കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് 2024 ഓഗസ്റ്റ് അഞ്ചിന് കെസിബിസി ദുരിതബാധിതര്‍ക്കായി ഭവന പദ്ധതി പ്രഖ്യാപിച്ചത്. ദീപികയും പദ്ധതിയിൽ പങ്കാളിയായി.
കെസിബിസിയുടെ കീഴിലുളള ജെപിഡി കമ്മീഷനാണ് നിര്‍മാണ ചുമതല കൈമാറിയത്. രൂപതകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെ ജെപിഡി കമ്മീഷന് വീട് നിര്‍മാണ ഉത്തരവാദിത്വമേല്‍പ്പിച്ചു.
വയനാട്ടിൽ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ നേതൃത്വത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബത്തേരി ബിഷപ് ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിൽ ശ്രേയസും കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ജീവനയും സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. താമരശേരി രൂപതയ്ക്കു കീഴില്‍ വരുന്ന വിലങ്ങാട്ടെ ഭവനനിര്‍മാണ ചുമതല ഏറ്റെടുത്തത് സിഒഡിയാണ്.
2024 ഡിസംബർ അഞ്ചിനു ചേർന്ന കെസിബിസി യോഗം പദ്ധതി സംബന്ധിച്ച് വിലയിരുത്തുകയും ഭവനനിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ 19ന് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ തോമാട്ടുചാലിലും ബത്തേരി രൂപതയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിലും നടപ്പാക്കുന്ന ഭവനനിർമാണത്തിന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തറക്കല്ലിട്ടു. തുടർന്ന് ഡിസംബർ 20ന് വിലങ്ങാട്ടെ നിർമാണപ്രവർത്തനങ്ങൾക്കും കർദിനാൾ തറക്കല്ലിട്ടു.
വിലങ്ങാട് ഉരുള്‍ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍തന്നെ ആദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്ക് കൈമാറി സിഒഡി ചരിത്രം കുറിച്ചു. ഉരുള്‍ദുരന്തമുണ്ടായ പ്രദേശങ്ങളിലെ ദേവാലയങ്ങളിലെ വൈദികരും ഭവനപദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ്. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി മുന്‍ വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി, നിലവിലെ വികാരി ഫാ. ബോബി പൂവത്തിങ്കല്‍ എന്നിവരുടെ മേല്‍നോട്ടം ദിനേനെയുണ്ടായിരുന്നു.
കെസിബിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം ജെപിഡി കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഫാ. ജേക്കബ് മാവുങ്കല്‍ കുത്യമായ ഇടവേളകളില്‍ കോഴിക്കോട്ടെത്തി ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ജാതിമത ഭേദമെന്യേ ഉരുള്‍ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ വിവിധ പ്രസ്ഥാനങ്ങളിലൂടെ കെസിബിസിക്കു കഴിഞ്ഞു. ഒരു ദുരന്തവും ദുരന്തമായി അവശേഷിക്കുന്നില്ല. എല്ലാവരും ഒരുമിച്ചാല്‍ അവയെ ജീവനുള്ള സ്മാരകമായി മാറ്റാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെസിബിസി ഏറ്റെടുത്തു നടപ്പാക്കിയ ഭവന പദ്ധതിയെന്ന് ഫാ. ജേക്കബ് മാവുങ്കല്‍ പറഞ്ഞു.