപാടുകൾ ഉടൻ തീർത്തു കൊടുക്കുമെന്ന് വേലകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
അപായകരമായ വെടിക്കെട്ടിനെതിരേ രോഷവുമായി പള്ളിക്കാട്ടെ ജനങ്ങൾ
വടക്കഞ്ചേരി: അപായകരമായ വെടിക്കെട്ടിനെതിരേ രോഷവുമായി പള്ളിക്കാട് പ്രദേശത്തെ ജനങ്ങൾ. വടക്കഞ്ചേരി ടൗണിലെ ഗണപതി -നാഗസഹായം വേലയുടെ ഭാഗമായി ഗണപതിസഹായം വിഭാഗം നടത്തിയ വെടിക്കെട്ടാണ് നാട്ടുകാരുടെ വലിയ രോഷ പ്രകടനത്തിനിടയാക്കിയിട്ടുള്ളത്.
വീടുകളിലെ പ്രായമായവർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി.
കിടപ്പുരോഗികൾ, ഗർഭിണികൾ, ചെറിയ കുട്ടികൾ എന്നിവരും ബുദ്ധിമുട്ടി. പലർക്കും ശ്വാസംമുട്ടൽ വരെ ഉണ്ടാകുന്ന സ്ഥിതിവന്നു.