ന്യൂഡൽഹി: ആഗോള സംഘർഷങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, നിർണായക ധാതുക്കളെ രാഷ്ട്രീയ ആയുധങ്ങളാക്കരുതെന്നും വിതരണ ശൃംഖലകൾ സുതാര്യമായിരിക്കണമെന്നും ആവശ്യപ്പെട്ടു.
ഭാവിയിലുണ്ടാകുന്ന ആരോഗ്യ പ്രതിസന്ധികൾ നേരിടാൻ ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ 'പൊതു ആരോഗ്യ മുന്നറിയിപ്പ് സംവിധാനം' സ്ഥാപിക്കും. അംഗരാജ്യങ്ങളിലെ മികച്ച ഗതാഗത മാതൃകകൾ പരസ്പരം പങ്കുവെക്കുന്നതിനായി 'ബ്രിക്സ് അർബൻ മൊബിലിറ്റി ഹബ്' രൂപീകരിക്കും.എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കാൻ പുതിയ പോർട്ടലും ഡിജിറ്റൽ സംവിധാനങ്ങളും കൊണ്ടുവരും.
ബ്രിക്സ് രാജ്യങ്ങൾക്കായി പുതിയ ഇൻഷുറൻസ് കമ്പനിയും ധാന്യ വിപണി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ധനകാര്യ പങ്കാളിത്തവും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നിർദേശിച്ചു. പാശ്ചാത്യ ശക്തികളുടെ ഏകപക്ഷീയ നിലപാടുകളെ വിമർശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സാങ്കേതികവിദ്യ, എഐ, ഇൻകുബേഷൻ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് അഞ്ച് നയരേഖകൾ അവതരിപ്പിച്ചു.
ലോക ജനസംഖ്യയുടെ 49.5 ശതമാനവും ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനവും പ്രതിനിധീകരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ 10 പുതിയ പങ്കാളിത്ത രാജ്യങ്ങളും പങ്കെടുത്തു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചടങ്ങിൽ പങ്കെടുത്തു. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദി 15 രാഷ്ട്രത്തലവന്മാരുമായി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തി.