തൊടുപുഴ: ഭക്ഷണം തയാറാക്കി നല്‍കാനെത്തിയ അമ്മയെ മകന് നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. മൈലാടുംപാറയില്‍ ക്രൂരമായി കൊല്ലപ്പെട്ട റെയ്ച്ചല്‍ ഏക മകനായ ലിജോയോടുള്ള വാത്സല്യം മൂലമാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. റെയ്ച്ചലും ഭര്‍ത്താവും വര്‍ഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നത്.
ലിജോ കുറച്ചുനാള്‍ മുമ്പുവരെ പിതാവിനൊപ്പമായിരുന്നു. പിന്നീട് അമ്മയോടൊപ്പം മൈലാടുംപാറയില്‍ താമസിച്ചുവരികയായിരുന്നു.
എറണാകുളത്ത് ഹോംനഴ്സായി ജോലി ചെയ്യുന്ന റെയ്ച്ചല്‍ ഇടയ്ക്ക് വീട്ടിലെത്തി മകന് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങി നല്‍കിയാണ് മടങ്ങിപ്പോയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച എറണാകുളത്തുനിന്നു സഹോദരനായ ഈട്ടിക്കല്‍ ജോണിന്റെ തൊടുപുഴ അറയ്ക്കപ്പാറയിലെ വീട്ടിലെത്തി. ഇവിടെനിന്നു പിറ്റേന്ന് ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ പോയ റെയ്ച്ചല്‍ ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്.
തിങ്കളാഴ്ച രാവിലെ മൈലാടുംപാറയിലെ വീട്ടിലെത്തിയ റെയ്ച്ചൽ ഒരു ദിവസം വീട്ടില്‍ തങ്ങിയതായാണ് സൂചന. ഇന്നലെ രാവിലെ കൊലപാതകം നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തയാറാക്കിയ ഭക്ഷണവും പാത്രങ്ങളും വീട്ടില്‍ ചിതറിക്കിടപ്പുണ്ടായിരുന്നു. റെയ്ച്ചലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തടിക്കഷണവും സമീപത്തുണ്ടായിരുന്നു.
ഇന്നലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെത്തുടര്ന്നുള്ള പ്രകോപനമാകാം കൊലപാതകത്തിലെത്തിയതെന്നാണ് വിവരം. നേരത്തേയും ലിജോ അമ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ലഹരിക്കടിമയായ ഇയാള്‍ കൂലിപ്പണിയെടുത്തും ആക്രി പെറുക്കിയുമാണ് കഴിഞ്ഞിരുന്നത്. റെയ്ച്ചല്‍ വീട്ടിലേക്കു വാങ്ങിയിരുന്ന ഉപകരണങ്ങള്‍ ഇയാള്‍ ലഹരിവസ്തുക്കള്‍ വാങ്ങാന്‍ വിറ്റിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.