ആലപ്പുഴ: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിലൂടെ ചർച്ചചെയ്തു തെറ്റുതിരുത്തി മാറ്റത്തിനുശ്രമിക്കുന്നത് നല്ലതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു രീതി കമ്യൂണിസ്റ്റ് പാർട്ടിക്കു മാത്രം അവകാശപ്പെട്ടതാണ്. സിപിഎമ്മിനകത്ത് ചർച്ച ചെയ്തു തെറ്റു പറയാനും തിരുത്താനും ആളുണ്ട്. അതുകേട്ട് തെറ്റു തിരുത്താനും സിപിഎം തയാറുണ്ട്.
ഈ രീതി കമ്യൂണിസ്റ്റ് പാർട്ടിയിലല്ലാതെ മറ്റാർക്കുമില്ല. ഇതിനിടെ പിണറായി വിജയൻ രണ്ടു ടേം സംസ്ഥാനം ഭരിച്ചുവെന്നത് ഓർക്കണം. മുൻപ് ആർക്കും അങ്ങനെയൊരു അവസരം ലഭിച്ചിട്ടില്ല. എന്നാൽ, അതിന്റെ ക്രെഡിറ്റ് ആർക്കും നൽകിയില്ലല്ലോ. പിണറായി വിജയന് രണ്ടു ടേം ലഭിച്ചത് അവരുടെ ഭാഗ്യവും നന്മയുംകൊണ്ടാകും. മൂന്നാം ഭരണം നഷ്ടപ്പെട്ടത് തിന്മകൊണ്ടാകാം. ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ച് അതിനെ ചിത്രീകരിക്കാം.
വൈദ്യുതിമുടക്കം വലിയ പ്രശ്നമാണ്. കാലാകാലങ്ങളായി വന്ന സർക്കാരുകൾക്ക് ഉൾക്കാഴ്ചയില്ലാതിരുന്നതിന്റെ തെളിവാണ് വൈദ്യുതിമുടക്കം. ഒരു ശാശ്വത പരിഹാരത്തിന് ആരും ശ്രമിച്ചില്ല.
സംസ്ഥാന സർക്കാർ നൂറുദിവസമായതല്ലേ ഉള്ളൂ; അവരെക്കുറിച്ച് അഭിപ്രായം പറയാൻ പറ്റുന്ന തരത്തിലേക്കായിട്ടില്ല. സർക്കാരിനു തുടക്കത്തിൽ സ്റ്റാർട്ടിംഗ് പ്രശ്നമുണ്ടായിരുന്നു. ചെറിയ ചീറ്റലും പൊട്ടലുമുണ്ടെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.