ഭോപ്പാൽ: മധ്യപ്രദേശിലെ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’ ക്ഷേത്രത്തിലാണ് കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്.
സംഭാവനകൾ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നതായാണ് പരാതി. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലുള്ള ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണവും സ്വർണം-വെള്ളി ആഭരണങ്ങളും തട്ടിയെടുക്കാൻ സമാന്തരമായി ഒരു സ്വകാര്യ സമിതി പ്രവർത്തിച്ചിരുന്നു എന്ന പരാതിയിൽ ഇപ്പോൾ ജില്ലാ കളക്ടർ പ്രീതി യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നു. അന്വേഷണത്തിനായി മൂന്നംഗസമിതി രൂപീകരിച്ചു. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
സർക്കാരിന്‍റെ ഔദ്യോഗിക മാനേജ്‌മെന്‍റ് കമ്മിറ്റി നിലവിലിരിക്കെയാണ്, രജിസ്റ്റർ ചെയ്യാത്ത ഒരു അനധികൃത സമാന്തര സമിതി രൂപീകരിച്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലൂടെ ഭക്തരുടെ സംഭാവനകൾ വൻതോതിൽ വകമാറ്റിയതായി കണ്ടെത്തിയത്.