ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ - എസ്ഐആർ) നിയമസാധുത ശരിവച്ചു സുപ്രീംകോടതി.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ എന്ന ഭരണഘടനാ ലക്ഷ്യമാണ് എസ്ഐആർ മുന്നോട്ടുവയ്ക്കുന്നതെന്നും ആ പ്രക്രിയ നടത്തുന്നതിനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നാല് പതിറ്റാണ്ടിലേറെയായി എസ്ഐആർ നടക്കാതിരുന്നതിനാൽ കുടിയേറ്റവും നഗരവത്കരണവും മൂലം വോട്ടർപട്ടികയിൽ ഉണ്ടായ ഇരട്ടിപ്പുകൾ തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എസ്ഐആർ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജഞാപനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ബിഹാറിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും എസ്ഐആർ നടത്താനുള്ള കമ്മീഷന്റെ തീരുമാനത്തിന് അനുകൂലമാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ബിഹാറിലെ എസ്ഐആർ നടപടിക്ക് നിയമപരവും ഭരണഘടനാപരവുമായ ഉദ്ദേശ്യമുണ്ടായിരുന്നുവെന്നും ഭരണപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. മുൻ വോട്ടർപട്ടികയിൽ പേരുണ്ട് എന്ന കാരണം എസ്ഐആർ നടപടിക്ക് തടസമാകില്ല.
വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയും ചെയ്യുക എന്ന പരിമിത ഉദ്ദേശ്യത്തിനായി മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം പരിശോധിക്കാൻ സാധിക്കും. പൗരത്വ പദവി പ്രഖ്യാപിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എസ്ഐആറിനെ തുടർന്ന് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്താൽ ആ വ്യക്തി ഇന്ത്യൻ പൗരൻ അല്ലെന്ന് പ്രഖ്യാപിക്കുന്നില്ല. അക്കാര്യത്തിൽ അന്തിമതീരുമാനം പൗരത്വ നിയമപ്രകാരമുള്ള അധികാരികൾക്കാണെന്നും ബെഞ്ച് വ്യക്തമാക്കി.
പൗരത്വത്തിന്റെ പേരിൽ ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്ത വ്യക്തികളുടെ വിവരം നാല് ആഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
വരാനിരിക്കുന്ന നിയമസഭാ അല്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾക്കു മുന്പായി ഇവർക്ക് പറയാനുള്ളത് കേട്ട ശേഷം അധികാരികൾ അന്തിമ തീരുമാനമെടുക്കണമെന്നും, ഇവർ പൗരന്മാരാണെന്ന് കണ്ടെത്തിയാൽ വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ബിഹാറിലെ എസ്ഐആർ നടപടിയെ തുടർന്ന് കരട് വോട്ടർപട്ടികയിൽനിന്ന് 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കപ്പെട്ടത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു.
Tags : Supreme Court SIR green signal