Kerala
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നു ചവിട്ടിയതിനെ തുടര്‍ന്ന് പുറത്തേക്കു തെറിച്ച് വീണ് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
വെന്റിലേറ്റര്‍ നീക്കിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി.
സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ് ശ്രീക്കുട്ടി. ഓക്സിജന്‍ സപ്പോര്‍ട്ട് തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസില്‍ പ്രതി സുരേഷ് റിമാന്‍ഡിലാണ്.
വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ രണ്ടിന് കേരള എക്സ്പ്രസില്‍ നിന്നാണ് ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതി ചവിട്ടി വീഴ്ത്താന്‍ കാരണം.
ശ്രീക്കുട്ടിക്കൊപ്പം അര്‍ച്ചന എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അര്‍ച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന് എന്നയാളാണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്.
Kerala
തിരുവനന്തപുരം: ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ യുഡിഎഫ് മുൻ കൺവീനർ പി.പി. തങ്കച്ചന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
ആരോഗ്യനില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്റർ പിന്തുണ മാറ്റിയതായി രാജഗിരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
പക്ഷേ രോഗം മൂർഛിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മെഡിക്കൽ ഐസിയുവിൽ തുടരാനാണ് തീരുമാനം.
Kerala
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. രാജേഷിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം സാധാരണ നിലയില്‍ തുടരുകയാണ്.
സ്വയം ശ്വാസമെടുക്കാന്‍ ആരംഭിച്ചു. വിവിധ വിഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരടങ്ങിയ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ക്രിട്ടിക്കല്‍ കെയര്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഗാസ്ട്രോഎന്‍ട്രോളജി, ഒഫ്താല്‍മോളജി വിഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരുള്പ്പെടുന്നതാണ് സംഘം.
ഞായറാഴ്ചത്തെ പരിപാടിയുടെ അവസാനത്തോടെ ഹോട്ടലില്‍ കുഴഞ്ഞുവീണ രാജേഷിനെ ഉടന്‍ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.