യുദ്ധം നിർണായകമായ അടുത്ത ഘട്ടത്തിലേക്കു കടന്നു. എണ്ണ-വാതക സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു. ആക്രമണം തുടർന്നാൽ മുച്ചൂടും നശിപ്പിക്കും എന്നു പരസ്പരഭീഷണിയും മുഴക്കി. യുദ്ധം 20 ദിവസം കഴിയുമ്പോൾ ആരാണു കണ്ണു ചിമ്മുക എന്നല്ല ലോകം കാത്തിരിക്കുന്നത്. ആരെങ്കിലും കണ്ണു ചിമ്മി വലിയ നാശം ഒഴിവാക്കുമോ എന്നാണ്.
ഇറാന്റെ തെക്കൻ പാഴ്സ് വാതകപാടത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണമാണു സ്ഥിതി വഷളാക്കിയത്. സൗദി അറേബ്യയിലും യുഎഇയിലും റിഫൈനറികളും ഖത്തറിൽ വാതകപാടവും ആക്രമിച്ച് ഇറാൻ തിരിച്ചടിച്ചു. ഇസ്രേലി ആക്രമണം താൻ അറിഞ്ഞു നടന്നതല്ലെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് ഒരവസരം നൽകുകയാണു ചെയ്തത്.
ഇനി ഇറാൻ ഇന്ധനസംവിധാനങ്ങൾ ആക്രമിക്കുന്നില്ലെങ്കിൽ തിരിച്ചും ഇന്ധനമേഖലയെ ആക്രമിക്കില്ല എന്നാണ് ഓഫർ. ഇറാൻ പ്രതികരണം നൽകിയില്ല. സൗദിയുടെ ചെങ്കടൽ തീരത്തെ യാമ്പു റിഫൈനറി ആക്രമിക്കപ്പെട്ടത് അതിനുശേഷമാണ്. ഇറാൻ ഇനി ആക്രമിച്ചാൽ അവരുടെ എല്ലാ എണ്ണ-വാതക പാടങ്ങളും കത്തിക്കും എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിലകൾ കുതിച്ചു കയറി. അതിനിടെ ഹോർമുസിലൂടെ കപ്പൽ കടത്തിവിടാൻ ഫീസ് ഏർപ്പെടുത്തുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
►ട്രംപിന്റെ ഭീഷണി
ഇതാണു നില. ഇപ്പോൾ ലോകത്തിന്റെ ആശങ്ക ഇന്ധനത്തെപ്പറ്റിയാണ്. ഇന്ധനവില എങ്ങും കുതിച്ചുകയറുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്കു 119 ഡോളർ കടന്ന ശേഷം താഴ്ന്നു 115 ഡോളറിൽ നിൽക്കുന്നു. യുഎഇയുടെ മർബൻ ക്രൂഡ് 129 ഡോളറിൽ തൊട്ടു. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിന്റെ (ഇന്ത്യൻ ബാസ്കറ്റ്) വില ഒരു വീപ്പയ്ക്ക് 146.39 ഡോളർ കടന്നു. ഫെബ്രുവരിയിലെ ശരാശരി വിലയായ 69.01 ഡോളറിന്റെ ഇരട്ടിയിലധികം. ഫെബ്രുവരിയിൽ ബ്രെന്റ് ക്രൂഡിൽനിന്നു 12 ഡോളർ താഴ്ത്തി കിട്ടിയിരുന്ന റഷ്യൻ എണ്ണ ഇപ്പോൾ ബ്രെന്റിനേക്കാൾ അഞ്ചു ഡോളർ കൂടുതൽ നൽകിയാണ് വാങ്ങുന്നത്.
ട്രംപിന്റെ ഭീഷണി ഫലിക്കുകയും എണ്ണ-വാതക പാടങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കുകയും ചെയ്താൽ വില കുറയാം. അല്ലെങ്കിൽ ഇനിയും കുതിക്കും. 120ലോ 130ലോ നിൽക്കാതെ 150 ഡോളറിനു മുകളിലോ 200ലോ ക്രൂഡ് ഓയിൽ വില എത്താം. അതാണു ലോകം ഭയപ്പെടുന്ന ഒരു വിഷയം.
►ഊർജക്ഷാമം അകലെയല്ല
തത്കാലം ക്രൂഡിനു ക്ഷാമമില്ല. ഹോർമുസിലെ സ്ഥിതി ഈ മാസം മാറിയില്ലെങ്കിലും ക്രൂഡ് ദൗർലഭ്യം വിഷയമാകില്ല. അതിനപ്പുറത്തേക്കു നീണ്ടാൽ കാര്യം മാറും. പ്രതിദിനം 10.26 കോടി ബാരൽ ക്രൂഡ് ഓയിലാണ് ആഗോള ഉപയോഗം. റിഫൈനറികളുമായി ബന്ധപ്പെട്ട് മൂന്നാഴ്ചത്തെ സ്റ്റോക്ക് (ക്രൂഡ് വരുന്ന കപ്പലിലും ഉത്പന്നം സൂക്ഷിക്കുന്ന ടാങ്കുകളിലുമായി) സാധാരണ ഉണ്ടാകും. ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) യിലെ 32 രാജ്യങ്ങൾ 90 ദിവസത്തേക്കു വേണ്ട എണ്ണ സൂക്ഷിക്കണം. പുറമേ ഐഇഎ യുടെ സ്ട്രാറ്റജിക് റിസർവ് (120 കോടി വീപ്പ) ഉണ്ട്. എല്ലാംകൂടി ചേരുമ്പോൾ അഞ്ചോ ആറോ ആഴ്ച എണ്ണലഭ്യത തടസപ്പെട്ടാലും വലിയ കുഴപ്പമില്ല എന്നു പറയാം. യുദ്ധം നീണ്ടാൽ സാഹചര്യം ഗുരുതരമാകും. ലോകത്തിലെ ഊർജ ആവശ്യത്തിന്റെ 35 ശതമാനം നിറവേറ്റുന്നത് ക്രൂഡ് ഓയിൽ ആണ്.
പ്രകൃതിവാതകത്തിന്റെ കാര്യവും നിർണായകമാണ്. ആഗോള ഊർജ ആവശ്യത്തിന്റെ 24 ശതമാനം ഇപ്പോൾ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഉപയോഗിച്ചാണു നിറവേറ്റുന്നത്. അതിന്റെ സ്റ്റോക്ക് തികച്ചും പരിമിതമാണ്. ഏതാനും ദിവസത്തെ സ്റ്റോക്ക് മാത്രമേ രാജ്യങ്ങൾക്ക് ഉള്ളൂ. ലഭ്യത കുറയുന്നത് വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കും. പ്രകൃതിവാതകത്തിന്റെ യൂറോപ്പിലെ വില യുദ്ധം തുടങ്ങിയ ശേഷം ഇരട്ടിച്ചു. ഇതു നീണ്ടുനിന്നാൽ ഘനവ്യവസായങ്ങൾ മുതൽ ഇലക്ട്രോണിക് അസംബ്ലിംഗ് വരെയുള്ളവ പ്രതിസന്ധിയിലാകും.