ചെന്നൈ: ‘ജനനായകൻ’ സിനിമയ്ക്ക് ഒടുവിൽ സെൻസർ ബോർഡിന്റെ പച്ചക്കൊടി. സെൻസർ തടസം നീങ്ങിയതോടെ ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യവാരമോ ചിത്രം പ്രദർശനത്തിനെത്തിക്കാനുള്ള നീക്കത്തിലാണ് നിർമാതാക്കൾ. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് നായകനായ ചിത്രം സെൻസർ ബോർഡ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. വിജയ് മുഴുവൻ സമയ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുൻപ് അഭിനയിച്ച അവസാന ചിത്രമാണിത്.
പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേരായ ‘ടിവികെ’ എന്നാണ് വിജയ് കഥാപാത്രത്തിന്റെയും പേര്. റിലീസ് വൈകിയ സിനിമയുടെ വ്യാജ പതിപ്പ് ഇതുവരെ കണ്ടത് 1.2 കോടി ആളുകളാണ്. എഡിറ്റിംഗ് പുരോഗമിക്കുന്നതിനിടെ ചിത്രം പകർത്തി അപ്ലോഡ് ചെയ്ത കേസിൽ ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ 21 പേരാണു പ്രതികൾ.