ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ പ്രവേശന നിയന്ത്രണം ലിംഗഭേദം മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പുരുഷന്മാർക്ക് വിലക്കുള്ള ചില ക്ഷേത്രങ്ങൾ ഉണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു.
പുരുഷന്മാരെ ഉന്നതരായി കണക്കാക്കുന്നു എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് 2018ൽ ഉത്തരവുണ്ടായതെന്നും കേന്ദ്രസർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ശബരിമല ഉൾപ്പെടെ ഇന്ത്യയിലെ മതപരമായ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയുംകുറിച്ചുള്ള നിയമപരമായ വിഷയങ്ങളാണ് സുപ്രീംകോടതിയുടെ ഒൻപതംഗ വിശാല ബെഞ്ച് പരിശോധിക്കുന്നത്.
അതേസമയം, ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് ആരെയും വിലക്കരുതെന്ന് ഒൻപതംഗ ബെഞ്ചിലെ ജസ്റ്റീസ് ബി.വി. നാഗരത്ന വ്യക്തമാക്കി. ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദുമതത്തിന്റെ അന്തഃസത്ത. ഇത്തരം രീതി വിപരീതഫലം സൃഷ്ടിക്കുമെന്നും ജസ്റ്റീസ് നാഗരത്ന പറഞ്ഞു.
എന്നാൽ, തന്റെ പ്രസ്താവന ശബരിമല ക്ഷേത്രപ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ അല്ലെന്നും ജസ്റ്റീസ് നാഗരത്ന ചൂണ്ടിക്കാട്ടി. അതേസമയം, ക്ഷേത്രങ്ങളിലെ ആചാരങ്ങൾ പാലിക്കാൻ അവിടെ എത്തുന്നവർക്ക് ബാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് നിരീക്ഷിച്ചു.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ എൻഎസ്എസ്, അയ്യപ്പ സേവാ സമാജം, ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള സംഘടനകളുടെയും വാദം ഇന്നലെ പൂർത്തിയായി. 14ന് വീണ്ടും ആരംഭിക്കുന്ന വാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തന്ത്രി കണ്ഠര് രാജീവരുടെയും അടക്കം വാദം ഭരണഘടനാ ബെഞ്ച് കേൾക്കും.